പത്തുവർഷത്തിനിടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ച പ്രണയചിത്രങ്ങളിൽ ഒന്നാണ് ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായാ’. തന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ‘വിണ്ണൈ താണ്ടി വരുവായാ’ തന്നെയാണ് ഇതുവരെ സംവിധാനം ചെയ്തതിൽ ഗൗതം മേനോന് ഏറ്റവും പ്രിയപ്പെട്ട ചിത്രവും. തന്റെ ജീവിതത്തിലെ ഒരു നഷ്ടപ്രണയമാണ് ചിത്രത്തിലൂടെ ഗൗതം മേനോൻ ആവിഷ്കരിച്ചത്.
“എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസ്സി. എന്നെക്കാൾ പ്രായം കൂടിയ ആ പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്റെ മുകൾനിലയിലാണ് അവർ താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേതു പോലെ തന്നെ. കൗമാരത്തിൽ മനസ്സിലുണ്ടായിരുന്ന പ്രണയം റീക്രിയേറ്റ് ചെയ്യുകയായിരുന്നു ചിത്രത്തിൽ. അന്ന് താമസിച്ചിരുന്നതു പോലെ ഒരു വീട് ഷൂട്ടിങ്ങിനായി തേടി കണ്ടുപിടിച്ചു. സിനിമയിലെ ജെസ്സി എങ്ങനെ ആ സിനിമയിൽ കാർത്തിക്കിന്റെ കൂടെ ഇരുന്ന് പടം കണ്ടോ അതുപോലെ ‘യഥാർത്ഥ ജീവിതത്തിലെ ജെസ്സി’ ചെന്നൈയിൽ വച്ച് എന്റെ കൂടെയിരുന്ന് ഈ പടം കണ്ടു,” ഗൗതം മേനോൻ പറയുന്നു.
വളരെ റിയലിസ്റ്റികായി, കാൻഡിഡ് ആയാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഗൗതം മേനോൻ പറഞ്ഞു. “അതിൽ തൃഷ നടന്നു വരുന്ന സീനിൽ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാച്യുറലായി വന്നതാണ്. അതിൽ പകുതി രംഗങ്ങളിലും താരങ്ങൾ അഭിനയിക്കുമ്പോൾ ക്യാമറ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. കാരണം, കുറേ സീനുകൾ റിഹേഴ്സൽ സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു.” വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ.
Read more: കമലും കാദംബരിയും: അടുത്തത് പ്രണയചിത്രമെന്ന് ഗൗതം മേനോന്‍