/indian-express-malayalam/media/media_files/2025/12/11/iffk-2025-director-rajeevnath-2025-12-11-14-43-49.jpg)
30th International Film Festival of Kerala, IFFK 2025: പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി, 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ മേളയിൽ പ്രദർശിപ്പിക്കും.
Also Read: IFFK 2025: ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം 'പലസ്തീൻ 36'
1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ് നാഥ്, 1978-ൽ ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രാജീവ് നാഥിന് ലഭിച്ചു. 'തണലി'ലെ അഭിനയത്തിന് എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.
Also Read: IFFK 2025: ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍
സാഹിത്യകാരൻ ഒ വി വിജയന്റെ കഥ ആസ്പദമാക്കിയ കടൽത്തീരത്ത് ഉൾപ്പെടെ, അഹം, പകൽ നക്ഷത്രങ്ങൾ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും രാജീവ് നാഥ് സംവിധാനം ചെയ്തു. മോഹൻലാൽ അഭിനയിച്ച ‘പകൽ നക്ഷത്രങ്ങൾ’, ഹിന്ദി ചിത്രമായ ‘അനുഭവ്: ആൻ ആക്ടർസ് ടെയ്ൽ, ഹെഡ് മാസ്റ്റർ ഉൾപ്പെടെ വൈവിധ്യമാർന്ന പരീക്ഷണങ്ങളാണ് രാജീവ് നാഥ് സിനിമയിൽ നടത്തിയത്.
‘ജനനി’: ആത്മീയതയും മാതൃത്വവും ചോദ്യചിഹ്നമാകുമ്പോൾ
മേളയിൽ പ്രദർശിപ്പിക്കുന്ന ‘ജനനി’, ഏഴ് കത്തോലിക്ക സന്യാസിനിമാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു അനാഥശിശുവിന്റെ പരിപാലന പ്രശ്നത്തിലൂടെയാണ് ആരംഭിക്കുന്നത്. പ്രതിജ്ഞകളും ആത്മീയവിശ്വാസങ്ങളും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളും തമ്മിൽ പൊരുത്തപ്പെടാത്ത മുഹൂർത്തങ്ങളിൽ നടക്കുന്ന നാടകീയതയാണ് സിനിമയുടെ ആകർഷണം.
Also Read: IFFK 2025: ഇത്തവണ ഐഎഫ്എഫ്കെയിൽ തീർച്ചയായും കാണേണ്ട 13 ചിത്രങ്ങൾ
രാജീവ് നാഥ് സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ സക്കറിയയും രഞ്ജി പണിക്കരും ചേർന്നാണ് തയ്യാറാക്കിയത്. സുരേഷ് പി നായരുടെ ഛായാഗ്രഹണവും ബീനാ പോളിന്റെ എഡിറ്റിങും ഔസേപ്പച്ചൻ്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കി. ഓസ്ലോ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. സിദ്ദിഖ് ഫാദർ റോസ്ലിനായും ശാന്തകുമാരി സിസ്റ്റർ വിക്ടോറിയയായും മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർപേഴ്സണായിരുന്ന രാജീവ് നാഥ്, മലയാള സിനിമയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ സമ്പന്നമായ സൃഷ്ടി ജീവിതത്തെയാണ് ഈ വർഷം ഐഎഫ്എഫ്കെ പ്രത്യേകം ആദരിക്കുന്നത്.
Also Read: IFFK 2025: സുവർണ്ണചകോരം നേടിയ 11 ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us