scorecardresearch

ഗർഭാവസ്ഥയിൽ കേട്ട ആ ശബ്ദം നേരിൽ കേട്ടപ്പോൾ ഏതൻ ശാന്തനായി; കുഞ്ഞു ആരാധകനെ നെഞ്ചോടു ചേർത്ത് വേണുഗോപാൽ

സംഗീതം എങ്ങനെയാണ് ആത്മാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നത്? എന്നതിന് മനോഹരമായ സാക്ഷ്യപത്രമാവുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

സംഗീതം എങ്ങനെയാണ് ആത്മാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നത്? എന്നതിന് മനോഹരമായ സാക്ഷ്യപത്രമാവുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

author-image
Entertainment Desk
New Update
Singer Venugopal

സംഗീതം എങ്ങനെയാണ് ആത്മാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നത് എന്നതിന്റെ മനോഹരമായ ഒരു സാക്ഷ്യപത്രമാവുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പ്. തന്റെ പാട്ടുകളുടെ കുഞ്ഞ് ആരാധകനായ 'ഏതനെ' നേരിൽ കണ്ടുമുട്ടിയ വിശേഷമാണ് വേണുഗോപാൽ  പങ്കുവെച്ചിരിക്കുന്നത്. വെറുമൊരു കൂടിക്കാഴ്ചയല്ല, മറിച്ച് ജനനത്തിന് മുൻപേ തുടങ്ങിയ ഒരു സംഗീത ബന്ധത്തിന്റെ കഥയാണിത്. 

Advertisment

Also Read: ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

വിമാനയാത്രയിലെ ആ അപ്രതീക്ഷിത നിമിഷം

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്ര. വിമാനത്തിനുള്ളിൽ നിർത്താതെ കരഞ്ഞു തളരുകയായിരുന്നു കൊച്ചു ഏതൻ. അവനെ ശാന്തനാക്കാൻ അമ്മ ആരതി കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു. ആ വേവലാതിക്കിടയിലാണ് അവർ വേണുഗോപാലിനെ ശ്രദ്ധിക്കുന്നത്.  താൻ ഗർഭിണിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്നത് വേണുഗോപാലിന്റെ പാട്ടുകളാണെന്നും തന്റെ കുഞ്ഞ് ഈ ശബ്ദം തിരിച്ചറിയുമെന്നും ആരതിക്ക് ഉറപ്പായിരുന്നു. അല്പനേരത്തേക്ക് ഏതനെ അദ്ദേഹം കയ്യിലെടുത്തു. അത്ഭുതമെന്നു പറയട്ടെ, അതുവരെ കാറി കൂവി നിലവിളിച്ച കുഞ്ഞ് 'സ്വിച്ചിട്ട പോലെ' പെട്ടെന്ന് ശാന്തനായി! തന്നെ ഗൗരവത്തോടെ നോക്കുന്ന ആ കുരുന്നിന്റെ കണ്ണുകളിൽ തന്റെ ശബ്ദത്തോടുള്ള പരിചിതത്വം വേണുഗോപാൽ തിരിച്ചറിഞ്ഞു.

Also Read: ഞങ്ങളുടെ ഹൃദയം തകർത്ത് അവൾ പോയി; സഹോദരിയുടെ മരണത്തിൽ വേദനയോടെ ചിത്ര അയ്യർ

"ഇത് ഞാനും ഏതനുമായുള്ള ഒരു രഹസ്യ സംഭാഷണം. ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അവൻ്റെ ഭ്രൂണാവസ്ഥയിൽ തുടങ്ങിയതല്ലേ! 
വർഷാവസാനം ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ളൊരു യാത്ര. പ്ലെയിനുള്ളിൽ കാറി കൂവി നിലവിളിക്കുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ അമ്മ ആരതി അങ്ങോട്ടുമിങ്ങോട്ടും വേവലാതിപ്പെട്ട് നടക്കുന്നതിനിടയിൽ എന്നെ കാണുന്നു. ഗർഭാവസ്ഥയിൽ എൻ്റെ മാത്രം പാട്ടുകൾ കേട്ടിരുന്ന കാര്യം ആരതി പറയുന്നു. അഞ്ച് നിമിഷ നേരത്തേക്ക് ഏതനെ എൻ്റെ കയ്യിൽ തരുന്നു. സ്വിച്ചിട്ട പോലെ അവൻ കരച്ചിൽ നിർത്തി " മർക്കടാ നീയങ്ങ് മാറിക്കിടാ ശഠാ " എന്ന മട്ടിൽ എന്നെ ഗൗരവത്തോടെ നോക്കുന്നു. വീണ്ടും ആരതിയുടെ കയ്യിലേക്ക്. അന്ന് ആ പ്ലെയിനിൽ ഒരൊറ്റ ആളെ പോലും ഏതൻ ഉറക്കീട്ടില്ല.

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

ഇങ്ങ് താഴെ ഭൂമിയിൽ ഞാനും ഏതനും വീണ്ടും കണ്ട് മുട്ടുന്നു. അവൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന എൻ്റെ പാട്ട്, അവന് മാത്രമായി മൃദുവായി ഞാൻ പാടിക്കൊടുക്കുന്നു. എവിടെയോ ഒരു പൂർവ്വ ജന്മബന്ധം ചിറകുവിരിക്കും പോലെ!
കാലാകാലങ്ങളിൽ എൻ്റെ പാട്ടുകൾ തലമുറകൾ കൈമാറി വരുന്ന അച്ഛനമ്മമാർക്കും ഈ പാട്ടുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങൾക്കും നമോവാകം.
പുതിയ തലമുറയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ആരാധകനൊപ്പമാണ് ഞാനെന്റെ പുതുവർഷം ആരംഭിക്കുന്നത്," വേണുഗോപാൽ കുറിച്ചു. 

ഏതനും അവന്റെ മാതാപിതാക്കളായ ആരതിക്കും മണിക്കും നന്ദി പറഞ്ഞുകൊണ്ടാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also Read:  ഇരുന്നു മാത്രമല്ല, നിന്നും ബൈക്ക് ഓടിക്കും; വൈറലായി മഞ്ജുവിന്റെ യാത്ര, വീഡിയോ

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: