മലയാളം കണ്ട മികച്ച കലാകാരന്മാരില്‍ ഒരാളായ കലാഭവന്‍ മണി അകാലത്തില്‍ മരണമടഞ്ഞിട്ടു ഇന്ന് നാല് വര്‍ഷം തികയുന്നു. ഏറെ ദൂരൂഹതകള്‍ നിറഞ്ഞ ആ മരണത്തിന്‍റെ കാരണം ഇപ്പോഴും മലയാളം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മണിയുടെ ആകസ്മിക വേര്‍പാട് ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാള സിനിമയില്‍ നീറ്റല്‍ മാറാത്ത നോവായിത്തന്നെ തുടരുകയും ചെയ്യുന്നു. മണിയുടെ ഓര്‍മ്മ ദിനത്തില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സിനിമാ സംഘടനയായ ഫെഫ്കയുടെ ഡയറക്ടര്‍സ് യൂണിയന്‍ ഇങ്ങനെ കുറിച്ചു.
“സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവൻ മണി ഓർമ്മയായിട്ട് നാല് വർഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തു വച്ചിരുന്നു. ജനകീയ കലാകാരന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.
കൊടിയ ദാരിദ്യത്തിന്റെ കറുത്ത ദിനങ്ങളിൽ നിന്ന് ആരാധക മനസ്സിന്റെ സ്നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവൻ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്. ഏതെങ്കിലും ഒരു വേഷത്തിൽ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. ചില സിനിമകളിൽ നായകന് എതിരായ ശക്തിയുളള പ്രതിയോഗിയായി, ഇടയ്‌ക്ക് നായകന്റെ നിഴലു പോലെയുളള സന്തതസഹചാരിയായി, ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവൻ ആരാധകരെയുണ്ടാക്കിയ അനവധി വേഷങ്ങൾ ചെയ്തു പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്ന ഈ ചാലക്കുടിക്കാരൻ അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസിൽ തന്റേതായ സ്ഥാനം നേടിയെടുത്തു.
നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണി നടത്തിയിട്ടുണ്ട്. നാടൻപാട്ടിന്റെ ശീലുകളുളളതായിരുന്നു മണിയുടെ ഗാനങ്ങൾ. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകൾ. കണ്ണി മാങ്ങ പ്രായത്തിൽ, ചാലക്കുടി ചന്ത, പാവാട പ്രായത്തിൽ, ഞാൻ കുടിക്കണ കഞ്ഞിലേന്തിന് തുടങ്ങി മലയാളി ഇന്നും പാടുന്ന ഒരു പിടി ഗാനങ്ങൾ മണിയുടെ സൃഷ്‌ടിയാണ്.”
Read Here: വേർതിരിവുകളിൽ തിരസ്കരിക്കപ്പെട്ട കലാഭവൻ മണിയുടെ ജീവിതം