/indian-express-malayalam/media/media_files/uploads/2019/07/ramasethu-metroman-jayaurya.jpg)
കിരൺ ടിവിയിൽ വീഡിയോ ജോക്കിയായി വന്ന ഒരു ചെറുപ്പക്കാരൻ- അരുൺ നാരായൺ. വിജെ ജീവിതത്തിൽ നിന്നും അഭിനയത്തിലേക്കും ഇപ്പോൾ സ്വതന്ത്ര നിർമ്മാതാവിന്റെ റോളിലേക്കും കടന്നിരിക്കുകയാണ് അരുൺ. മെട്രോമാൻ ശ്രീധരന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന 'രാമസേതു' എന്ന വികെ പ്രകാശ് ചിത്രം നിർമ്മിക്കുന്നത് അരുൺ ആണ്. മലയാളി ഇന്നുവരെ പൂർണമായും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു ഹീറോയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് 'രാമസേതു'വിന്റെ ലക്ഷ്യമെന്ന് അരുൺ പറയുന്നു.
മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതം സിനിമയാകുമ്പോൾ ചിത്രത്തിൽ ശ്രീധരനായി എത്തുന്നത് നടൻ ജയസൂര്യയാണ്. "ഇങ്ങനെയൊരു സിനിമ വന്നപ്പോൾ, അതിന് ശ്രീധരൻ സാർ അനുവാദം തന്നപ്പോൾ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. കാരണം അദ്ദേഹത്തിന്റെ വരവിനായി മനുഷ്യചങ്ങല തീർത്തവരുടെ നാടാണ് ഇത്. അത്രത്തോളം തന്റെ കർമ്മരംഗത്ത് ശോഭിക്കുന്ന ഒരാൾ. നിരവധിപേർ അദ്ദേഹത്തെ കുറിച്ച് ഒരു സിനിമ ചെയ്യാനായി അനുവാദം തേടി ചെന്നിട്ടുണ്ട്. ഈ തിരക്കഥയിൽ അദ്ദേഹം നൂറുശതമാനം കൺവീൻസിംഗ് ആയതുകൊണ്ടു മാത്രമാണ് അനുവാദം തന്നത്," 'രാമസേതു' എന്ന പുതിയ ചിത്രത്തെ കുറിച്ച് അരുൺ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു.
" 35 വർഷമായി ഒരു സിനിമ പോലും തിയേറ്ററിൽ പോയി കണ്ടിട്ടില്ല അദ്ദേഹമെന്ന കാര്യം എനിക്ക് അത്ഭുതമായിരുന്നു. ആദ്യം ഈ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ജയസൂര്യയെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു, പുതിയ കാലത്തെ സിനിമാവിശേഷങ്ങളെയോ താരങ്ങളെയോ അറിയാനോ മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ തിരക്കുകൾ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. അത്രത്തോളം തന്റെ ഉത്തരവാദിത്വങ്ങളിലും ജോലികളിലും മുഴുകി ജീവിക്കുന്ന ആളാണ്. പാമ്പൻ പാലം പണിതതു മുതൽ കൊച്ചി മെട്രോ വരെ എത്തിനിൽക്കുന്ന അദ്ദേഹത്തിന്റെ കർമ്മപഥത്തെ കുറിച്ചാണ് സിനിമ പറയുന്നത്," അരുൺ കൂട്ടിച്ചേർത്തു.
" മലയാളികൾ അദ്ദേഹത്തെ എത്രകണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല. വർഷങ്ങളോളം റാണി പത്മിനി പൂർത്തിയാക്കാതെ കിടന്നപ്പോൾ അതു പൂർത്തിയാക്കി നീറ്റിൽ ഇറക്കിയത് ശ്രീധരൻ സാറാണ്. ബ്രിട്ടീഷുകാർ രണ്ടുവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ട കൊങ്കൺ റെയിൽവേ എന്ന ദൗത്യം 7 വർഷം കൊണ്ട് പൂർത്തിയാക്കിയത് അദ്ദേഹമാണ്. നാഗമ്പടം പാലം പൊളിച്ചു നീക്കാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അതു പൊളിക്കാൻ സാധിച്ചത്. 60 വർഷം മുൻപ് അദ്ദേഹം തന്നെ പണിത പാലമാണെന്നോർക്കണം. ഇവിടെ ഒരു വർഷം പഴക്കമുള്ള പാലം വരെ പൊളിഞ്ഞു വീഴുന്നിടത്താണ്, 60 വർഷം മുൻപ് താൻ പണിത പാലം പൊളിക്കേണ്ടത് എങ്ങനെയെന്ന് ശ്രീധരൻ സാർ തന്നെ പറഞ്ഞു കൊടുക്കേണ്ടി വരുന്നത്. രാജ്യം പത്മശ്രീ, പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തി, ഫ്രഞ്ച് ഗവണ്മെന്റ് ഷെവലിയാർ പുരസ്കാരം നൽകി ആദരിച്ച പ്രതിഭ. അസാമാന്യ ധിഷണാശാലിയായ ഈ ശ്രീധരൻ എന്ന ഹീറോയെ, മെട്രോമാനെ ഈ സിനിമയിലൂടെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം."
അരുൺ നാരായൺ" 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് 'രാമസേതു' പറയുന്നത്. ഇ ശ്രീധരന്റെ ജീവിതം സത്യസന്ധമായി പറയുമ്പോൾ തന്നെ, പികെ ഉത്തമൻ, മകൾ പികെ ലളിത എന്നിവരുടെ ജീവിതത്തിൽ ഇ ശ്രീധരൻ എന്ന വ്യക്തിയുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് കൂടിയാണ് സിനിമ സംസാരിക്കുന്നത്. പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണമെല്ലാം സിനിമയേക്കാളും ഉദ്വേഗജനകമായ കാര്യങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ കടന്നുപോയത്. അത്തരം കാര്യങ്ങളും സിനിമയിൽ വിഷയമായി വരുന്നുണ്ട്."
"എവിടെയോ ജയസൂര്യയ്ക്ക് ശ്രീധരൻസാറുമായി സാമ്യങ്ങളുണ്ട്. ഏറെക്കുറെ ഒരേ ഉയരം, ശരീരഭാഷ... പിന്നെ ഒരു കഥാപാത്രത്തെ ഏൽപ്പിച്ചാൽ അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത ഒരു ആക്റ്റർ ആണ് ജയസൂര്യ. ഈ കഥ കേട്ടപ്പോൾ ഞാനിതു ചെയ്യാം എന്ന് അദ്ദേഹവും അപ്പോൾ തന്നെ ഓകെ പറഞ്ഞു," ഇ.​ശ്രീധരനെ അവതരിപ്പിക്കാൻ ജയസൂര്യയെ തിരഞ്ഞെടുത്തതിനെ കുറിച്ച് അരുൺ പറയുന്നു.
Read more: വിപി സത്യനു ശേഷം സത്യൻമാഷായി ജയസൂര്യ; മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us