/indian-express-malayalam/media/media_files/uploads/2018/12/odiyan-kanji-dialogue-mohanlal-manju-warrier-writer-harikrishnan-1.jpg)
odiyan kanji dialogue mohanlal manju warrier writer harikrishnan
റിലീസ് ദിവസം തൊട്ട് ഒട്ടേറെ ട്രോളുകളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നു പോകുകയാണ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം 'ഒടിയന്‍'. ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് എന്ന് മറ്റൊരു കൂട്ടര്‍. ഇതിനെല്ലാം ഇടയില്‍ 'ഒടിയന്‍' ബോക്സോഫീസ് വാഴുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: 'ഒടിയന്‍' റിവ്യൂ
അങ്ങനെ പലവിധ ചര്‍ച്ചകള്‍ പുരോഗമിക്കവേ, സോഷ്യല്‍ മീഡിയയിലും 'ഒടിയന്‍' വലിയ സാന്നിദ്ധ്യമായി. ട്രോളുകള്‍ക്ക് ചാകരയായി എത്തിയത് 'ഒടിയനി'ലെ 'കഞ്ഞി' ഡയലോഗ് ആയിരുന്നു. ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു 'യൂസേജ്' ആയി തീര്‍ന്നിരിക്കുകയാണ് 'കുറച്ചു കഞ്ഞി എടുക്കട്ടേ' എന്നത്.
മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷണ ശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ 'കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?' എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.
എന്തായിരുന്നു ഈ സംഭാഷണം കൊണ്ട് ലക്ഷ്യമാക്കിയത്, ഇങ്ങനെ ട്രോള്‍ ചെയ്യപ്പെടുന്നതിനെ എങ്ങനെ കാണുന്നു തുടങ്ങിയവയെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പ്രതികരിക്കുകയാണ് 'ഒടിയ'ന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍.
"ആ ഡയലോഗ് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവികമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള്‍ തിരിച്ചു പറയാറുണ്ട്. 'ഞാനൊരു സിഗരറ്റ് വലിക്കട്ടെ', 'ഞാനൊരു ചായകുടിക്കട്ടെ' എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള്‍ സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്," ഹരികൃഷ്ണന്‍ വ്യക്തമാക്കി.
/indian-express-malayalam/media/media_files/uploads/2018/12/Odiyan-Writer-Harikrishnan-with-Mohanlal.jpg)
എന്നാല്‍ ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുന്നതാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഃഖകരമായ അവസ്ഥ എന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
"ആദ്യത്തെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ ആളാണ് ഞാന്‍. ഒരു തിരക്കഥയില്‍ ഒരു സംഭാഷണം ഉള്‍ക്കൊള്ളിക്കുമ്പോള്‍ അത് എന്തിന് വേണ്ടിയാണെന്ന ധാരണ എനിക്ക് നന്നായിട്ടുണ്ട്," ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് ഈ സംഭാഷണം വരുന്നത് എന്നും സിനിമയില്‍ തന്നെ ഏറെ പ്രധാന്യമുള്ള ആ സന്ദര്‍ഭത്തിലേക്ക് തിരക്കഥയെ ലീഡ് ചെയ്യുന്നതാണ് ഈ ഡയലോഗ് എന്നും ഹരികൃഷ്ണന്‍ വിശദീകരിച്ചു.
"കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത്. വൈകാരികമായ ആ കൂടിക്കാഴ്ച കഴിഞ്ഞു പ്രഭ അകത്തു പോയേ മതിയാകൂ. അത് കൊണ്ടാണ് അങ്ങനെ ഒന്ന് അവിടെ വന്നത്. അവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത്, കഞ്ഞി എടുക്കട്ടേ എന്നല്ലേ ചോദിക്കാന്‍ സാധിക്കൂ, അല്ലാതെ 'ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ' എന്നോ, 'അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ' എന്നോ എഴുതാന്‍ പറ്റില്ലല്ലോ?," ഹരികൃഷ്ണന്‍ ചോദിക്കുന്നു.
Read More: രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു നില്‍ക്കുന്നവര്‍
സിനിമയ്ക്ക് ഏറ്റവും ആവശ്യമായ, ലളിതമായ സംഭാഷണം ഉള്‍ക്കൊള്ളിക്കുക എന്ന തിരക്കഥാ രചനയുടെ ധാര്‍മികത അല്ലെങ്കില്‍ നീതിയാണ് താനിവിടെ പുലര്‍ത്തിയത് എന്ന് ഹരികൃഷ്ണന്‍ പറയുന്നു.
"ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. എനിക്ക് ഏറ്റവും വേദന തോന്നിയത് അത്രയും വൈകാരികമായൊരു രംഗത്തില്‍ തിയേറ്ററിലെ കുറച്ചു പേരെങ്കിലും ചിരിക്കുന്നു എന്നതാണ്. 'കഞ്ഞി വേണോ' എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. 'ഒടിയന്‍' നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ. ഇത്രയും മോശമായിട്ടാണോ മലയാളി സിനിമ കാണുന്നത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു," ഹരികൃഷ്ണന്‍ പറഞ്ഞു നിര്‍ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.