/indian-express-malayalam/media/media_files/uploads/2020/02/Joaquin-phoenix.jpg)
Joaquin Phoenix wins Oscar for 'Joker': വാക്കീന്‍ ഫീനിക്സ് ജോക്കറായി നിറഞ്ഞാടുമ്പോൾ തിയേറ്ററിൽ ശരിക്കും എന്റെ അടുത്ത സീറ്റിൽ കാറൽ മാർക്സിന്റെ പ്രേതമുണ്ടായിരുന്നു. ഒന്നുറപ്പാണ്, ഈയിടെയായി ഈ തെരുവിൽ മാർക്സിന്റെ പ്രേതം നിരന്തരം പിൻതുടർന്നു കൊണ്ടിരിക്കുകയാണ്.
'ജോക്കർ' കണ്ടു കഴിഞ്ഞ ദിവസം രാത്രി ഞാൻ അങ്ങനെ എഴുതി. വല്ലാത്തൊരു ഭയം. അയാളുടെ കൂനി വളഞ്ഞ മുതുക് കാണുമ്പോൾ, മരുന്നുകൾ കൈ വെള്ളയിൽ തട്ടിയിട്ട് കഴിക്കുമ്പോൾ തോന്നിയിരുന്നു.
ഭയം നിർമിക്കുന്നത് സാങ്കേതികവിദ്യയുടെ നൂതനമായ പ്രക്രിയകളല്ല, അയാളുടെ അഭിനയമാണ്. 2001ലെ വേനൽ കാലത്ത് 'ഗ്ലാഡിയേറ്റ'റിൽ മാക്‌സിമസിന്റെ എതിരാളിയായി പ്രാചീന ഗ്രീസിലെ കൊളോസിയത്തിൽ ഒരു യവന രാജാവായി റസ്സൽ ക്രോക്ക് ഒപ്പം അഭിനയിച്ചു തകർക്കുന്നത് കണ്ട് അയാളോട് എനിക്ക് അസൂയ തോന്നിയിരുന്നു. കഴുത്തിലെ കശേരുക്കൾ ഞെരിച്ചമർത്തി ഒടിച്ചു കൊണ്ട് ആ കഥാപാത്രത്തിന്റെ കഥ മാക്സിമസ് തീർക്കുമ്പോഴാണ് ആശ്വാസം തോന്നിയത്. പക്ഷേ നിമിഷങ്ങൾക്കകം അയാളും വീണു പോകുന്നു. വാക്കീന്‍ ഫീനിക്സ് അന്ന് മികച്ച സഹനടനുള്ള ഓസ്കാർ നേടി.
നിരാശയും, വിഷാദവും സിനിമയിൽ എന്ന പോലെ ജീവിതത്തിലും അയാളെ പിന്തുടർന്നു. കടുത്ത മദ്യപാനത്തിന് അടിമയായി റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിൽ അന്തേവാസിയായി പല കാലം കഴിഞ്ഞു. ഇടക്ക് സിനിമയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. പിന്നെ അവിസ്മരണീയമാക്കി തിരിച്ചു വരവ്. അല്ലെങ്കിലും പ്രതിഭകളെ ഒരു നിയമത്തിന്റെ കീഴിലും തളച്ചിടാൻ ആർക്കും സാധിക്കുന്നില്ല. കല അവരുടെ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല ഒരിക്കലും.
'ജോക്കർ' തിയേറ്ററിൽ തകർക്കുമ്പോൾ ഒരു മൂന്നാം ലോക രാജ്യക്കാരൻ അതിനെ ഭീതിയോടെ വീക്ഷിക്കേണ്ടി വരുന്നു. വെറുമൊരു കോമിക് കഥാപാത്രം ഒരു നടന്റെ ശരീരത്തിൽ കടന്നു കയറുമ്പോൾ ഉണ്ടാകുന്ന അനുഭവം അയാളുടെ ശരീരത്തിൽ വരെ പ്രകടമാണ്. വാക്കീന്‍ ഫീനിക്സിന്റെ പല്ലുകൾ, കണ്ണുകൾ, വിരലുകൾ, വളഞ്ഞു കൂനിയ മുതുക് എല്ലാം ഭയപ്പെടുത്തുന്നു. അയാൾ എന്റെ ശരീരത്തിൽ നുഴഞ്ഞു കയറുന്നു. വരുമാനമില്ലാത്ത, ജോലിയില്ലാത്ത, അവഗണിക്കപ്പെടുന്ന ഒരു മനുഷ്യനെപ്പോലെ വലിയ നഗരങ്ങൾ ഭയപ്പെടുത്തുന്നു. അവിടെയാണ് അയാൾ വിജയിച്ചത്.
