പന്ത്രണ്ട് വയസ്സ് മുതൽ ഈ പെൺകുട്ടി മലയാളികളുടെ കൺമുന്നിലുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ.
മലയാളികളുടെ പ്രിയഗായികയ്ക്ക് ഇന്ന് 60-ാം പിറന്നാളാണ്. ഇന്നും യുവത്വം തുളുമ്പി നിൽക്കുന്ന സുജാത തന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ്. തന്റെ ഡ്രെസിങ്ങും സക്രീൻ പ്രസൻസും വളരെ മനോഹരമായി അവർ കൈകാര്യം ചെയ്യുന്നതു കൊണ്ടാകാം അവരിലെ യുവത്വത്തിനു നിറം മങ്ങാത്തത്.

പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ സുജാത പാടി തുടങ്ങുന്നത്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. സംഗീത ലോകം സുജാതയ്ക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട പിറന്നാൾ സമ്മാനം സുജാതയും തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചു. സഹോദരി ഗീത അയച്ച പിറന്നാൾ ഗാനമാണ് സുജാത ഷെയർ ചെയ്തത്.
സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹനും അമ്മയ്ക്ക് ആശംസകളറിയിച്ച് ചിത്രം പങ്കുവച്ചു.
ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒൻപത് വയസ്സു മുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

‘ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാൾ സിനിമാപിന്നണി ഗാനമേഖലയിൽ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്.
കേരള, തമിഴ്‌നാട് സർക്കാരുകൾ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നിരവധി തവണ നൽകി ഈ ഭാവ ഗായികയെ ആദരിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ മകൾ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതകുടുംബമാണ് സുജാതയുടേത്.