Happy Birthday Mammootty: തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് കേരളക്കര.
Read More: 74 വയസ്സുള്ള സാറെങ്ങനെ മമ്മൂട്ടിയുടെ അധ്യാപകനാവും?

ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Read Here: മകനെ ഡോക്ടറാക്കണം എന്ന ബാപ്പയുടെ സ്വപ്നം വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി സഫലീകരിച്ചപ്പോള്‍
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
പക്ഷേ, കടന്നുവന്ന അഞ്ചു പതിറ്റാണ്ടുകളോ കഥാപാത്രങ്ങളോ ഒന്നും മമ്മൂട്ടി എന്ന നടന് അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല. ഇപ്പോഴും സിനിമയെന്നാൽ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. തീരാമോഹത്തോടെ, താരജാഢയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാൻ പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സമകാലികരായ സംവിധായകർ പലയാവർത്തി സാക്ഷ്യം പറഞ്ഞിട്ടുള്ള കാര്യമാണ്.

മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നൽകിയ ആത്മവിശ്വാസം ചെറുതല്ല.
എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന് ഒരിക്കൽ മമ്മൂട്ടി തന്നെ പറഞ്ഞൊരു ഉത്തരമുണ്ട്. “നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” നല്ല കഥകൾ തേടി, കഥാപാത്രങ്ങളെ തേടി യാത്ര ചെയ്യാൻ ഒട്ടും മടിയില്ലാത്ത മമ്മൂട്ടിയെന്ന നടന്റെ മനസ്സ് തന്നെയാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
Read More: ഇത്രയെങ്കിലും പറയാതെയെങ്ങനെ; മെഗാസ്റ്റാറിന് ദുൽഖറിന്റെ വികാരനിർഭരമായ ആശംസ
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
എണ്‍പതുകളിലെ സംവിധായകര്‍ തുടങ്ങി ന്യൂജെന്‍ സംവിധായകര്‍ വരെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും വലിയ കരുത്ത് എന്നു പറയാവുന്ന ഒന്ന് അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷൻ തന്നെയാണ്. ഓരോ സന്ദർഭങ്ങളിലും ആവശ്യമായ ഇമോഷൻസ് നൂറുശതമാനം കൊടുക്കുന്നതിലും അതിന് അനുസരിച്ച് ശബ്ദത്തിൽ മാറ്റം കൊണ്ടുവരാനും മമ്മൂട്ടിയോളം പോന്ന പ്രതിഭകൾ കുറവാണ്. തീപ്പൊരി സംഭാഷണങ്ങൾ മുതൽ അതിദയനീയമായ മനുഷ്യാവസ്ഥകളെ വരെ മമ്മൂട്ടി സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അത് പെർഫെക്റ്റായിരിക്കും.
സൗണ്ട് മോഡുലേഷൻ മാത്രമല്ല, പ്രാദേശിക ഭാഷകളെ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നതിലും പുതിയകാലത്തിന്റെ അഭിനേതാക്കൾക്ക് മമ്മൂട്ടി ഒരു ടെക്സ്റ്റ് ബുക്കാണ്. അതാത് ദേശങ്ങളുടെ, ഭാഷയുടെ മർമ്മം ഉൾകൊണ്ടാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളിൽ പ്രാദേശിക ഭാഷകൾ അവതരിപ്പിക്കുക. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് മമ്മൂട്ടി തന്റെ കഥാപാത്രങ്ങളിലൂടെ പലയാവർത്തി തെളിയിച്ചിട്ടുണ്ട്.
തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ ജീവിതപരിസരവും ഭൂമിശാസ്ത്രവും മനശാസ്ത്രവും ഭാഷയുമെല്ലാം തേടി നിരന്തരം അന്വേഷണങ്ങളിൽ മുഴുകുന്ന, പൂർണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത ഈ നടനു മുന്നിൽ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല. അതുകൊണ്ടുതന്നെയാവാം, മലയാളികൾക്കൊപ്പം തെന്നിന്ത്യ മുഴുവനും ഈ നടനെ ആരാധിക്കുന്നത്, ബഹുമാനം കൊണ്ട് മൂടുന്നത്.
