രജനികാന്ത്- പാ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ കാല സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചെന്നൈയില്‍ നിന്നും ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് കാല സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൊത്തത്തിലുളള കളക്ഷനില്‍ രജനിയുടെ മുന്‍ ചിത്രങ്ങളേക്കാളും പിറകിലാണ് കാലയെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത ചിത്രത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് വന്നതായിരുന്നു വലിയ പ്രഹരം. ചിത്രം കര്‍ണാടകയിലെ വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്.
എന്നാല്‍ ചിത്രം റെക്കോര്‍ഡിന് പിന്നാലെയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡാണ് കാല സ്വന്തം പേരിലാക്കാനൊരുങ്ങുന്നത്. 35 വര്‍ഷത്തിന് ശേഷം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറായിരുന്നു സൗദിയില്‍ റിലീസ് ചെയ്ത ചിത്രം. മൂന്ന് പതിറ്റാണ്ട് മുമ്പ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇസ്ലാമിക നിയമങ്ങള്‍ പ്രകാരം ഇതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
This is HUGE! #Kaala is the FIRST ever Indian film to be released in the Kingdom of Saudi Arabia! @rajinikanth @beemji @dhanushkraja @vinod_offl @LycaProductions pic.twitter.com/JATiaVejTS
— Wunderbar Films (@wunderbarfilms) June 7, 2018
ചിത്രം അവതരിപ്പിച്ച വണ്ടര്‍ബാര്‍ ഫിലിംസ് ഇത് ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കബാലിയിൽ മലേഷ്യൻ തമിഴന്റെ പ്രശ്നങ്ങൾ ആയിരുന്നു രഞ്ജിത്ത് ചർച്ചയ്ക്ക് വച്ചിരുന്നത് എങ്കിൽ കാലയിൽ കാണിക്കുന്നത് മുംബൈയിലെ ധാരാവിയിലുള്ള തമിഴ് ജനതയുടെ അതിജീവനപ്പോരാട്ടങ്ങൾ ആണ്. അവരുടെ ഇടയിൽ നിന്നുള്ള ഗ്യാംഗ്സ്റ്റർ ലീഡർ ആണ് കാലസേട്ട് എന്ന കരികാലൻ. ലീഡർ ആയിരിക്കുമ്പോൾ തന്നെ അയാൾ മണ്ണ് തൊട്ടറിയുന്ന സാധാരണ മനുഷ്യനാണ്. മുതിർന്ന മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുള്ള കാല തന്റെ പ്രായത്തിനുചേർന്ന ഹീറോയിസങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ.
മാത്രവുമല്ല, വീട്ടിൽ തന്നെയുള്ള ഇളയ മകൻ ലെനിന് പോലും അയാളോട് ആശയപരമായ എതിർപ്പും വിയോജിപ്പുകളും തുടർന്ന് പോവാവാനുള്ള സ്പെയ്സ് അനുവദിച്ചു കൊടുത്തിട്ടുമുണ്ട്. രജനി പരിവേഷത്തിനപ്പുറത്ത്, ഈ മനുഷ്യ ബന്ധങ്ങളെ അതിന്റെ തന്മയത്വം ചോരാതെ രേഖപ്പെടുത്തുന്നതില്‍ സിനിമ ശ്രദ്ധിച്ചു എന്നത് പ്രസക്തമാണ്. രജനിയ്ക്ക് വയസ്സായി, ആക്ഷന്‍ രംഗങ്ങളില്‍ അതറിയാനുമുണ്ട്; ക്യാമറ അത് മറച്ചു പിടിക്കാന്‍ ആവുന്നത് ശ്രമിക്കുന്നുണ്ട് എങ്കിലും. ദൈവതുല്യമായ രജനി കഥാപാത്രങ്ങളെ കണ്ടു വളര്‍ന്ന ഒരു തലമുറയ്ക്ക് ‘കാല’ എന്ന മനുഷ്യനെ കാണുന്നത് വലിയ ആശ്വാസം പകരും തീര്‍ച്ച.