scorecardresearch

IFFI 2018: ഗോവയിൽ മേള ഒരുങ്ങുന്നത് 212 ചിത്രങ്ങളുമായി

ഐഎഫ്എഫ്‌ഐയുടെ രാജ്യാന്തര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടായിരിക്കും

ഐഎഫ്എഫ്‌ഐയുടെ രാജ്യാന്തര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടായിരിക്കും

author-image
WebDesk
New Update
IFFI 2018: ഗോവയിൽ മേള ഒരുങ്ങുന്നത് 212 ചിത്രങ്ങളുമായി

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടക്കുന്ന 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകന്‍ ഇന്‍ഗമര്‍ ബെര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇസ്രയേലി ചിത്രങ്ങളായിരിക്കും മേളയുടെ മുഖ്യ ശ്രദ്ധാകേന്ദ്രം.

Advertisment

ഐഎഫ്എഫ്‌ഐയുടെ രാജ്യാന്തര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പ്രകാരം മത്സവിഭാഗത്തില്‍ 22 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ മാറ്റുരയ്ക്കും.

ദി ഫെസ്റ്റിവല്‍ ഓഫ് കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ വേള്‍ഡ് പനോരമയില്‍ 67 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ നാല് വേള്‍ഡ് പ്രീമിയറുകളും രണ്ട് അന്താരാഷ്ട്ര പ്രീമിയറുകളും, 12 ഏഷ്യന്‍ പ്രീമിയറുകളും 60 ഇന്ത്യന്‍ പ്രീമിയറുകളും ഉള്‍പ്പെടും. പിന്നീട് അതാത് രാജ്യങ്ങളില്‍ നിന്നും ഓസ്‌കാറിനായി സമര്‍പ്പിച്ച 15 ചിത്രങ്ങളും വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read More: ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം ഷാജി എന്‍ കരുണിന്റെ 'ഓള്'

Advertisment

ബെര്‍ഗ്മാന്റെ പ്രത്യേക വിഭാഗത്തില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ലതെന്നു വിശേഷിപ്പിക്കുന്ന ഏഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 'ബെര്‍ഗ്മാന്‍ ഐലന്‍ഡ്' എന്ന പേരില്‍ അദ്ദേഹത്തെക്കുറിച്ചൊരുക്കിയ ഡോക്യമെന്ററിയും പ്രദര്‍ശിപ്പിക്കും.

രാജ്യത്തെ സിനിമാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വിലപ്പെട്ട പുരസ്‌കാരമായ ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച വ്യക്തിയുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത് വിനോദ് ഖന്നയ്ക്കായിരുന്നു. 'അചാനക്', 'ലേകിന്‍', 'അമര്‍ അക്ബര്‍ അന്തോണി' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇത്തവണ മുതല്‍ ഐഎഫ്എഫ്‌ഐയില്‍ ഒരു സ്റ്റേറ്റ് ഫോക്കസ് സെക്ഷന്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഝാര്‍ഖണ്ടാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം. 'ഡെത്ത് ഇന്‍ ദി ഗുഞ്ച്', 'റാഞ്ചി ഡയറീസ്', 'ബീഗം ജാന്‍' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ആറ് മലയാളം ചിത്രങ്ങളും നാല് മുഖ്യധാരാ ചിത്രങ്ങളുമുണ്ട് ഈ വിഭാഗത്തില്‍. 'മഹാനടി', 'ടൈഗര്‍ സിന്ദാ ഹേ', 'പത്മാവത്', 'റാസി' എന്നിവയാണ് മുഖ്യധാരാ ചിത്രങ്ങള്‍.

ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് ഉദ്ഘാടന ചിത്രം. ഇതിനു പുറമേ റഹീം ഖാദറിന്റെ 'മക്കന', എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കരിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ജയരാജിന്റെ 'ഭയാനകം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ 'പേരന്‍പു'മുണ്ട്.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മേജര്‍ രവിയും ജൂറിയിലെ അംഗമാണ്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് ഈ ചിത്രങ്ങള്‍. മറാത്തി ചിത്രമായ ഖര്‍വാസാണ് ഉദ്ഘാനട ചിത്രം. സംവിധായകന്‍ വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Iffi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: