IFFK 2018: ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് ‘മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡി’ലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദി. വിശ്വാസത്തേക്കാളുപരി ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. അതിന്റെ രാഷ്ട്രീയ സാമൂഹിക തലത്തിലെ വ്യാഖ്യാനങ്ങളേക്കാള്‍ മാനുഷിക വശങ്ങളെയാണ് നിരൂപകര്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി ‘ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത്’ ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രത്തെ ആഴത്തില്‍ പഠിച്ചശേഷമാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. അതുകൊണ്ടാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശുദ്ധി വരച്ചു കാട്ടാന്‍ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂറി സ്ക്രീനിംഗുകളുടെ ഭാഗമായി ഇന്ന് പ്രദര്‍ശിപ്പിക്കാനിരുന്ന ‘മുഹമ്മദ്’ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍സര്‍ എക്സെംപ്ഷന് ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. വിദേശ ഭാഷാ ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ സെന്‍സര്‍ ക്ലിയരന്‍സ് ആവശ്യമുണ്ട്. മേളയിലെ മറ്റു ചിത്രങ്ങള്‍ക്ക് ഇത് ലഭിച്ചപ്പോള്‍ ‘മുഹമ്മദി’ന് മാത്രം ആ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല എന്നത് കൊണ്ടാണ് സ്ക്രീനിംഗ് റദ്ദ് ചെയ്തത് എന്ന് ചലച്ചിത്ര അക്കാദമി വൃത്തങ്ങള്‍ അറിയിച്ചു.
Read More: IFFK 2018: സെന്‍സര്‍ വിലക്ക്, മാജിദിയുടെ ‘മുഹമ്മദ്’ പ്രദര്‍ശനം മുടങ്ങി

സംവിധായകരുടെ പ്രധാന വെല്ലുവിളി കഥാപാത്രത്തിന് അനുയോജ്യമായ നടന്മാരെ കണ്ടെത്തലാണ്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിച്ച ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്റെ’ ചിത്രീകരണ കാലത്ത് ആ പ്രയാസം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും മജീദി പറഞ്ഞു.
ഭാഷകളുടെ അതിര്‍വരമ്പുകള്‍ സിനിമാ ആസ്വാദനത്തിന് തടസ്സമല്ലെന്നാണ് ഐ.എഫ്.എഫ്.കെ തെളിയിക്കുന്നതെന്നും മജീദി പറഞ്ഞു. അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ പങ്കെടുത്തു.