സമസ്ത മേഖലകള്‍ക്കെന്ന പോലെ സിനിമാ വ്യവസായത്തിനും ചാകരയാണ് ഓണക്കാലം. കുടുംബമായും സുഹൃത്തുക്കളുമായുമെല്ലാം മലയാളി തിയേറ്ററുകളിലേക്ക് ഒഴുകുന്ന കാലം. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അതുണ്ടായില്ല. രണ്ടു പ്രളയകാലങ്ങളുടെ ദുരിതം കടന്നെത്തുമ്പോള്‍ അടുത്ത ഓണത്തിനു സിനിമയുടെ നട്ടെല്ല് തന്നെ പാടെ തകര്‍ത്തുകളയുന്ന തരത്തില്‍ കോവിഡ് വ്യാപനവും അതേ തുടര്‍ന്ന് ഉണ്ടായ ലോക്ക്ഡൗണും. അതില്‍ നിന്നും കരകയറാന്‍ സിനിമാലോകം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഓടിടി (ഓവര്‍ ദി ടോപ്) റിലീസുകള്‍. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വമ്പന്മാര്‍ മുതല്‍ ചെറിയ സംരംഭങ്ങള്‍ വരെ സിനിമയിലെ വീടിന്റെ അകത്തളങ്ങളിലേക്ക് എത്തിക്കുകയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു ‘ഇനി എന്ത്’ എന്ന ചിന്തയില്‍ വഴി മുട്ടി നിന്നഅവസരത്തിലാണ് മഹേഷ് നാരായൺ , ഫഹദ് ഫാസിൽ എന്നിവര്‍വീട്ടിലിരുന്നു, ലോക്ക്ഡൗൺ പരിമിതികൾക്കുളിൽ നിന്ന് പരീക്ഷണാർത്ഥം ഒരു ചിത്രം ഒരുക്കാന്‍ ആലോചിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ‘മാലിക്’ പൂർത്തിയായ സമയം. പക്ഷേ അത് എന്നാവും തിയേറ്ററില്‍ എത്തുക എന്നതിനെക്കുറിച്ച് ഒരെത്തും പിടിയുമില്ലാത്ത അവസ്ഥ.
ഈ അനിശ്ചിതത്വത്തിന്റെ ഇടയിൽ തോന്നിയ ഒരു ആശയമാണ് ‘സീ യു സൂൺ’ എന്ന ചിത്രമായി പരിണമിച്ചിരിക്കുന്നത്. വെറും പതിനെട്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ, മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ദൈർഘ്യം ഒന്നര മണിക്കൂറാണ്. ‘സീ യു സൂൺ’ സെപ്റ്റംബർ ഒന്നാം തിയതി ആമസോൺ പ്രൈമിലൂടെ റിലീസ് ആവുന്ന അവസരത്തിൽ ചിത്രത്തെ കുറിച്ചും, ലോക്ക്ഡൗൺ കാലത്ത് സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും, വരാനിരിക്കുന്ന ‘മാലിക്കി’നെക്കുറിച്ചും സംവിധായകന്‍ മഹേഷ് നാരായൺ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.
മലയാള സിനിമ പ്രേമികൾ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ‘മാലിക്’ പോലെയൊരു ഒരു വല്യ ചിത്രം റിലീസ് ചെയ്യാനാവാതെ ഇരിക്കുന്ന വേളയിൽ ‘സീ യു സൂൺ’ എന്ന പരീക്ഷണ ചിത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?
‘മാലിക്’ പൂർത്തിയായി കഴിഞ്ഞ ചിത്രമാണ്. സെന്സര്ഷിപ്പിനായി അയക്കാൻ ഇരിക്കുമ്പോഴാണ് ഇവിടെ ലോക്ക്ഡൗൺ സംഭവിക്കുന്നതും, അതിങ്ങനെ നീണ്ടു പോകുന്നതും. ഈ സമയത്ത് സിനിമ പ്രവർത്തകർ മാത്രമല്ല എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യർ, അവരുടെ പ്രവര്‍ത്തന മേഖല സ്തംഭിക്കുന്ന സാഹചര്യത്തില്‍ ഒരു തരം ഡിപ്രെഷനിലേക്കു വീണു പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. അങ്ങനെ വല്ലാത്തൊരു അനിശ്ചിതത്വത്തിലേക്കു കാര്യങ്ങൾ പോയപ്പോൾ അതിനെ മറികടക്കാൻ എന്തെങ്കിലും ചെയ്യണം എന്നുള്ള ചിന്തയിൽ നിന്നാണ് ‘സീ യു സൂൺ’ എന്ന ആശയം ഉണ്ടാവുന്നത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയ്ക്കാണ് ഇത് രൂപപ്പെട്ടത്. ഷോർട് ഫിലിം ആണോ ഫീച്ചർ ഫിലിം ആണോ എന്നൊന്നും ധാരണയില്ലാതെ ഒരു ശ്രമം ആയിട്ടാണ് ഈ ചിത്രത്തിന്റെ തുടക്കം. ഒരു പുതിയ ഫോർമാറ്റ് പരീക്ഷിക്കുക എന്നുള്ളതായിരുന്നു ഈ ചിത്രം ചെയ്യുന്നതിന്റെ ആകർഷണം.
