/indian-express-malayalam/media/media_files/VE1NSRcM5ogOD4JfnG4h.jpg)
ഒരാഴ്ച്ച നീണ്ടുനിന്ന ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനമായി. റ്യൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമായ ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്' മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഫാസിൽ റസാഖിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം സ്വന്തമാക്കിയത് ‘ആട്ടം’ ആണ്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാട്ടിയും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘സൺഡേ’യും നേടി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം ശ്രുതി ശരണ്യത്തിനു ലഭിച്ചു. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നൽകി ആദരിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ക്യൂബയില്‍നിന്നുള്ള പ്രതിനിധിസംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ആര്യാ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്‌സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റർ ഗോൾഡാ സെല്ലം , കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവരും പങ്കെടുത്തു.
സമാപനച്ചടങ്ങിനു മുന്നോടിയായി കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വിന്‍ഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടിയും അരങ്ങേറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us