ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്ഐ) തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന സംവിധായകർക്ക് സുവർണാവസരമൊരുക്കുകയാണ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ്. നവംബറിൽ ഗോവയിൽ നടക്കുന്ന 49-ാാമത് ഐഎഫ്എഫ്ഐ ആണ് ഷോർട്ട്ഫിലിം സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ‘ടാലന്റ് ഹബ്ബ്’ സംഘടിപ്പിക്കുന്നത്.
30 മിനിറ്റോ അതിൽ കുറവോ ദൈർഘ്യമുളള ഷോർട്ട് ഫിലിമിനു ഇണങ്ങിയ, പുതുമയുള്ളതും കാഴ്ചപ്പാടിൽ വ്യക്തത പുലർത്തുന്നതുമായ ആശയങ്ങളാണ് ‘ടാലന്റ് ഹബ്ബി’നായി പരിഗണിക്കുക. രാജ്യമെമ്പാടുമുള്ള സംവിധായകരും തിരക്കഥാകൃത്തുകളും സമർപ്പിക്കുന്ന എൻട്രികളിൽ നിന്ന് പത്തെണ്ണമാണ് ഗ്രൂമിങ്ങ് സെക്ഷനിലേക്ക് തിരഞ്ഞെടുക്കുക.
പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുകളും ഛായാഗ്രാഹകരും തെരെഞ്ഞെടുക്കപ്പെടുന്ന ടീമിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും. 10 ടീമുകളിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മൂന്നു ടീമുകളാണ് ഫൈനലിലേക്കുള്ള യോഗ്യത നേടുക.
തിരഞ്ഞെടുക്കപ്പെടുന്ന ഈ മൂന്നു ടീമുകൾക്കും അവരുടെ സ്ക്രിപ്റ്റ് ഷോർട്ട് ഫിലിം ആക്കി മാറ്റാനുള്ള ഫണ്ടും ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് നൽകും. തിരഞ്ഞെടുക്കപ്പെട്ട സ്ക്രിപ്റ്റുകൾക്ക് 10 ലക്ഷം രൂപ ഫണ്ടായി ലഭിക്കും. ഒപ്പം, അടുത്ത വർഷം നടക്കുന്ന 50-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഷോർട്ട്ഫിലിം പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ഈ സംരംഭത്തിലൂടെ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരിൽ നിന്നും കഴിവേറിയ പ്രതിഭകളെ കണ്ടെത്താനാണ് ചലച്ചിത്രോത്സവ സംഘാടകരുടെ ലക്ഷ്യം. ഈ ടാലന്റ് ഹബ്ബ് മത്സരം ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണ്.
“മൗലികമായ രചനകളിൽ നിന്നും പുതുമയേറിയ ആശയവും ട്രീറ്റ്മെന്റുമുള്ളവ മാത്രമാണ് ജൂറി പരിഗണിക്കുക,” ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. എൻട്രികൾ സമർപ്പിക്കേണ്ട അവസാനതിയ്യതി നവംബർ 7.