മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഒന്ന് മുതൽ പൂജ്യം വരെ. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രഘുനാഥ് പലേരിയായിരുന്നു. മോഹൻലാൽ, ഗീതു മോഹൻദാസ്, ആശ ജയറാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീതു മോഹൻദാസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
ഇന്ന്, 34 വർഷങ്ങൾക്കു ശേഷം ആ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്. ചിത്രത്തിലെ ഗാനങ്ങൾ അടങ്ങിയ ഓഡിയോ കാസറ്റിന്റെ ഫൊട്ടോയാണ് ഗീതു പങ്കുവച്ചത്. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് മോഹൻ സിതാര സംഗീതം പകർന്ന മനോഹരമായ പാട്ടുകളാണ് ചിത്രത്തിലുള്ളത്.
അച്ഛൻ മരിച്ചു പോയ നാലുവയസ്സുകാരി ദീപ മോളുടെയും അവളുടെ അമ്മയുടെയും(അലീന) കഥയാണ് ഈ ചിത്രം. ആരും വരാനില്ലാത്ത അവരുടെ വീട്ടിലെത്തുന്ന ഓരോ ഫോൺ കോളുകളും ദീപ മോൾ അവളുടെ അച്ഛന്റേതായിരിക്കും എന്നും അവളുടെ അച്ഛൻ എപ്പോഴെങ്കിലും ഒരിക്കൽ അവളെ വിളിക്കുമെന്നും കരുതുന്നു. ബന്ധുക്കളാരുമില്ലാതെ തികച്ചും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവർക്കിടയിൽ അതിഥിയായെത്തുന്നത് വഴിമാറിയെത്തുന്ന ഫോൺ കോളുകളും കൂടാതെ ദീപ മോൾ അവളുടെ അമ്മയറിയാതെ അച്ഛനോട് സംസാരിക്കാമെന്ന പ്രതീക്ഷയിൽ ക്രമം തെറ്റിച്ചു വിളിക്കുന്ന ഫോൺ സംഭാഷണങ്ങളും മാത്രമായിരുന്നു.
Read More: ‘ലൂസിഫർ’ തെലുങ്ക് റീമേക്ക്: മഞ്ജു വാര്യരുടെ വേഷം ചെയ്യുന്നത് സുഹാസിനി
ഒരിക്കലും നേരിൽ കാണാതെ പേര് പോലും വെളിപ്പെടുത്താതെ ആ സൗഹൃദം തുടരുമ്പോൾ തന്നെ ദീപ മോൾ അവളുടെ അച്ഛനോളം അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്നു അലീന തിരിച്ചറിഞ്ഞിരുന്നു. പിന്നെപ്പിന്നെ ആരെയും പ്രതീക്ഷിക്കാനില്ലാത്ത അവരുടെ ഒറ്റപ്പെട്ട ജീവിതത്തിൽ ദീപ മോളോടൊപ്പം അലീനയും ടെലിഫോൺ അങ്കിളിന്റെ ഫോൺ വിളികൾക്കായി കാത്തിരുന്ന് തുടങ്ങിയിരുന്നു. ഒടുവിൽ അയാൾ ദീപ മോളുടെ പിറന്നാൾദിവസം രാത്രി അവരുടെ വീട്ടിലേക്ക് വന്നു. ഈ വരവ് അലീനയ്ക്ക് ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ നൽകിയെങ്കിലും, അതു വ്യർത്ഥമായിരുന്നു.
രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം സംവിധായകനുൾപ്പെടെ പലരുടെയും ആദ്യ സംരംഭമായി മാറുകയും ചെയ്തു. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഗീതുവിനെ തേടിയെത്തി.
അഭിനയ രംഗത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന ഗീതു പിന്നീട് സംവിധായിക എന്ന നിലയിൽ പേരെടുത്തു. ഗീതു സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളും ഏറെ അംഗീകരിക്കപ്പെട്ടു.