/indian-express-malayalam/media/post_attachments/dIkXFsC2ZJJ0ObASLjN7.jpg)
ക്യാപ്പിറ്റലിസം ആളുകളെ ഞെരുക്കുന്നു. വംശനാശം ഈ തെരുവുകളുടെ പ്രത്യേകതകളാണ്. 'ഹെർ 'എന്ന സിനിമയിൽ തിയോഡർ എന്ന അന്തർമുഖനായ വ്യക്തിയിലേക്ക് വരുമ്പോൾ വാക്കീന്‍ ഫീനിക്സ് മറ്റൊരു കഥാപാത്രമാകുന്നു. സമാന്ത എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനോട് തീവ്രമായ ഒരു ബന്ധം അയാൾക്കുള്ളിൽ രൂപപ്പെടുകയാണ്. കത്തുകൾ എഴുതാൻ ഇഷ്ടമുള്ള തിയോഡറും പാർശ്വവൽക്കാരിക്കപ്പെട്ട ഒരു പ്രതിനിധിയാണ്. സാങ്കേതികവിദ്യ, സമൂഹം എന്നിവയിലെ ഏറ്റവും കാലികമായ അവസ്ഥകളെ അയാളുടെ പ്രതിഭ ഉജ്ജ്വലമായി പ്രകാശിപ്പിക്കുന്നു.
ഈ സ്ഥായിയായ ഏകാന്തത നിർമ്മിക്കുന്ന ഒരു വൻ കരയുണ്ട്, പ്രേക്ഷകനും നടനും തന്മയീഭാവം കൊള്ളുന്ന നിമിഷങ്ങൾ. ഉത്തര മലബാറിലെ തെയ്യങ്ങൾ പകർന്നാട്ടം നടത്തുന്നതു പോലെ നടൻ കഥാപാത്രമാകുമ്പോൾ അയാൾ മറ്റൊരു ഊർജ്ജരൂപമാകും പോലെയുള്ള അനുഭവം.
ഞങ്ങൾ വാക്കീന്‍ ഫീനിക്സിനെ കാറൽ മാർക്സിനൊപ്പം തെരുവിൽ കാണുന്നു. ഒരു മുറിയിലെ ഇരുട്ടിൽ ലോകത്തിനു മുന്നിൽ ഒരു നിമിഷം പെർഫോം ചെയ്യാൻ അവസരം കാത്തു കിടക്കുന്നു. ശരീരത്തെ, രൂപത്തെ, നിറത്തെ ദാരിദ്ര്യം എന്ന അവസ്ഥയെ, ഏകാന്തതയെ, അങ്ങനെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന എന്തിനെയും ഒരു നടനിൽ കാണുമ്പോൾ അയാളുമായി ഒരടുപ്പം സാധ്യമാകുന്നു.
/indian-express-malayalam/media/post_attachments/fLb8CCVr4t8Km2oVgiUk.jpg)
2006ൽ ഉണ്ടായ ഒരു കാർ അപകടത്തിൽ നിന്നും വിഖ്യാത ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗാണ് വാക്കീന്‍ ഫീനിക്സിനെ രക്ഷിച്ചത്. ജീവിതത്തിലും ആകസ്മികതകളും അത്ഭുതങ്ങളും അയാളെ പിന്തുടർന്നു. 'ഹെറി'ലെ തിയോഡർ അവശേഷിപ്പിക്കുന്ന ശൂന്യത 'ജോക്കർ' നികത്തുന്നുണ്ട്. മാനസിക വ്യാപാരങ്ങളുടെ വഴക്കമാണ് അയാളിലെ പ്രതിഭയെ അടയാളം ചെയ്യുന്നത്. തന്റെ കഥാപാത്രങ്ങളിൽ ഓരോന്നും സമൂഹത്തിൽ നിന്നും മനുഷ്യരിൽ നിന്നും വേറിട്ട ഒരസ്തിത്വം സൂക്ഷിക്കുന്നുണ്ട് എന്ന് അയാളിലെ നടന് ഉത്തമ ബോധ്യമുണ്ട്.
ഒടുവിൽ അക്കാദമി അവാർഡ് വാക്കീന്‍ ഫീനിക്സിനെ തേടി എത്തിയിരിക്കുന്നു. ലോകം പ്രതീക്ഷിച്ചതു പോലെ അയാളുടെ ആരാധകർ ഉറപ്പിച്ച ആ പുരസ്കാരം 'ജോക്കറി'ന് തന്നെയാണ് ലഭിച്ചത്.
ഗോഥം നഗരത്തിലെ ഒരു കോമാളിക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും വലിയ ഉയരത്തിൽ തന്നെ അയാൾ എത്തിയിരിക്കുന്നു. ഒരിക്കലും ചിരി നിർത്താൻ കഴിയാത്ത, എന്നാൽ ദുഃഖാർത്തനായി ജീവിതം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വന്ന ജോക്കർ ഇനി ലോകസിനിമാ ചരിത്രത്തിൽ ഉയര്‍ത്തിപ്പിടിച്ച ഒരു അക്കാദമി അവാര്‍ഡ് ആയി കൂടി ഓര്‍ക്കപ്പെടും. വാക്കീന്‍ ഫീനിക്സ് എന്ന നടനെ ഓര്‍ക്കാന്‍ അത് വേണ്ട എങ്കില്‍ കൂടി.
Read Here: Oscars 2020 Winners: ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us