എം.ടി എന്ന രണ്ടക്ഷരം കുന്നിന്പുറങ്ങളില് കാറ്റത്തിളകുന്ന സമൃദ്ധമായ കണ്ണാന്തളിപ്പൂക്കള്‍ പോലെയാണ്. അരനൂറ്റാണ്ടിലധികം ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക മാധ്യമ മണ്ഡലങ്ങളില്‍, ഒരു ജനതയുടെ മനസിന്റെ നാലുകെട്ടില്‍ സൂര്യശോഭയോടെ തിളങ്ങി നില്ക്കാന് സാധിച്ച അപൂര്‍വ്വ വ്യക്തിത്വങ്ങളേ ഉണ്ടാകൂ. തലമുറകളുടെ സ്നേഹവും വാത്സല്യവും അംഗീകാരവും ആരംഭകാലത്തെന്നോണം നിലനിര്‍ത്തുന്നവര്‍ അത്യപൂര്‍വ്വവും.
കഥാകാരന്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്, നാടകകൃത്ത്, മാധ്യമപ്രവര്ത്തകന് തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ എം.ടി വാസുദേവന്‍ നായരെ മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. 1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ ‘നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടി യുടെ ആദ്യ സംവിധാന സംരംംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രമായിരുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും തന്റേതായൊരിടം കണ്ടെത്തിയ വിജയിയായ എഴുത്തുകാരന്, തിരക്കഥാകൃത്ത് സംവിധാകന്റെ വേഷമണിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. നിര്‍മാല്യം തിയേറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങി 44 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും അതേ പുതുമയോടെ സജീവമായി എംടി ആ ചിത്രത്തെ മലയാളി മനസുകളില്‍ വേരുറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ശേഷം വന്ന മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറു പുഞ്ചിരി എന്നിവയും.
Read More : ജീവിതമെന്ന വലിയ നുണ മരണമെന്ന മഹാസത്യം
നിര്‍മ്മാല്യം
വേദനയുടെ പൂക്കള്‍ എന്ന കഥാസമാഹാരത്തിലെ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. പട്ടിണിയും ദാരിദ്ര്യവും ജീവിതത്തിന്റെ സന്തത സഹചാരിയായി മാറിയ ഒരു വെളിച്ചപ്പാടിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പിജെ ആന്റണിയായിരുന്നു വെളിച്ചപ്പാടിന്റെ കഥാപാത്രത്തിന് ജീവന് നല്‍കിയത്. ഭാര്യ ലക്ഷ്മി അമ്മയുടെ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മയും. ചിത്രത്തിന്റെ ക്ലൈമാക്സില്‍, വെളിച്ചപ്പാട് വാള്‍കൊണ്ട് നെറ്റിയില്‍ പലതവണ വെട്ടുകയും പിന്നീട് ക്ഷേത്രസന്നിദ്ധയിലേക്ക് ഓടിക്കയറി, ദേവീ വിഗ്രത്തില് നോക്കി ചിരിച്ചു കൊണ്ട് തന്റെ വായിലേക്ക് ഒഴുകു വന്ന രക്തം വിഗ്രഹത്തിന് നേരെ കാര്‍ക്കിച്ചു തുപ്പുകയും തുടര്‍ന്ന് വാള് വലിച്ചെറിയുകയും ചെയ്യുന്ന രംഗം മലയാള ചലച്ചിത്ര സമീപനങ്ങളെ ഞെട്ടിച്ചതായിരുന്നു, ഇന്നും ആ ഞെട്ടലിൽ നിന്നും മലയാളസിനിമ മുക്തമായിട്ടില്ല.
1973ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം, ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം എന്നിവ ഈ ചിത്രത്തിനായിരുന്നു.
മഞ്ഞ്
തന്റെ 31ാം വയസിലാണ് എം.ടി മഞ്ഞ് എന്ന നോവലെഴുതുന്നത്; നായിക വിമലയുടെ അതേ പ്രായം. ഒരു കവിത പോലെ മനോഹരമാണ് മഞ്ഞ്. മഞ്ഞിലുടനീളം ഒരുതരം മൗനവും കാത്തിരിപ്പും അനുഭവിക്കാം. ഒരിക്കലും തിരിച്ചു വരാത്ത, സഹൃദയനും സഞ്ചാരിയുമായ തന്റെ കാമുകന് സുധീര്‍ കുമാര്‍ മിശ്രയെ കാത്തിരിക്കുന്ന വിമലയും, ഇന്നേ വരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവും പിന്നെ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന സര്‍ദാര്‍ജിയും മഞ്ഞിലെ നൊമ്പരമാണ്. നൈനിറ്റാളിലെ തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുകയാണ് നായികയായ വിമലാ ദേവിയുടെ മനസും; വിഫല പ്രണയത്തിന്റെ ഓര്‍മ്മകളില്‍ തപസ്സിരുന്നവള്‍.
