ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. 2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം. ഓരോ സംഗീതാസ്വാദകരുടെയും ഹൃദയത്തിൽ എസ്പിബി ഇപ്പോഴും ജീവിക്കുന്നുണ്ട്. അനശ്വര ഗായകന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ പ്രിയസുഹൃത്തിനെ ഓർക്കുകയാണ് ഇളയരാജ.
”എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോൾ ബാലുവിനായി എന്തെങ്കിലും ചെയ്യാൻ പലരും ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകൻ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയിൽ ഉമ്മ വച്ചുവെന്ന് ചരൺ പിന്നീട് എന്നോട് പറഞ്ഞു. അന്ത്യം അടുത്ത നിമിഷങ്ങളിൽ ആരെയെങ്കിലും കാണണമോയെന്നു ചോദിച്ചപ്പോൾ രാജ വരുമെങ്കിൽ വരാൻ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,” ഇളയരാജ ഓർമ്മകൾ പങ്കിട്ടു.
ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, അഭിനയത്തിലും സംഗീതസംവിധാനത്തിലും ചലച്ചിത്ര സംവിധാനത്തിലും കഴിവ് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് 74കാരനായ എസ്.പി.ബാലസുബ്രഹ്മണ്യം എന്ന എസ്പിബി. വിവിധ ഭാഷകളിൽ നാൽപതിനായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങളാണ് എസ്പിബിക്ക് ലഭിച്ചത്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മരണാനന്തരം പത്മവിഭൂഷണും ലഭിച്ചു.
Read More: പ്രിയ ബാലുവിനെ പാട്ടു പാടി യാത്രയാക്കി രാജ; ഗാനം കേൾക്കാം