താൻ ബിജെപിയുമല്ല സംഘിയുമല്ല, എന്നാൽ സഖാവ് ഇ.കെ.നായനാരുടെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്നും അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയതിനെ തുടർന്ന് പ്രതികരണവുമായി ഗോകുൽ രംഗത്തെത്തിയിരുന്നു.
എന്നാൽ ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നല്ലതല്ല എന്നാണ് കുറിച്ചതെന്നും, തന്റെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ വാർത്തയാക്കിയെന്നും ഗോകുൽ പറയുന്നു.
Read More: കാസർഗോഡിന് വെന്റിലേറ്റർ; അച്ഛന്റെ മകനായി ജനിച്ചതിൽ അഭിമാനമെന്ന് ഗോകുൽ
വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനമാണ് ഇതെന്നും നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഗോകുൽ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
“ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ ബിജെപിയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്,” എന്നും ഗോകുൽ സുരേഷ് പറയുന്നു.