/indian-express-malayalam/media/media_files/uploads/2023/07/Dhyan-Sreenivasan-Rajanikanth-Jailer-Release.jpg)
ധ്യാനിന്റെയും രജനീകാന്തിന്റെയും ജയിലർ, ഒരേ ദിവസം തിയേറ്ററുകളിലേക്ക്
ഒരേ പേരിൽ രണ്ടു ചിത്രങ്ങൾ, അതും ഒരേ ദിവസം തിയേറ്ററുകളിൽ റിലീസിനെത്തുകയാണ്. സിനിമാലോകത്ത് തന്നെ അപൂർവ്വമായിരിക്കും ഇത്തരമൊരു സംഭവം. പേര് വിവാദവുമായി ബന്ധപ്പെട്ട തർക്കം കോടതിയിൽ തുടരുമ്പോൾ രജനികാന്തിന്റെ ജയിലറും ധ്യാൻ ശ്രീനിവാസന്റെ ജയിലറും ഓഗസ്റ്റ് 10ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പേരിലെ സാമ്യം ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ ജെയിലറിന്റെ നിർമാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് ധ്യാൻ ചിത്രത്തിൻെറ അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പേര് മാറ്റാന്‍ പറ്റില്ല എന്ന നിലപാടു സ്വകീരിക്കുകയായിരുന്നു സണ്‍ പിക്‌ചേഴ്‌സ്. ഇതിനെ തുടർന്ന് മലയാളം ജയിലറിന്റെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2ന് പരിഗണിക്കും.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
രജനികാന്ത് ചിത്രം ജെയിലർ സംവിധാനം ചെയ്യുന്നത് നെൽസൻ ആണ്. സൺ പിക്‌ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ തന്റെ ചിത്രത്തിന് ജെയിലറെന്ന നാമം നൽകിയിരുന്നെന്നാണ് സംവിധായകൻ സക്കീർ മഠത്തിൽ പറയുന്നത്. 2021ൽ ഫിലിം ചേമ്പേഴ്സ് ഓഫ് കോമേഴ്സിൽ ജെയിലർ എന്ന പേര് രജിസ്റ്റർ ചെയ്തിരുന്നതായും സക്കീർ അവകാശപ്പെടുന്നു.
"തമിഴ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ അഭിഭാഷകൻ വഴി ഞങ്ങൾ സൺ പിക്‌ച്ചേഴ്സിന് കത്ത് അയച്ചിരുന്നു. കേരളത്തിൽ റിലീസിനെത്തുന്ന പതിപ്പിന് വ്യത്യസ്തമായ പേര് നൽകാമോയെന്നാണ് ഞങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടത്. കത്തിന്റെ കോപ്പി സൂപ്പർ സ്റ്റാർ രജനികാന്തിനും സൗത്ത് ഇന്ത്യ ഫിലിം ചേമ്പേഴ്സ് ഓഫ് കൊമേഴ്സിനും അയച്ചു. മോഹൻലാൽ, വിനായകൻ തുടങ്ങിയ മലയാള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ടു തന്നെ ഇത് ഞങ്ങളുടെ ചിത്രത്തിന്റെ മൂല്യം കുറയ്ക്കുമെന്നതായിരുന്നു പ്രധാന പ്രശ്നമായി പറഞ്ഞത്. സൺ പിക്‌ച്ചേഴ്സ് എന്നു പറയുന്നത് ഒരു വലിയ സ്ഥാപനമാണെന്നും ഈ അവസരത്തിൽ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നും ഒരാഴ്ച്ചയ്ക്ക് ശേഷം അയച്ച മറുപടി മെയിലിൽ അവർ പറഞ്ഞു. അവരുടെ തീരുമാനങ്ങൾ വകവയ്ക്കാതെ ചിത്രത്തിന്റെ റിലീസുമായി ഞങ്ങൾ നീങ്ങിയപ്പോഴാണ് മദ്രാസ് ഹൈ കോടതിയിൽ സൺ പിക്‌ച്ചേഴ്സ് പെറ്റീഷൻ ഫയൽ ചെയ്തതായി അഭിഭാഷകൻ അറിയിച്ചത്. ഈ ടൈറ്റിലിൽ നിന്ന് ഞങ്ങൾ പിന്മാറണമെന്നാണ് അവരുടെ ആവശ്യം," സംവിധായകൻ സക്കീർ ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
"വളരെ ആഗ്രഹത്തോടെ എടുത്തൊരു ചിത്രമാണിത്. അതിനൊപ്പം ലോണുകളുമെടുത്തിട്ടുണ്ട്. സൺ പിക്‌ച്ചേഴ്സിന്റെ അത്രയും വലിയ ആളല്ല ഞാൻ. അവർ നിയമപരമായി നീങ്ങിയപ്പോൾ എനിക്കും വേറെ വഴിയില്ലായിരുന്നു, അങ്ങനെയാണ് ഞാനും കൗണ്ടർ കേസ് കൊടുത്തത്. ആഗസ്റ്റ് രണ്ടാം തീയതിയാണ് ഹിയറിങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കെഎഫ്സിസിയുമായുള്ള രജിസ്റ്ററേഷനും ഞങ്ങൾ പുതുക്കിയിട്ടുണ്ട്," സക്കീർ കൂട്ടിച്ചേർത്തു.
തന്റെ ചിത്രത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് കെഎഫ്സിസി ഉറപ്പു നൽകിയതായും സക്കീർ പറയുന്നു. "കെഎഫ്സിസിയിൽ പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ എസ്ഐഎഫ്സിസിയിലേക്ക് ഒരു സന്ദേശം പോകും, ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് ഇത് പിന്തുടരുന്നത്. എന്നാൽ ഞങ്ങളുടെ രജിസ്റ്റട്രേഷനു മാത്രം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല." നിർമാതാക്കളുടെ സംഘടനകളും പിന്തുണ അറിയിച്ചതായി സക്കീർ പറഞ്ഞു.
തങ്ങൾ ക്ലിയറൻസ് നൽകിയതു കൊണ്ട് തന്നെ ചിത്രം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടില്ലെന്ന് കെഎഫ്സിസി പ്രസിഡന്റ് സുരേഷ് കുമാർ പറയുന്നു. എന്നാൽ രജനികാന്ത് ചിത്രം അതേ പേരിൽ കേരളത്തിൽ റിലീസിനെത്തിയാൽ ധ്യാൻ ചിത്രത്തിന് അതു ദോഷം ചെയ്യാനുള്ള സാധ്യത സുരേഷ് കുമാർ തള്ളി കളയുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.