IFFK 2019: ഫിലിം ഫെസ്റ്റിവലിൽ വിഖ്യാത ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്ലീഫിന്റെ ‘ജാമി’നായി (Djam) കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2017 ലെ ആദ്യ പ്രദർശനത്തിൽ തന്നെ തിയറ്ററുകൾ പ്രേക്ഷകരെ കൊണ്ട്നിറഞ്ഞു കവിഞ്ഞിരുന്നു. നാവികനായിരുന്ന കാ കൗർ ഗോസ് തന്റെ അനന്തരവളെ ബോട്ടുകളിലെ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന അപൂർവമായ ഒരു പാർട്ട് വാങ്ങാൻ ഇസ്താംബൂളിൽ അയക്കുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ‘ജാം’ സഞ്ചരിക്കുന്നത്. ജിപ്സി അറബിക് ഗാനങ്ങളും ഗ്രീസിനും തുർക്കിക്കും അതിർത്തിയിലുള്ള ഭൂപ്രദേശങ്ങളും ഈ ചലച്ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ടോണി ഗാറ്റ്ലിഫിന്റെ മറ്റു ചലച്ചിത്രങ്ങളെ പോലെ തന്നെ അള്‍ജീരിയയുടെയും തുർക്കിയുടെയും പാരമ്പര്യത്തിലേക്കുള്ള യാത്രയാണ് ഈ ചിത്രവും. കൃപ തിയേറ്ററിൽ രാത്രി 8.30 നാണ് ‘ജാമി’ന്റെ ഷോ ആരംഭിക്കുന്നത്. മറ്റൊരു ചലച്ചിത്രം രാത്രി 10.30 ന് നിശാഗന്ധിയിൽ പ്രദര്‍ശിപ്പിക്കുന്ന ‘ബേണിങ്’ ആണ്. ഈ മേളയിലെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ജപ്പാനീസ് ചലച്ചിത്രമായ ‘ബേണിങ്.’
IFFK 2019: ചലച്ചിത്ര മേളയുടെ ഇരുപത്തിനാല് വർഷങ്ങൾ
ചലച്ചിത്ര മേളയുടെ ഇരുപത്തിനാല് വർഷങ്ങൾ മലയാളിയുടെ ചലച്ചിത്രാസ്വാദനബോധത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതാവില്ല നമ്മുടെ ചലച്ചിത്ര മേളകളുടെ സമ്പൂര്‍ണമായ വിലയിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷമെങ്കിലും, കാലക്രമത്തില്‍ വളര്‍ന്നു വരുന്ന ഒരു ചലച്ചിത്ര ആസ്വാദനസമൂഹം നമ്മുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്തമായ ലോകസാഹചര്യങ്ങളില്‍ സിനിമ പ്രതിനിധീകരിക്കുന്ന സ്വത്വബോധവും രാഷ്ട്രീയവും ഒന്നില്‍ നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. ഈ ആശയങ്ങളുടെ സമാഹരണമാണ് ഓരോ മേളകളിലും നമുക്ക് മുന്നിലെത്തുന്ന ചലച്ചിത്രങ്ങള്‍. രാജ്യാതിര്‍ത്തികളോ ഭാഷയോ ചലച്ചിത്രങ്ങളുടെ സംവാദനത്തിന് തടസ്സമാകുന്നില്ല. ഏതു സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥായിയായ മാറ്റത്തെയോ അതല്ലെങ്കില്‍ ഭൂതകാലത്തെയോ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളോ ഭയപ്പാടോ അതേതു തന്നെയായാലും സംവേദനം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചലച്ചിത്രങ്ങള്‍ക്കും അതു പോലെ തന്നെ ചലച്ചിത്ര മേളകള്‍ക്കും സാമൂഹിക നവോത്ഥാനത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ സാധിക്കും.
സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയം
ചലച്ചിത്ര മേളകളുടെ രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവുമായി ഐക്യപ്പെടാതെ വയ്യ. ചലച്ചിത്രങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് അത് സാമൂഹികമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മാത്രമല്ല സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ സാധ്യതകളുടെ അന്വേഷണം കൂടിയാണ്. സാമൂഹിക പ്രതിബദ്ധത എന്ന ഒരു പ്രയോഗത്തില്‍ മാത്രം തളച്ചിടുന്ന സംരംഭങ്ങളല്ല ചലച്ചിത്രങ്ങള്‍. അതിന് മൗലികമായ സ്വാതന്ത്ര്യമുണ്ട്. ചലച്ചിത്ര പ്രവര്ത്തകന് അയാളുടെ സ്വാതന്ത്ര്യത്തിന് അനുസൃതമായി കഥ പറയാനുള്ള അവകാശമുണ്ട്. പാരമ്പര്യ രീതികളില്‍ നിന്നും വ്യത്യസ്തമായി കഥ പറയാനും ദൃശ്യവല്ക്കരിക്കാനുമുള്ള കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലാണ് ചലച്ചിത്രങ്ങളുടെ ഭാവി.
ഇറാഖില്‍ നിന്നോ സിറിയയില്‍ നിന്നോ പാലസ്തീനില്‍ നിന്നോ വരുന്ന ഒരു ചലച്ചിത്രത്തിന് അവരുടെ വര്‍ത്തമാനകാല ജീവിതത്തെ രേഖപ്പെടുത്താതിരിക്കാന്‍ സാധിക്കുകയില്ല. പക്ഷേ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരിക്കും. മുന്‍പ് ലോകം സമാന സാഹചര്യങ്ങളില്‍ പറഞ്ഞു പോയ ആ കഥക്ക് പുതിയൊരു രീതിശാസ്ത്രം ഉണ്ടായി വരുന്നു. അത് തന്നെയാണ് ഭാവിയില്‍ ആ കലയ്ക്ക് ഊര്‍ജമാകുന്നതും. മനുഷ്യപക്ഷ രാഷ്ട്രീയമാണ് സിനിമയുടെ മുഖ മുദ്ര. ഒരുപക്ഷേ ചാപ്ലില്‍ കാലത്തിന് മുന്‍പ് തന്നെ സിനിമ അതിന്റെ വ്യക്തമായ രാഷ്ട്രീയം വച്ചു പുലര്‍ത്തിയിരുന്നുവെന്ന് കാണാം.

IFFK 2019: ഇന്ത്യന്‍ സിനിമ നേരിടുന്ന വെല്ലുവിളികള്‍
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗണ്യമായ സംഭാവനകള്‍ നല്കാന് ഇന്ത്യന്‍ ചലച്ചിത്രങ്ങല്ക്കായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബോളിവുഡ് സിനിമകളുടെയോ പ്രാദേശിക സിനിമകളുടെയോ വെള്ളിവെളിച്ചത്തില്‍ അത്രയൊന്നും പുറത്തു ചാടാതെ ഇല്ലാതാകുക എന്നത് മാത്രമാണ് നമ്മുടെ ചലച്ചിത്രങ്ങളുടെ വിധി. താരപരിവേഷത്തില്‍ അഭിരമിച്ച് ലോകസിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഒന്നുമല്ലാതെ അങ്ങനെ ഇഴഞ്ഞു നീങ്ങുമ്പോഴും നമ്മുടെ പൊതുസമൂഹം അത്തരം ഒരു പ്രശ്നത്തെ ഗൗരവമായി സമീപിക്കുന്നില്ല. ഒരുപക്ഷേ ലോകസിനിമ ഹോളീവുഡ് മാത്രമാണെന്ന ധാരണയായിരിക്കാം അതിനു കാരണം.
ലോകസിനിമയിലെ നല്ല ചിത്രങ്ങള്‍ പ്രാദേശികമായി തന്നെ അവതരിപ്പിക്കാന്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. ഫിലിം സൊസൈറ്റികള്‍ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ശ്രമിച്ചിട്ടും അത് ഒരു ന്യൂനപക്ഷം മാത്രമായേ തുടരുന്നുള്ളൂ. ചലച്ചിത്ര സാക്ഷരതയില്‍ നമ്മള് പിന്നിലാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുപക്ഷേ നമ്മള് മുന്നിലായിരിക്കാം എങ്കിലും ലോക ചലച്ചിത്ര വേദിയില്‍ കാര്യമായ സംഭാവനകള്‍ ഈ നൂറ്റാണ്ടില്‍ അധികമൊന്നും ഉണ്ടായിട്ടില്ല. അടൂരോ അരവിന്ദനോ പ്രതിനിധീകരിച്ച ഒരു സ്ഥാനത്തില്‍ നിന്നും ലോകസിനിമയുടെ മുഖ്യധാരയിലേക്ക് ഉയരാന്‍ ഇനിയും നമ്മുടെ ചലച്ചിത്രങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.
ചെറിയ സിനിമകളുടെ വലിയ ലോകങ്ങള്‍
കാലം മാറും തോറും സാങ്കേതികവിദ്യയുടെ രൂപപരിണാമങ്ങള്‍ക്ക് അനുസരിച്ച് ചലച്ചിത്രങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചെറിയ മൊബൈല്‍ ഫോണ്‍ പോലും കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്ക് ജന്മം നല്കാന് സാധിക്കുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു. നമുക്ക് സാധ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച സൃഷ്ടികള്‍ നടത്താന്‍ കലാകാരന്മാര്ക്ക് അവസരം കിട്ടി എന്നതാണ് ഇതിലെ ജനകീയത. യുട്യൂബ് പോലുള്ള മാധ്യമങ്ങളില്‍ സ്വതന്ത്രമായി സര്‍ഗാത്മക സൃഷ്ടി നടത്താന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ ജനാധിപത്യപരമായ നിരീക്ഷണം. ഒരു പ്രത്യേക ചട്ടക്കൂടില്‍ നിന്നും ചലച്ചിത്രങ്ങളോ ഹ്രസ്വ ചിത്രങ്ങളോ വിടുതല്‍ നേടി എന്നതാണ് ഈ മേഖലയില്‍ സംഭവിച്ച ഏറ്റവും വലിയ വിപ്ലവം.
ഫാസിസത്തിന് എതിരെയുള്ള ആയുധം
IFFK 2019: രാജ്യാന്തര ചലച്ചിത്ര മേളയെപ്പോലെ ഒരു പരിപാടി പ്രതിക്ഷേധങ്ങളുടെ കൂടെ ഭാഗമാകണം. ഒരു ന്യൂനപക്ഷത്തെയല്ല, ഭൂരിപക്ഷത്തെ തന്നെ പ്രതിനിധീകരിക്കാന്‍ നമുക്ക് സാധിക്കണം. യുദ്ധ സിനിമകള്‍, അഭയാര്‍ഥി പ്രശ്നങ്ങളെ വിഷയമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ദുരന്തങ്ങളും അധിനിവേശങ്ങളും ഇല്ലാതാക്കിയ മനുഷ്യരുടെ കഥ പറയുന്ന ചലച്ചിത്രങ്ങള്‍, അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങള്‍ എക്കാലത്തും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഇത്തരം ചിത്രങ്ങള്‍ സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ഫാസിസത്തിനും എതിരെയുള്ള ഏറ്റവും വലിയ ആയുധങ്ങളാണ്.
Read Here: IFFK 2019: അയയുന്ന പ്രതിരോധങ്ങൾ