സമൂഹത്തിലെ വിവേചനങ്ങൾക്കും അനീതികൾക്കും എതിരെ പ്രതികരിക്കുന്നതിൽ കലയ്ക്കും സിനിമയ്ക്കും വലിയ പങ്കുണ്ടെന്നു നടിയും സംവിധായികയുമായ നന്ദിതാ ദാസ്. അങ്ങനെ അല്ലായിരുന്നെങ്കിൽ ആരും നമ്മെ നിശബ്ദരാക്കാൻ ശ്രമിക്കില്ലായിരുന്നെന്നും നന്ദിത പറഞ്ഞു. കേരളവും ഇവിടുത്തെ പ്രേക്ഷകരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥി ആയെത്തിയ നന്ദിതാ ദാസ് വെളിപ്പെടുത്തി.

“ഈ ചലച്ചിത്ര മേള എനിക്ക് വളരെ പ്രത്യേകത ഉള്ള ഒന്നാണ്. 22 വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യമായി അഭിനയിച്ച ചിത്രം ‘ഫയർ’ ഇവിടെ പ്രദർശിക്കപെട്ടിട്ടുണ്ട്. അതിനു ശേഷം അടൂർ ഗോപാലകൃഷ്ണന്റെതുൾപ്പെടെ പല മലയാളം ചിത്രങ്ങളിലും ഞാൻ അഭിനയിച്ചു. പിന്നീട് ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഫിറാഖും’ കേരളത്തിൽ പ്രദർശിപ്പിച്ചു. അതിന് ശേഷം ഇപ്പോളാണ് ഞാൻ ഇങ്ങോട്ട് വരുന്നത്. വീണ്ടും ഇവിടെ എത്തുമ്പോൾ ഒരുപാട് സന്തോഷമുണ്ട്,” അഭിനേത്രിയും സംവിധായികയുമായ നന്ദിത ഓര്‍മ്മിച്ചു.
ദീപാ മേഹ്തയുടെ ‘ഫയര്‍’ എന്ന സിനിമയിലൂടെയാണ് നന്ദിത അഭിനയ രംഗത്തേക്ക് എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമായ ‘ഫയര്‍’ ഇന്ത്യയില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ തുറന്ന മനസ്സോടെ സിനിമയെ സമീപിച്ച ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണ് കേരളം. സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്താണ് ദീപ മേഹ്തയും, നന്ദിത ദാസും ഷബാന ആസ്മിയും ‘ഫയറു’മായി എത്തുന്നത്. രാജ്യത്തിന്റെ സദാചാര ബോധത്തിന് തന്നെ തീപിടിപ്പിച്ച ചിത്രമായിരുന്നു ‘ഫയര്‍’. 22 വര്‍ഷങ്ങള്‍ക്ക് ശേഷം, സ്വവര്‍ഗ്ഗാനുരാഗം കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിധി കൂടി പുറത്തു വന്നതിന് ശേഷമാണ് നന്ദിത, തന്റെ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നാട്ടിലേക്ക് ഒന്ന് കൂടി എത്തുന്നത്.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തെ പ്രതിനിധാനം ചെയ്തു കൊണ്ടുള്ള കാന്‍ഡില്‍ വിജില്‍ നടത്തിയതിനെ നന്ദിത പ്രശംസിച്ചു.
“ഇവിടെ നിങ്ങൾ ഉയർത്തിപ്പിടിച്ച മെഴുകുതിരികൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. കാരണം അത് മതത്തിന്റെ പേരിലോ ആചാരത്തിന്റെ പേരിലോ ആയിരുന്നില്ല. കേരളത്തിന്റെ ഒരുമയുടെയും സ്നേഹത്തിന്റെയും പേരിലായിരുന്നു. ഇങ്ങനെ ഒരാശയം നിർദ്ദേശിച്ചത് ആരായാലും അവർക്ക് ഞാൻ നന്ദി പറയുന്നു.”
എന്നാൽ മറ്റൊരു വശത്ത് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പണത്തിന്റെയും എല്ലാം പേരിൽ വിവേചനങ്ങൾ നടക്കുന്നുണ്ട് എന്നും അതിനെല്ലാം എതിരെ അക്രമരഹിതമായി പ്രതികരിക്കാനുള്ള മാർഗമാണ് കലയും സിനിമയുമെന്നും അവര്‍ വ്യക്താമാക്കി.
“കലയ്ക്കും സിനിമയ്ക്കും വലിയ ശക്തിയുണ്ട്. അല്ലായിരുന്നെങ്കിൽ ആരും നമ്മെ നിശബ്ദരാക്കാൻ ശ്രമിക്കില്ലായിരുന്നു. പല തരത്തിലുള്ള നിരോധനങ്ങളും സെന്‍സറിങും ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇതെല്ലാം വർഷങ്ങൾക്കു മുൻപ് ഞാനും അനുഭവിച്ചിട്ടുണ്ട്.”, നന്ദിത പറഞ്ഞു നിര്‍ത്തി.
കേരത്തിലെ പ്രേക്ഷകർ തനിക്ക് വളരെ പ്രിയപ്പെട്ടവരാണ് എന്നും നാളെ അവരുടെ ഏറ്റവും പുതിയ ചിത്രമായ ‘മന്റോ’യുടെ കേരളത്തിലെ പ്രദർശനത്തിനായി അവര്‍ കാത്തിരിക്കുന്നതായും നന്ദിത അറിയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook