തെന്നിന്ത്യൻ സിനിമയിലെ കരുത്തയായ നായികമാരിൽ ഒരാളാണ് സംവിധായക കൂടിയായ രേവതി. 150 ലേറെ സിനിമകളിലായി സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത നിരവധിയേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രതിഭ. ഒരു സിനിമയിൽ എങ്കിലും ശക്തയായ ഒരു ഡോൺ കഥാപാത്രമാവാൻ താൽപ്പര്യമുണ്ടെന്ന് തുറന്നുപറയുകയാണ് രേവതി. കരിയറിൽ ഇനിയും ബാക്കിയുള്ള കഥാപാത്രമോഹങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ.
“കുറഞ്ഞത് 150 സിനിമകളെങ്കിലും ഞാൻ ചെയ്തിട്ടുണ്ടാവും. ‘സർക്കാറിൽ’ ബിഗ് ബി ചെയ്തതു പോലെ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ, ഒരു ശക്തമായ ഡോൺ കഥാപാത്രത്തെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ‘പുതുമൈ പെണ്ണി’ൽ അഭിനയിക്കുമ്പോൾ എനിക്ക് 17 വയസ്സാണ് പ്രായം. അഭിനയത്തെക്കുറിച്ചോ സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ചോ എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, കൂടുതൽ പക്വത വന്നു. കഥാപാത്രത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും,” രേവതി പറഞ്ഞു.
ജ്യോതികയ്ക്ക് ഒപ്പം അഭിനയിച്ച ‘ജാക്ക്പോട്ട്’ എന്ന ചിത്രം ഇന്നലെ തിയേറ്ററിലെത്തിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേവതി.
“കഥാപാത്രങ്ങൾ തിരെഞ്ഞെടുക്കുന്നതിൽ ഞാൻ സെലക്റ്റീവ് ആണ്. സത്യം പറഞ്ഞാൽ, ‘പാ പാണ്ടി’ എന്ന ചിത്രത്തിനു ശേഷം എനിക്ക് നല്ല കഥകൾ ലഭിച്ചില്ല. കൂടുതൽ സംവിധായകരും എന്നെ സമീപിച്ചത് അമ്മ വേഷങ്ങൾ ചെയ്യാനാണ്, അതിലെനിക്ക് താൽപ്പര്യമില്ല. ഞാൻ ആസ്വദിക്കാത്ത ഒന്ന് ഞാനെന്തിനു ചെയ്യണം? ‘അമ്മ’ വേഷങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്, സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നതിനെ കുറിച്ചാണ്,” രേവതി മനസ്സു തുറന്നു.
“എന്റെ ആറുവയസ്സുകാരി മകൾ എന്നോട് ചോദിച്ചു. ‘ഒരു നടൻ എന്നു പറഞ്ഞാൽ എന്താണെന്ന്’. അഭിനേതാക്കൾക്ക് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാമെന്നും എല്ലാ ദിവസവും ഒരേ വ്യക്തി ആയിരിക്കില്ലെന്നും ഞാനവളോട് പറഞ്ഞു. അതാണ് സിനിമയെ സംബന്ധിച്ച് ഞാനിഷ്ടപ്പെടുന്ന കാര്യം.”
Read more: ശോഭന, രേവതി: മാതൃത്വത്തിന്റെ വേറിട്ട വഴികൾ
തനിക്ക് കോമഡി ഇഷ്ടമാണെങ്കിലും വളരെ അപൂർവ്വമായി മാത്രമേ അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടിയിട്ടുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. “ഉദാഹരണത്തിന് ‘അരഞ്ചേത്രവേലൈ’ തന്നെയെടുക്കാം. ഇന്നും ആ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് ബോറടിക്കില്ല.”
കരിയറിന്റെ തുടക്കക്കാലത്ത് അതികായന്മാരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഇന്നു കാണുന്ന രേവതിയെ രൂപപ്പെടുത്തിയതെന്നും അവർ ഓർത്തെടുത്തു.
” എന്റെ കരിയറിന്റെ തുടക്കക്കാലത്ത് സിനിമയിലെ അതികായന്മാരായ ഭാരതിരാജ, ഭരതൻ, മഹേന്ദ്രൻ, ബാലു മഹേന്ദ്ര, പ്രിയദർശൻ, മണിരത്‌നം എന്നിവരോടൊപ്പമെല്ലാം പ്രവർത്തിക്കാനായത് എന്റെ ഭാഗ്യമാണ്, അതാണ് എന്നെ ഇന്നു കാണുന്ന രേവതിയാക്കിയത്. കോമഡിയിൽ ചന്ദ്രബാബു, നാഗേഷ്, മനോരമ എന്നിവരുടെയെല്ലാം പ്രകടനങ്ങൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ് അയാളുടെ നർമ്മബോധം. ആരോഗ്യകരമായ നർമ്മവും തമാശയുള്ള കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നു.”
സിനിമകൾ സ്ത്രീ കേന്ദ്രീകൃതമെന്ന് പ്രത്യേക ലേബലിൽ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും രേവതി പറഞ്ഞു. “ഇക്കാലത്ത് സംവിധായകർ സ്ത്രീ അഭിനേതാക്കൾക്കായി നല്ല വേഷങ്ങൾ എഴുതുന്നുണ്ടെങ്കിലും, എൺപതുകളിലാണ് ഏറ്റവും നല്ല സമയം എന്ന് ഞാൻ എപ്പോഴും പറയും. സുഹാസിനി, ഭാനുപ്രിയ, രാധിക മുതൽ ഉർവശി, സരിത വരെ, നമുക്കെല്ലാവർക്കും അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു. ഞങ്ങൾ സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ അഭിനയിച്ചു, പക്ഷേ അവ ഒരിക്കലും ആ രീതിയിൽ ലേബൽ ചെയ്യപ്പെട്ടില്ല. സിനിമകളെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്ന് അടുത്തിടെ കൂടെ ഞാൻ ചിന്തിച്ചിരുന്നു, എല്ലാത്തിനുമുപരി സിനിമ സിനിമയാണ്.”
Read in English: I would love to play a powerful don: Revathy