Kaappaan Movie Review: ‘കാപ്പാൻ’ എന്ന തമിഴ് വാക്കിന് രക്ഷിക്കുന്നവൻ എന്ന് അർത്ഥം. കർമ്മമാണ് ദൈവം എന്നു കരുതുന്ന, രക്ഷിക്കുക എന്ന ധർമ്മത്തിൽ നിന്നും അണുകിട വ്യതിചലിക്കാത്ത കതിരവൻ എന്ന എസ് പി ജി ഓഫീസറുടെ സംഭവബഹുലമായ ജീവിതത്തിലൂടെ, രാജ്യം ഇന്ന് കടന്നു പോവുന്ന നിരവധി സമകാലിക പ്രശ്നങ്ങളും രാഷ്ട്രീയത്തിലെ കുതികാൽവെട്ടലുകളുടെയും അഴിമതികളുടെയുമെല്ലാം കഥകൾ പറഞ്ഞു പോവുകയാണ് കെവി ആനന്ദ് എന്ന സംവിധായകൻ.
സൂര്യ മുൻപ് ചെയ്ത നിരവധി കഥാപാത്രങ്ങളുടെ നിഴലുള്ള ഒരു കഥാപാത്രം തന്നെയാണ് ‘കാപ്പാനി’ലെ കതിരവനും. ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നുമുതൽ പ്രമേയത്തിനേക്കാൾ ശ്രദ്ധ കവർന്നത്, മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങളുടെ അപൂർവ്വ സംഗമം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയാണ്. ആ ആകാംക്ഷ തന്നെയാണ് കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് കാണാനായതും.
നിലപാടുകളിൽ ഉറപ്പും തീരുമാനങ്ങളിൽ വ്യക്തതയുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ (മോഹൻലാൽ). ഒരാളുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നിട്ടാണെങ്കിലും നൂറുപേരെ രക്ഷിക്കാനായാൽ അതാണ് ശരി എന്നു വിശ്വസിക്കുന്ന വ്യക്തി. നിയമപരമായി തെറ്റാണെന്നു തോന്നിയാലും ധാർമികമായി ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ചന്ദ്രകാന്ത് വർമ്മയ്ക്ക് മടിയില്ല. അതുകൊണ്ടു തന്നെ, ജനസമ്മതനും മനുഷ്യസ്നേഹിയുമായ ചന്ദ്രകാന്ത് വർമയെ വധിക്കാൻ കരുനീക്കം നടത്തുന്നവർ അയാൾക്ക് ചുറ്റും തന്നെയുണ്ട്.
ലണ്ടനിൽ വെച്ചുനടക്കുന്ന ഒരു എൻകൗണ്ടറിനിടയിൽ അയാളെ രക്ഷിക്കുന്ന മിലിട്ടറി ഇന്റലിജൻറ് ഓഫീസറായ കതിരവനെ (സൂര്യ) പിന്നീട് ചന്ദ്രകാന്ത് വർമ്മ തന്നെ നേരിട്ട് എസ് പി ജി യിലേക്ക് നിർദ്ദേശിക്കുകയാണ്. അവിടം മുതൽ കതിരവൻ ചന്ദ്രകാന്ത് വർമ്മയുടെ മാത്രമല്ല, ഒരു നാടിന്റെ മൊത്തം ‘കാപ്പാൻ’ (രക്ഷകൻ) ആയി മാറുകയാണ്.
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലും തമിഴിന്റെ സ്വന്തം സൂര്യയും ഒന്നിക്കുന്നതു കാണാൻ കാത്തിരുന്ന ആരാധകരെ ഇരുവരും നിരാശപ്പെടുത്തുന്നില്ല എന്നതാണ് കാപ്പാനെ സംബന്ധിച്ച് എടുത്തുപറയേണ്ട ഒന്ന്. ശരീരഭാഷയിലും ചലനങ്ങളിലും സൂക്ഷ്മതയുള്ള, നിതാന്തജാഗ്രതയുള്ള എസ് പി ജി ഓഫീസറായി സൂര്യ സ്ക്രീനിൽ നിറയുമ്പോൾ ഇരിപ്പിലും നടപ്പിലും നോട്ടത്തിലുമെല്ലാം പക്വതയും വ്യക്തിപ്രഭാവവുമുള്ള പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെ മോഹൻലാൽ അനായേസേന അവതരിപ്പിക്കുകയാണ്.