മിക്കവാറും എല്ലാ തൊഴിൽ മേഖലകളിലും ഇപ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സംവിധാനമൊക്കെ ഒരുക്കുന്നുണ്ട് . അത്തരത്തിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ഇരുന്നു കൊണ്ട് ഒരു സിനിമ എങ്ങനെ നിർമിക്കാം എന്നുള്ള ചിന്തയിൽ നിന്നാണ് ‘സീ യു സൂൺ’ ഉണ്ടാവുന്നത് . അതിനോടൊപ്പം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളെ പരമാവധി സഹകരിക്കാനും ശ്രമിച്ചിട്ടുണ്ട്.
Read Here: Onam Release 2020: ഈ ഓണക്കാലത്ത് റിലീസിനെത്തുന്ന മലയാളചിത്രങ്ങൾ
ഓ ടി ടി പ്ലാറ്റുഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനകൾ അടക്കം പലരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ എങ്ങനെയാണ് ‘സീ യു സൂൺ’ എന്ന ചിത്രവുമായി മുന്നോട്ടു പോകാൻ സാധിച്ചത് ? ഓ ടി ടി പ്ലാറ്റുഫോമുകളാകുമോ ഇനി സിനിമയുടെ ഭാവി?
നമുക്കെല്ലാവര്‍ക്കും തിയേറ്ററിൽ സിനിമാ എത്തിക്കണം എന്ന് തന്നെയാണ് ആഗ്രഹം, എന്നാൽ ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ, ലോകമെമ്പാടും തിയേറ്ററുകളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ, സിനിമ എന്ന കലയും അതിനെ ഉപജീവനമാർഗമായി കൊണ്ട് നടക്കുന്ന ഒരു വല്യ കൂട്ടം മനുഷ്യരും ഇപ്പോൾ അതിജീവനത്തിന്റെ മാർഗങ്ങള്‍ തേടുകയാണ്. ഒന്നൊന്നര വര്‍ഷം കലയോ സിനിമയോ വേണ്ടാന്ന് വയ്ക്കാൻ കഴിയില്ലല്ലോ, അത് ഏതെങ്കിലും വഴിയിൽ സംഭവിക്കും.
ഒരു ബിഗ് ബജറ്റ് സിനിമയിൽ 150 -200 റോളം മനുഷ്യർ ജോലി ചെയുന്നുണ്ടാവും, അതിൽ ഭൂരിഭാഗം ആളുകളും ബാറ്റ അടിസ്ഥാനത്തിൽ, ദിവസവേതനക്കാരാണ്. അസിസ്റ്റന്റ് ഡിറക്ടർമാർ, അസിസ്റ്റന്റ് കാമറാമാന്മാർ തുടങ്ങി പലരും ഇത്തരത്തിൽ മാസം ശമ്പളം ഇല്ലാത്തവരാണ്. സിനിമയില്‍ എനിക്കറിയാവുന്ന ചില ആളുകൾ ഇപ്പോൾ വരുമാനത്തിനായി ഭക്ഷണമുണ്ടാക്കി വീടുകളിൽ കൊടുക്കാൻ തുടങ്ങി. അങ്ങനെ മറ്റു പല ബിസിനസ് സാധ്യതകളും തേടുന്നുണ്ട് അവര്‍. ഇതിൽ പല രോഗങ്ങൾക്ക് ചികിത്സക്കായി ബുദ്ധിമുട്ടുന്നവരുണ്ട്, വായ്പ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരുണ്ട്. അത്തരത്തിൽ സിനിമയെ ഉപജീവനമായി തിരഞ്ഞെടുത്ത, അതിന്റെ പല മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് നിലനിൽക്കണമെങ്കിൽ സിനിമ ഉണ്ടായേ തീരൂ. സിനിമ എന്ന് പറയുന്നത് കംഫര്‍ട്ട്സോണിൽ ജീവിക്കുന്ന മനുഷ്യരുടെ ലോകമെന്നാണ് പൊതു ധാരണ , എന്നാൽ അത്തരം സുഖ ജീവിതം ഉയരത്തിൽ നിൽക്കുന്ന ചിലർക്കേയുള്ളു എന്നതാണ് സത്യം.
പല തരത്തിലുള്ള പ്ലാറ്റുഫോമുകൾ ഉണ്ടാവും, സിനിമ തന്നെ പല ഫോര്‍മാറ്റുകളായി മാറാം. തിയേറ്ററിനു വേണ്ടി മുതൽ മുടക്കിയെടുക്കുന്ന ചിത്രം മറ്റു പ്ലാറ്റുഫോമുകളിൽ കാണിക്കേണ്ടി വരുമ്പോള്‍ വൻ നഷ്ടം സഹിക്കേണ്ടി വരും. താത്കാലികമായി പല മാറ്റങ്ങളും ഉണ്ടായേക്കാം പക്ഷേ തീയേറ്ററിൽ തന്നെയാണ് സിനിമയുടെ നിലനിൽപ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂ യോർക്ക്, ലോസ് ഏഞ്ചലസ് പോലെയുള്ള ലോക നഗരങ്ങളിൽ പോലും സിനിമ ഹാളുകൾ അടച്ചിട്ടിരിക്കുകയാണ്. അപ്പോള്‍ നമ്മൾ നിലനിൽപ്പിനായി താത്കാലികമായി മറ്റു സാധ്യതകള്‍ തേടേണ്ടി വരുന്നത് സ്വാഭാവികമാണ്.
ലോക്ക്ഡൗണിന്റെ പരിമിതികൾക്കുളിൽ നിന്നു കൊണ്ട് എങ്ങനെ ആയിരുന്നു ‘സീ യു സൂൺ’ ചിത്രീകരിച്ചത്?
ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ ഒത്തു കൂടുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഓരോ ഫ്ളാറ്റുകളിലായി ക്വാറന്റൈനിൽ പ്രവേശിക്കുകയും ആ സമയത്തു തന്നെ ബാക്കി സ്ക്രിപ്റ്റിംഗും ഷൂട്ടിങ്ങും നടക്കുകയും, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഷൂട്ട് ചെയ്തു തീർക്കുകയും ചെയ്ത ഒരു ചിത്രമാണ് ‘സീ യു സൂൺ.’ ദൈര്‍ഘ്യം കുറഞ്ഞ ഒരു ഒറിജിനൽ ചിതമായിരിക്കും ‘സി യു സൂൺ.’
ലോക്ക്ഡൗണ്‍ ആയതു കൊണ്ട് മാത്രം യാഥാർഥ്യമായ ഒരു ചിത്രമാണോ ‘സീ യു സൂൺ’ ?
നമ്മടെ ഹൃദയത്തെ തൊടുന്ന വിഷയങ്ങൾ ചെയുക എന്ന് മാത്രമാണ് ഇതിനുത്തരം. ഞാനും ഫഹദും ഒറ്റ കാര്യമേ ചിന്തിച്ചിട്ടുള്ളു, ലോക്ക്ഡൗണ്‍ ആയതു കൊണ്ടാണ് നമ്മൾ ഈ സിനിമ ചെയ്തതെന്ന് പിന്നെ നമ്മൾ റിഗ്രെറ്റ് ചെയ്യാൻ പാടില്ല. ലോക്ക്ഡൗണ്‍ അല്ലായിരുന്നെങ്കിൽ കൂടി ‘സീ യു സൂൺ’ എന്ന സിനിമ എനിക്ക് ഇങ്ങനെയേ ചെയ്യാൻ സാധിക്കുകയുള്ളു.
Read Here: C u soon Movie Fahadh Faasil Interview: ‘സീ യു സൂണ്‍’, ഫഹദ് ഫാസില്‍ സംസാരിക്കുന്നു
‘മാലിക്’ എന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണെന്നുള്ള തരത്തിൽ വാർത്തകൾ വരുന്നുണ്ടല്ലോ? താങ്കളുടെ രാഷ്ട്രീയ നിലപാടുകൾ പ്രകടമാവുന്ന ഒരു ചിത്രമാകുമോ ‘മാലിക്?’
രാഷ്ട്രീയം പറയാനായി ഞാൻ സിനിമ ചെയ്യാറില്ല, പക്ഷേ സംവിധായകൻ എന്ന നിലയിൽ എന്റെ രാഷ്ട്രീയം ആ സിനിമയിൽ ഉണ്ടാവും, സിനിമയിലെ എന്റെ നിലപാടിന്റെ ന്യായീകരണം ആ സിനിമയിൽ തന്നെ ഉണ്ടാവും, ‘മാലിക്ക്’ കാണുമ്പോൾ അത് നിങ്ങൾക്കു മനസിലാവും.
‘മാലിക്’ എന്ന സിനിമ ജനങ്ങൾ തീയേറ്ററിൽ കാണണം, എനിക്കും തീയേറ്ററിൽ തന്നെ കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്, തീയേറ്ററിൽ കാണേണ്ട ഒരു സിനിമയാണ് ‘മാലിക്.’ അത് കൊണ്ട് അത്തരം ഒരു സാഹചര്യം ഉണ്ടാവുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം.
ഫഹദ് എന്ന നടനെ പറ്റി
ഫഹദ് എല്ലാത്തിനുമുപരി ഒരു നല്ല മനുഷ്യനാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിനിമ സെറ്റിലും അങ്ങനെ തന്നെയാണ്. എന്റെ എല്ലാ കഥകളും ഫഹദിന് അറിയാം.