/indian-express-malayalam/media/media_files/uploads/2021/05/happy-birthday-ajith-thala-turns-50-490691.jpeg)
കഴിഞ്ഞ സെപ്റ്റംബര്‍ 25നു ഗായകന്‍ എസ് പി ബാലസുബ്രമണ്യം (എസ് പി ബി) കോവിഡിന് കീഴടങ്ങിയപ്പോള്‍, ആ വിയോഗവാര്‍ത്തയ്ക്കും അനുശോചനങ്ങള്‍ക്കും ഒപ്പം ഏറെ ചര്‍ച്ചയായ ഒരു പേരാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെത്. എസ് പി ബിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അജിത് എത്തുമോ എന്നതിനെച്ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍. അതിനു കാരണവുമുണ്ട്. 'തല' എന്ന പദവിയില്‍, തമിഴ് സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി അജിത് മാറുന്നതിനു പിന്നില്‍ എസ് പി ബിയും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മകനും അജിത്തിന്റെ സുഹൃത്തുമായ ചരണിനും ചെറുതല്ലാത്ത പങ്കുണ്ട് എന്നത് കൊണ്ടാണ്.
മുന്‍പ് ഒരിക്കല്‍ 'ബിഹൈൻസ് വുഡ്സിന്' നൽകിയ അഭിമുഖത്തില്‍ എസ്പിബി ഇക്കാര്യം വിവരിച്ചിട്ടുമുണ്ട്. അജിത്തിന്റെ ആദ്യ തമിഴ് ചിത്രമായ 'അമരാവതി'ക്കും മുൻപ് അദ്ദേഹം 'പ്രേമ പുസ്തകം' എന്നൊരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിന് വഴിയൊരുക്കിയതിൽ എസ്പിബിയുടെ പങ്കിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"അജിത്തും എന്റെ മകൻ ചരണും വലിയ സുഹൃത്തുക്കളായിരുന്നു. എപ്പോഴും വീട്ടിലൊക്കെ വന്ന് കളിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു പരസ്യത്തിൽ അഭിനയിക്കാനായി ചരണിന്റെ ഷർട്ട് ചോദിച്ച് അജിത് വീട്ടിൽ വന്നു. അന്നാണ് ഞാനിവനെ ശ്രദ്ധിക്കുന്നത്. വളരെ സുന്ദരനായ ഒരു കൊച്ചു പയ്യൻ. പിന്നീട് കുറേ നാൾ കഴിഞ്ഞു. രണ്ടു പേരും വലുതായി. അങ്ങനെ ഒരു ദിവസം ഗൊല്ലപുടി മാരുതി റാവു സർ ഒരു സിനിമയെടുക്കുന്നുണ്ട് എന്നും അതിലേക്ക് ചോക്ലേറ്റ് ബോയ് അല്ലാത്ത, എന്നാൽ ചെറുപ്പക്കാരനും സുന്ദരനുമായ ഒരു പുതുമുഖത്തെ വേണമെന്നും പറഞ്ഞു. അങ്ങനെ ഞാൻ അജിത്തിന്റെ പേര് പറഞ്ഞു. അപ്പോൾ തന്നെ അജിത്തിനെ വിളിപ്പിക്കുകയായിരുന്നു," അദ്ദേഹം പറഞ്ഞു.
അജിത്തിന്റെ ഏക തെലുങ്ക് ചിത്രമാണ് 1993ൽ പുറത്തിറങ്ങിയ 'പ്രേമപുസ്തകം.' പുതുമുഖമായ കാൻഞ്ചൻ ആയിരുന്നു നായിക. തമിഴിലെ 'കാതൽ കോട്ടൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജിത് തൊണ്ണൂറുകളുടെ അവസാനത്തോടെ മുന്‍നിരനായകനായി ഉയര്‍ന്നു. തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബാല താരവും അഭിനേത്രിയുമായിരുന്ന ശാലിനിയാണ് ഭാര്യ.
/indian-express-malayalam/media/media_files/uploads/2019/11/ajith-shalini.jpeg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us