/indian-express-malayalam/media/media_files/uploads/2019/12/iffk-2019-kanthan-movie-team-cycles-from-kasargode-to-trivandrum-for-screening-323160-5.jpg)
IFFK 2019: സിനിമാസ്വാദകരുടെ ശബരിമലയാണ് ഐഎഫ്എഫ്കെ എന്ന് തമാശയായി പറയാറുണ്ട് വർഷം തോറും മുടങ്ങാതെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തുന്ന ചലച്ചിത്രപ്രേമികൾ. കറുപ്പുടുത്ത് വ്രതശുദ്ധിയോടെ അയ്യപ്പഭക്തർ ശബരിമലയിലേക്ക് പോവുമ്പോൾ, ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവച്ച് ലോകസിനിമയുടെ വിസ്മയക്കാഴ്ചകൾക്ക് സാക്ഷിയാവാൻ സിനിമാപ്രേമികൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറും. ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവർ മുതൽ പത്തും പതിനെട്ടും ഇരുപതും വർഷം മുടങ്ങാതെ ഐഎഫ്എഫ്കെയിൽ പങ്കെടുക്കുന്ന കടുത്ത സിനിമാപ്രേമികൾ വരെ അക്കൂട്ടത്തിലുണ്ടാവും.
ഇത്തവണ ഐഎഫ്എഫ്കെയിൽ ശ്രദ്ധ കവരുന്നത് കാസർഗോഡിൽ നിന്നും സൈക്കിളിൽ തിരുവനന്തപുരത്തെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരാണ്. 'കാന്തൻ' സിനിമയുടെ അണിയറപ്രവർത്തകരായ മൂന്നു ചെറുപ്പക്കാരും അവരുടെ സുഹൃത്തുക്കളുമടക്കം ആറുപേരാണ് വേറിട്ട ഈ സൈക്കിൾ യാത്രയ്ക്ക് പിറകിൽ.
"നവംബർ മുപ്പതാം തിയ്യതി കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'കാന്തൻ' എന്ന സിനിമയുടെ സംവിധായകൻ ശെരീഫ് ഈസയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. 'കാന്തന്റെ' സ്റ്റിൽ ഫോട്ടോഗ്രാഫർ ടോണി മണ്ണിപ്ലാക്കൽ, ആർട്ട് ഡയറക്ടർ ഷെബി ഫിലിപ്പ്, ഞങ്ങളുടെ സുഹൃത്തായ ഉണ്ണികൃഷ്ണൻ മോറോളയും അദ്ദേഹത്തിന്റെ മകൻ ശ്രീമോനും ശ്രീമോന്റെ സുഹൃത്ത് അർജുനുമാണ് മറ്റ് യാത്രികർ," സംഘാംഗങ്ങളെ പരിചയപ്പെടുത്തി കൊണ്ട് 'കാന്തന്റെ' ക്യാമറാമാനായ പ്രിയൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/12/iffk-2019-kanthan-movie-team-cycles-from-kasargode-to-trivandrum-for-screening-323160-1-1024x497.jpg)
IFFK 2019: ഇന്ന് വൈകിട്ട് നാലരയോടെയാണ് ഈ സംഘം ഫെസ്റ്റിവലിന്റെ പ്രധാന വേദികളിൽ ഒന്നായ ടാഗോർ തിയേറ്ററിൽ എത്തിച്ചേർന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പദയാത്രകളും ജാഥകളുമെല്ലാം കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോൾ, ഇരിക്കട്ടെ ഐഎഫ്എഫ്എയ്ക്ക് ഞങ്ങളുടെ വക ഒരു സൈക്കിൾ റാലിയെന്ന് പ്രിയനും കൂട്ടരും ചിരിയോടെ പറയുന്നു.
"സമാന്തര സിനിമകളെ കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു ആശയം തോന്നിയത്. ഐഎഫ്എഫ്കെയിൽ സമാന്തര സിനിമയ്ക്ക് അത്ര പ്രാധാന്യം വരുന്നില്ല, കോമേഴ്സ്യൽ സിനിമകൾ കൂടുതലായി ഉൾക്കൊള്ളിക്കുന്നു എന്നതിനെ ചൊല്ലിയുള്ള ഒരു ചർച്ചയ്ക്കിടയിൽ നിന്നുമാണ് ഞങ്ങളിങ്ങനെ വേറിട്ടൊരു ആശയത്തിലേക്ക് എത്തിയത്," ടോണി പറയുന്നു.
യാത്രയിൽ അധികം ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ആറു പേരും ഒരേസ്വരത്തിൽ പറയുന്നു. ഇടയ്ക്ക് സുഹൃത്തുക്കളുടെ വീടുകളിൽ താമസിച്ചും വിശ്രമിച്ചുമായിരുന്നു ഇവരുടെ യാത്ര.
"അധികം ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു. കാസർഗോഡ് മുതൽ കണ്ണൂർ വരെ കയറ്റവും ഇറക്കവും തന്നെയായിരുന്നു. പിന്നെ സ്മൂത്ത് ആയി ഇങ്ങുപ്പോന്നു. തീരദേശം വഴിയാണ് വന്നത്, ആലപ്പുഴ റൂട്ടിൽ," ഷെബി വെളിപ്പടുത്തി.
/indian-express-malayalam/media/media_files/uploads/2019/12/iffk-2019-kanthan-movie-team-cycles-from-kasargode-to-trivandrum-for-screening-323160-2-1024x497.jpg)
IFFK 2019: തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്കുള്ള സിനിമ കാണാനുള്ള ഓട്ടത്തിലും അധികപ്പണച്ചെലവ് നൽകാതെ സൈക്കിൾ രക്ഷയാകുമെന്ന ആശ്വാസത്തിലാണ് പ്രിയനും കൂട്ടരും.
ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും ഫെസ്റ്റിവൽ പാസുകൾ കൈപ്പറ്റിയതേ ഉണ്ടായിരുന്നു സംഘം.
"ഒന്ന് റൂമിൽ പോയി ഫ്രെഷ് ആയിട്ട് വേണം ഉദ്ഘാടന വേദിയിലേക്ക് പോവാൻ. ഇനി ഫെസ്റ്റിവൽ കഴിയും വരെ ഇവിടെ തന്നെയുണ്ടാവും. 13-ാം തിയ്യതി മേളയുടെ സമാപനസമ്മേളനത്തിൽ കൂടി പങ്കെടുത്തിട്ടേ ഞങ്ങൾ മടങ്ങുന്നുള്ളൂ," പ്രിയൻ കൂട്ടിച്ചേര്‍ത്തു.
Read Here: IFFK 2019: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.