തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെ കുറിച്ച് നടി അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞു. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍.
“ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,” അമല വെളിപ്പെടുത്തി. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
“യഥാര്‍ത്ഥ സ്നേഹം എന്റെ മുറിവുണക്കാന്‍ സഹായിച്ചു. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന് അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു,” പ്രണയത്തെക്കുറിച്ച് അമല പോള്‍ വാചാലയായി.
ഇത്രയും കാലം തനിക്കു ചുറ്റും ഉണ്ടായിരുന്നവര്‍ തന്റെ നല്ല കാര്യങ്ങള്‍ മാത്രമേ പറയാറുണ്ടായിരുന്നുള്ളു എന്നും എന്നാല്‍ ഈ പങ്കാളി നെഗറ്റീവ് വശങ്ങളും പറഞ്ഞു തന്നു, അദ്ദേഹം തന്റെ ജീവിത്തതിന്റെ സത്യമാണെന്നും അമല പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ആടൈ’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തൽ.
Read More: രൂപവും ഭാവവും മാറ്റി അമല പോൾ, ആടൈ ട്രെയിലർ
ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന് വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര് വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെയാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എ.എൽ വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയാണ് വധു. അമലയും വിജയ്യും നാല് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു.
അമല സിനിമയില്‍ അഭിനയിക്കുന്നത് വിജയ്യുടെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും പ്രചാരണങ്ങള്‍ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.
താൻ വീണ്ടും വിവാഹിതയാകും എന്ന് അമല പോളും വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.
Read More: അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍.വിജയ് വിവാഹിതനായി