Read more: ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ: മമ്മൂട്ടി
മെഗാസ്റ്റാറിന് ജന്മദിനാശംസകൾ നേർന്ന് നിവിൻ പോളി. ഇന്ത്യൻ സിനിമയുടെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നിവിൻ മമ്മൂക്കയ്ക്ക് ജനംദിനാശംസകൾ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് ബർത്ത്ഡേ ആശംസിച്ച് ദിലീപ്. കമ്മത്ത് ആൻഡ് കമ്മത്ത് സിനിമയിലെ ഫൊട്ടോ പങ്കുവച്ചാണ് ദിലീപ് ബർത്ത്ഡേ ആശംസകൾ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ആശ ശരത്ത് . വീഡിയോ കാണാം.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വി.എ ശ്രീകുമാർ
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വിനീത് പങ്കുവച്ച പഴയ ചിത്രം
മഹാനടന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ദ്രജിത് സുകുമാരനും. റോൾ മോഡൽ ആയതിനും എന്നും പ്രചോദനമാകുന്നതിനും നന്ദി പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ്. ഡൂഡിൽ ആർട്ടിസ്റ്റായ അരോഷ് വരച്ച ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കുറിപ്പ്.
മമ്മൂട്ടി മലയാള സിനിമയുടെ പവർഹൗസ് ആണെന്ന് കനിഹ. പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിലാണ് കനിഹ മമ്മൂട്ടിയെ മലയാള സിനിമയുടെ പവർഹൗസ് എന്ന് വിശേഷിപ്പിച്ചത്. മകൻ ഋഷി വലുതായാലും മമ്മൂക്ക ഇതുപോലെ തന്നെ ഇരിക്കും എന്നും കനിഹ പറയുന്നു.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി സുമലത
മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മഞ്ജുവും. മമ്മുട്ടിയുടെ മകൾ സുറുമി വരച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസ.
മലയാളത്തിന്റെ പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്ന് നവ്യ നായർ
മമ്മൂട്ടിക്ക് പിറന്നാൾ ആശംസിച്ച് സുഹാസിനി. മമ്മൂട്ടി മികച്ച നടനും യഥാർത്ഥ മനുഷ്യനുമാണെന്ന് കുറിച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസിച്ച് സുപ്രിയ. മമ്മൂട്ടിയെ യൂത്ത് ഐക്കൺ എന്ന് വിളിച്ചുകൊണ്ടാണ് സുപ്രിയ ആശംസകൾ നേർന്നിരിക്കുന്നത്.
മമ്മുട്ടി ടോവിനോയുടെ മകനെയും എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ആശംസ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി ജയറാമും. ” 50.. വർഷത്തിന്റെ വിജയം…70.. വയസ്സിന്റെ ബാല്യം.. എന്നും അത്ഭുതം” എന്ന് കുറിച്ചു കൊണ്ട് ഫേസ്ബുക്കിലൂടെയാണ് പ്രിയതാരത്തിന് ജയറാം ആശംസകൾ നേർന്നത്.
മമ്മുട്ടിക്ക് ജന്മദിനാശംസകളുമായി സംവിധായകൻ ജോഫിൻ ടി ചാക്കോ.
മമ്മൂട്ടിയെന്ന സൂര്യതേജസിന് മുന്നിൽ പ്രായം തോറ്റു മടങ്ങുന്നു..മഹാനടന് ആശംസയുമായി മനോജ് കെ ജയൻ.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ്. “എനിക്കും വയസ്സായി, ഈ ഫോട്ടോയ്ക്കും വയസ്സായി. മമ്മൂക്ക മാത്രം ഇപ്പോഴും ചുള്ളൻ ചെക്കൻ” എന്ന അടികുറിപ്പോടെ പഴയ ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് വിധു ആശംസകൾ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് ജന്മദിനാശംസയുമായി പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിക്ക് ഒപ്പമുള്ള പഴയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസകൾ നേർന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് ജന്മദിനത്തിൽ നൃത്ത വീഡിയോയുമായി അനു സിത്താര. മമ്മൂട്ടിയുടെ 'രാപ്പകൽ' എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചുകൊണ്ടുള്ള വീഡിയോ അനുശ്രീ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ” എൻ്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ മമ്മൂക്ക ” എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടന് മലയാളത്തിന്റെ അഭിമാനതാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ഉലക നായകൻ കമൽ ഹാസൻ മമ്മൂട്ടിക്ക് ആശംസ അർപിച്ച് നടത്തിയ വീഡിയോ സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി അനുശ്രീ