/indian-express-malayalam/media/media_files/2025/11/07/innocent-movie-review-2025-11-07-08-22-20.jpg)
Innocent Movie Review & Rating
Innocent Movie Review & Rating: അൽത്താഫ് സലീമിനെയും അനാർക്കലി മരിക്കാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സതീഷ് തൻവി സംവിധാനം ചെയ്ത ഇന്നസെന്റ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാനും സിസ്റ്റത്തിലെ അപാകതകൾ പരിഹരിക്കാനും ഇറങ്ങിത്തിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്.
നഗരാസൂത്രണവകുപ്പിലെ ഉദ്യോഗസ്ഥനാണ് വിനോദ് പ്രശാന്തൻ (അൽത്താഫ് സലിം) ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒസിഡിയുടെ ചില സ്വഭാവങ്ങളൊക്കെയുള്ള, ചിട്ടവട്ടങ്ങളോടെ ജീവിക്കുന്ന വിനോദ് വിവാഹത്തിനൊരുങ്ങുകയാണ്. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഒരു രാത്രി കൂട്ടുകാർക്ക് ട്രീറ്റ് കൊടുത്ത ശേഷം തിരുവനന്തപുരത്തു നിന്നും മാവേലിക്കരയിലേക്ക് ഒരു കെ.എസ്.ആർ.ടി.സി.യിൽ യാത്ര തിരിക്കുകയാണ് വിനോദ്.
ആ രാത്രി യാത്രയിൽ വിനോദിന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം അരങ്ങേറുന്നു. അതോടെ വിനോദിന്റെ വിവാഹവും ജോലിയും പ്രതിസന്ധിയിലാവുകയും അയാൾക്ക് പൊതുസമൂഹത്തിൽ നാണക്കേട് ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന്, തന്റെ നിരപരാധിത്വം തെളിയിക്കാനും സിസ്റ്റത്തിന്റെ അനാസ്ഥകൾ ചൂണ്ടിക്കാണിക്കാനും വിനോദ് ഇറങ്ങിപ്പുറപ്പെടുന്നു.
അൽത്താഫ് സലിം തന്റെ സ്വാഭാവികമായ കോമഡി അവതരണശൈലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അന്ന പ്രസാദും അനാർക്കലി മരിക്കാറുമാണ് ചിത്രത്തിലെ നായികമാർ. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പൗരന്മാർക്ക് സമൂഹം നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥകൾ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെ ചിത്രം സ്പർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായൊരു ഫോക്കസ് ഇല്ലായ്മ അനുഭവപ്പെടുന്നു. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പലയിടത്തും അത് ലക്ഷ്യം കാണാതെ പാളിപ്പോയി. തൽഫലമായി, ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് അമിതമായ ലാഘവത്വം വന്നുചേർന്നു.
Also Read: Karam OTT: കരം ഒടിടിയിലെത്തി, എവിടെ കാണാം?
തിരക്കഥാകൃത്തുക്കളായ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബ്, സർജി വിജയൻ, സതീഷ് തൻവി എന്നിവർ ചേർന്നെഴുതിയ തിരക്കഥ ഗൗരവമുള്ള കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന്റെ അവതരണത്തിൽ പരാജയപ്പെട്ടു എന്ന് പറയാം. പ്രധാന കഥാപാത്രത്തിന്റെ വിഷമങ്ങൾ വേണ്ടത്ര തീവ്രതയോടെ​ അവതരിപ്പിക്കാൻ തിരക്കഥയ്ക്കു സാധിക്കുന്നില്ല.
ചിത്രത്തിൽ ഇടയ്ക്ക് ചിരിയുണർത്തുന്ന നിമിഷങ്ങളും മൂർച്ചയുള്ള കൗണ്ടറുകളും ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ആക്ഷേപഹാസ്യവും അൽത്താഫ് സലീം- ജോമോൻ കോമ്പിനേഷൻ രംഗങ്ങളിൽ രൂപപ്പെടുന്ന സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകന് താൽക്കാലിക ആശ്വാസവും ചിരിയും സമ്മാനിക്കുന്നുണ്ട്. എന്നാൽ, ഒരു മുഴുനീള ചിത്രത്തിന് അത് മാത്രം പോരല്ലോ. ശക്തമായ ഒരു തിരക്കഥയിലൂടെ, ചിത്രം എൻഗേജ്ഡ് ആയി മുന്നോട്ടു കൊണ്ടുപോകുന്നതിൽ സംവിധായകന് കാര്യമായ വീഴ്ച സംഭവിച്ചു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
റീലുകളിലൂടെ ശ്രദ്ധേയനായ ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന രീതിയിൽ ഏറെ വാർത്താപ്രാധാന്യം ലഭിച്ച ചിത്രം കൂടിയാണ് ഇന്നസെന്റ്. എന്നാൽ, കിലി പോൾ ഒരു ഗസ്റ്റ് അപ്പിയറൻസിൽ വന്നു മറയുകയാണ്. സിനിമയുടെ സോഷ്യൽ മീഡിയ പ്രൊമോഷനുവേണ്ടി മാത്രമാണ് കിലി പോളിനെ ഉപയോഗപ്പെടുത്തിയത് എന്ന് വ്യക്തം.
എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് ചിത്രം നിർമ്മിച്ചത്. ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ് ചിത്രത്തിന്റെ കഥ. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് റിയാസ് കെ ബദർ, സംഗീതം ജയ് സ്റ്റെല്ലാർ എന്നിവരും നിർവ്വഹിച്ചു.
ഇന്നസെന്റ്' ചില നല്ല ഉദ്ദേശങ്ങളോടെ ആരംഭിച്ചെങ്കിലും, കൃത്യമായ ഫോക്കസില്ലായ്മയും വിഷയങ്ങളെ വേണ്ടത്ര ഗൗരവത്തിൽ സമീപിക്കാത്ത അവതരണവും ചിത്രത്തിന് വലിയ തിരിച്ചടിയായി. ഗൗരവമുള്ള പ്രശ്നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള ശ്രമം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയായിരുന്നു.
Also Read: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, കിട്ടിയത് ലോട്ടറി; സൈജു കുറുപ്പിന്റെ ജീവിതം മാറിമറിഞ്ഞിട്ട് ഇന്നേക്ക് 20 വർഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us