/indian-express-malayalam/media/media_files/uploads/2023/10/Review-Bombing-Case.jpg)
യൂട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പെടെ 9 പേരാണ് പ്രതികൾ
കൊച്ചി: സിനിമയെ മോശമാക്കി കാണിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ റിവ്യൂ നടത്തിയതിന് ഒമ്പത് പേർക്കെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്. കേസിലെ 8, 9 പ്രതികളായി ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്നേക്ക് പ്ലാന്റ് സിനിമ പ്രമോഷൻ കമ്പനി ഉടമ ഹെയ്ൻസ് ആണ് ഒന്നാം പ്രതി.
മോശം റിവ്യൂ നൽകിയ അനൂപ് അനു 6165 എന്ന ഫേസ്ബുക്ക് അക്കൌണ്ട്, യൂട്യൂബർമാരായ അരുൺ തരംഗ, അശ്വന്ത് കോക്, യൂട്യൂബ് ചാനലുകളായ എൻവി ഫോക്കസ്, ട്രെൻഡ് സെറ്റർ 24*7, ട്രാവലിങ് സോൾമേറ്റ്സ് എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികൾ. മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്തിയതിനും ഭീഷണി മുഴക്കിയതിനുമാണ് കേസെടുത്തിട്ടുള്ളത്. റിവ്യൂ ബോംബിങ്ങിനെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
കേസിൽ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ സ്റ്റേഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് പൊലിസ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹബ് ചുമതലപ്പെടുത്തി. കേരള പൊലിസ് ആക്ടിലെ വകുപ്പുകളായ 385, 120 (0) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകർക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ​ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമ നൂറുകണക്കിനാളുകളുടെ ഉപജീവന മാർഗമാണെന്നും ഇത്തരത്തിലുള്ള 'റിവ്യൂ ബോംബിങ്' അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ​ഹൈക്കോടതി പരാമർശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പൊലിസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിവ്യൂ ബോംബിങ്ങിന്റെ പേരിൽ പൊലിസ് കേസെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.