ആലിയയെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ‘ഗംഗുഭായ് കത്ത്യാവാടി’ കഴിഞ്ഞ ദിവസം 72-ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ബെർലിൻ തിയേറ്ററിൽ ചിത്രം കണ്ട 800 പേർ ചിത്രം ആസ്വദിക്കുകയും അതിനു ശേഷം എട്ട് മിനിറ്റോളം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്‌തെന്ന് പറയുകയാണ് സംവിധായകൻ സഞ്ജയ് ലീല ഭൻസാലി.
2022-ലെ ബെർലിനേൽ വേദിയിൽ തന്റെ സ്വന്തം സിനിമ വീണ്ടും കാണാൻ തനിക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. എന്നാൽ സിനിമ ആരംഭിച്ച ശേഷം മുഴുവൻ ഇരുന്ന് കാണുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. എന്നാൽ ചിത്രം ആരംഭിച്ച ശേഷം അതിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. സ്വന്തം ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന അവസ്ഥ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. റെഡിഫിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് ലീല ഭൻസാലി ഇക്കാര്യം പറഞ്ഞത്.
“ബിർജു മഹാരാജിന്റെയും ലതാജിയുടെയും അമ്മയുടെയും അനുഗ്രഹവും എനിക്കും കഠിനാധ്വാനത്തിനും ഒപ്പമുണ്ട്. ബെർലിനിലെ സദസ്സ് ധോലിഡ എന്ന ഗാനത്തിന് കൈയടിച്ചു. എന്റെ സിനിമയിലെ സംഗീതവും തമാശയും അവർ ആസ്വദിച്ചു. സിനിമ തീർന്നതിന് ശേഷം അവർ എട്ട് മിനിറ്റ് എഴുന്നേറ്റു നിന്ന് കൈയടിച്ചു.” സഞ്ജയ് ലീല ഭൻസാലി പറഞ്ഞു.
Also Read: ‘അമ്മയാകാനുള്ള പരിശീലനത്തിൽ’; നിറവയറുമായി കാജൽ അഗർവാൾ
കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ തിയേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് സിനിമാ നിരൂപകരിൽ നിന്ന് ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേശ്യാവൃത്തിയിലേക്ക് നിർബന്ധിതയായി എത്തിപ്പെടുകയും പിന്നീട് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ശക്തമായ വ്യക്തിത്വമായി മാറുകയും ചെയ്യുന്ന ഗംഗുഭായിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ആലിയ ഭട്ടാണ് നായിക,. ആലിയക്ക് പുറമേ അജയ് ദേവ്ഗൺ, വിജയ് റാസ്, ജിം സർബ എന്നിവരും ചിത്രത്തിലുണ്ട്.