1983ലാണ് മഞ്ഞ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം.ടി തന്നെയായിരുന്നു. സംഗീത നായിക്, ശങ്കര്‍ മോഹന്‍, നന്ദിത ബോസ്, കല്‍പ്പന, ദേശ് മഹേശ്വരി, കമല്‍ റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തിയത്.
കടവ്
എസ്.കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി വാസുദേവന്‍നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കടവ്. 1991ലാണ് ഈ ചിത്രത്തിന്റെ റിലീസ്.സന്തോഷ് ആന്റണി, ബാലന് കെ. നായര്‍, തിലകന്, മോനിഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം നിര്‍മിച്ചതും എം.ടി തന്നെ.
കണ്ടിരിക്കുന്നവരുടെ ഹൃദയത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു ഈ ചിത്രം; പ്രത്യേകിച്ചും അവസാനരംഗം. താന്‍ കടവ് കടത്തി വിടാറുണ്ടായിരുന്ന പെണ്‍കുട്ടിയെ തേടി കടവ് കടന്ന് നഗരത്തിലെത്തുന്ന നായകന്. ഏറെ നാളത്തെ അലച്ചിലിനു ശേഷം അവന് അവളെ വീണ്ടും കണ്ടുമുട്ടുന്നു. ജീവിതം അവളെ കൊണ്ടെത്തിച്ചിരിക്കുന്നത് ഏറെ മോശപ്പെട്ട സാഹചര്യത്തിലാണ്. എന്നാല്‍ അവനെ തിരിച്ചറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അവള് ചോദിക്കുകയാണ് ‘ഏത് കടവ്?’. ഇരുവരുടെയും നിറഞ്ഞ കണ്ണുകള്‍… കണ്ടിരിക്കുന്നവരെയും കരയിച്ചുകൊണ്ട് അവള് വാതില്‍ കൊട്ടിയടക്കുന്നു. എന്നാല്‍ അയാളെ തിരിച്ചറിയുന്ന പെണ്‍കുട്ടിയുടെ അനുജന്. ‘കൂട്ടക്കടവില്‍ നിന്ന് ഏട്ടനല്ലേ ഞങ്ങളെ കടവ് കടത്താറ്’ എന്നു ചോദിക്കുമ്പോള്‍ ‘ഏത് കൂട്ടക്കടവ്?’ എന്ന് അയാളും തിരിച്ചു ചോദിക്കുന്നു.. കടവിനോടും അവിടുത്തെ ആളുകളോടും യാത്ര പറഞ്ഞെത്തിയതായിരുന്നു അയാള്‍ അവളെക്കാണാന്‍…
Read More : ആ കടവിൽ ഒറ്റയ്ക്കൊരാൾ
ഒരു ചെറു പുഞ്ചിരി
എം.ടിയുടെ ആറാമത്തെ സംവിധാന സംരംഭമാണ് 2000ത്തില്‍ പുറത്തിറങ്ങിയ ഒരു ചെറു പുഞ്ചിരി. കൃഷിയെ ഒരുപാട് സ്നേഹിക്കുന്ന റിട്ടയര്‍ ചെയ്ത കുടുംബനാഥനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലാ ശ്രീനിവാസനുമാണ് വാര്‍ദ്ധക്യത്തിലൂടെ സഞ്ചരിക്കുന്ന ദമ്പതികളായി വെള്ളിത്തിരയില്‍ എത്തുന്നത്. ജീവിതത്തിന്റെ കാലത്തും നാളിതുവരെ കൃഷ്ണക്കുറുപ്പും(ഒടുവില്‍) ഭാര്യ അമ്മാളുവമ്മയും (നിര്‍മല) പങ്കുവച്ച ഊഷ്മളമായ സ്നേഹബന്ധമാണ് കഥാതന്തു. കൊച്ചു കൊച്ചു പരിഭവങ്ങളും പിണക്കങ്ങളും കുസൃതികളും നിറഞ്ഞ ഇവരുടെ ജീവിതം മനോഹരമായാണ് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീരമണ എന്ന തെലുഗ് എഴുത്തുകാരന്റെ ‘മിഥുനം’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ടി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
എങ്ങിനെയാണ് എം.ടി വാസുദേവന്‍ നായര്‍ മലയാളക്കരയുടെ അലങ്കാരവും അഹങ്കാരവുമായതെന്നു ചോദിച്ചാല്‍ ആരാധകർക്ക് ചൂണ്ടിപറയാൻ ഇനിയുമിനിയും ബാക്കിയാണ്.
Read More : അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകൻ