അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 2018 ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി നടൻ പെപ്പെയ്ക്ക് (ആന്റണി വർഗീസ്) എതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
“ഇപ്പോൾ ഷെയ്ൻ നിഗം, ഭാസി എന്നിവർക്കൊക്കെ എതിരെ വരുന്ന കുറ്റം അവർ ലഹരിമരുന്ന് അടിച്ചു, കഞ്ചാവിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക് സാധാരണ മനുഷ്യനായി ഒരുത്തനുണ്ട് പെപ്പെ എന്നു വിളിക്കുന്ന ആന്റണി വർഗീസ്. അയാളെ എല്ലാവരും നല്ലവൻ എന്നു വിചാരിച്ച് ഇരിക്കുകയാണ്. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ കൈയ്യിൽ കാശ് ഒരുപാട് ഉണ്ടായിട്ടല്ല. ആ സമയത്ത് എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പെപ്പെ പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, അവന്റെ സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി.അങ്ങനെ ഒരുത്തൻ ആണ് അവൻ. ഞാൻ മിണ്ടാതിരുന്നത് എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം. ആ നിർമ്മാതാവും ഭാര്യയും എന്നോട് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്,” ജൂഡ് പറഞ്ഞു.
“ഇതെല്ലാം ചെയ്തിട്ട് ‘ആരവം’ എന്നൊരു സിനിമ പെപ്പെ ചെയ്തു. ഇപ്പോൾ ‘ആർ ഡി എക്സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ്, കട്ട ശാപമാണ് അതൊക്കെ. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേർ ഇൻഡസ്ട്രയിൽ ഇപ്പോൾ വന്നിട്ടുണ്ട്. ഈ പെപ്പെ ഒക്കെ പെല്ലിശ്ശേരിയില്ലെങ്കിൽ ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ നന്ദിയില്ലാത്ത ഒരുപാട് ആളുകൾ ഉള്ള ഇന്ഡസ്ട്രിയാണ്. നമ്മൾ വന്ന വഴി മറക്കാൻ നിക്കരുത്,”ജൂഡ് കൂട്ടിച്ചേർത്തു.
‘എന്റെ അസിസ്റ്റന്റായ നിധീഷിന്റെ സിനിമ പൂർത്തിയായി. ബേസിലിനെ വച്ച് അത് പൂർത്തിയാക്കാനായി. എന്നാലും ഇത്തരത്തിൽ ഉള്ള നന്ദി കേടുകൾ വിട്ടുപോകരുത്. സിനിമ പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ, എന്റെ കൈയ്യിൽ വോയിസ് ക്ലിപ്പുകൾ ഉണ്ട്. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്. അവൻ ഉഡായിപ്പിന്റെ ഉസ്‍താദ് ആണ്. തിരക്കഥ ഇഷ്‍ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയില്‍ നിന്ന് പിൻമാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത്,” ജൂഡ് അഭിമുഖത്തില്‍ പറഞ്ഞു.