മോഹൻലാൽ എന്ന നടനെ വെല്ലുവിളിക്കുന്ന കഥാപാത്രമല്ല ചന്ദ്രകാന്ത് വർമ്മ. എന്നിരുന്നാലും, ‘കാപ്പാൻ’ എന്ന സിനിമയെ ഒരു പക്ക എന്റർടെയിനറായി മുന്നോട്ടു കൊണ്ടുപോവുന്ന രണ്ടു നെടുംതൂണുകളിൽ ഒന്ന് മോഹൻലാൽ തന്നെയാണ്. ആദ്യപകുതിയിൽ സൂര്യയുടെ കഥാപാത്രത്തേക്കാളും പ്രാമുഖ്യം ലഭിക്കുന്നതും മോഹൻലാൽ കഥാപാത്രത്തിനാണ്. ‘ജില്ല’യ്ക്ക് ശേഷം ‘കാപ്പാനി’ലൂടെ തമിഴിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് മോഹൻലാൽ.
കതിരവൻ എന്ന കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സൂര്യ നടത്തിയ ശ്രമങ്ങളും കഠിനാധ്വാനവും അഭിനന്ദിക്കാതെ വയ്യ. സംഘട്ടനരംഗങ്ങളിലെല്ലാം അസാധ്യപ്രകടനമാണ് സൂര്യ കാഴ്ച വയ്ക്കുന്നത്, പ്രത്യേകിച്ചും ട്രെയിനിന് മുകളിലുള്ള സംഘട്ടന രംഗങ്ങളിൽ. ചിത്രത്തിലെ സൂര്യയുടെ പല ഗെറ്റപ്പുകളും ശ്രദ്ധ കവരും. സൂര്യയുടെ ചില മുൻകാല ചിത്രങ്ങളിലെന്ന പോലെ പട്ടാളക്കാരുടെ ആത്മ സമർപ്പണവും നിസ്വാർഥ സേവനവുമെല്ലാം ‘കാപ്പാനും’ എടുത്തു പറയുന്നുണ്ട്.
നായികയായെത്തുന്ന സയേഷയും മോഹൻലാലിന്റെ മകനായെത്തുന്ന ആര്യയുമാണ് ‘കാപ്പാനി’ലെ മറ്റു രണ്ടു ശ്രദ്ധേയമുഖങ്ങൾ. ബോമൻ ഇറാനി, ചിരാഗ് ജാനി, സമുദ്രകനി, തലൈവാസൽ വിജയ് എന്നിവരുടെ പ്രകടനവും മികവു പുലർത്തുന്നുണ്ട്. ചെറിയൊരു റോളിൽ മലയാളി താരം ഷംന കാസിമും ചിത്രത്തിലുണ്ട്.
പതിവു പൊളിറ്റിക്കൽ- ആക്ഷൻ- മാസ് ചിത്രങ്ങളുടെ ട്രീറ്റ്മെന്റ് പിന്തുടരുമ്പോഴും തിരക്കഥയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ തിരക്കഥയെ രസകരമായി മുന്നോട്ടു കൊണ്ടുപോവുന്നു. അഴിമതി, ഇന്ത്യ- പാക് പ്രശ്നങ്ങൾ, ജൈവ യുദ്ധം (ബയോ വാർ), കൃഷിയുടെ പ്രാധാന്യം തുടങ്ങി ഇന്ത്യ അഭിമുഖീകരിക്കുന്ന പല വിഷയങ്ങളും കാര്യമാത്രപ്രസക്തമായി ചിത്രം പറഞ്ഞു പോവുന്നുണ്ട്. അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ‘കാപ്പാൻ’ നിർമ്മിച്ചിരിക്കുന്നത് ലൈക പ്രൊഡക്‌ഷൻസ് ആണ്.
ഒരു എക്സ്ട്രാ ഓർഡിനറി ചിത്രമൊന്നുമല്ല ‘കാപ്പാൻ’. എന്നാൽ ട്രീറ്റ്മെന്റിലും കഥപറച്ചിൽ രീതിയിലുമെല്ലാമുള്ള വേറിട്ട സമീപനങ്ങളും സൂര്യയുടെ ഊർജസ്വലമായ പ്രകടനവും മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസും ചേരുമ്പോൾ കണ്ടിരിക്കാവുന്ന ഒരു കാഴ്ചാനുഭവമാണ് ‘കാപ്പാൻ’. നിറപ്പകിട്ടേറിയ ദൃശ്യഭാഷയും മികച്ച പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ബോക്സ് ഓഫീസിൽ ‘എൻ ജി കെ’ സമ്മാനിച്ച ക്ഷീണത്തെ അതിജീവിക്കാൻ ‘കാപ്പാൻ’ സൂര്യയെ സഹായിക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Read more: Kappaan Movie Release Live Updates: മോഹന്‍ലാല്‍-സൂര്യ ടീമിന്റെ ‘കാപ്പാന്‍’ ഇന്ന് തിയേറ്ററുകളില്‍