മലയാള സിനിമയിൽ ചെറിയ കാലഘട്ടത്തിനുള്ളിൽ തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സുകുമാരൻ എന്ന നടൻ വിടവാങ്ങിയിട്ട് 23 വർഷം തികയുന്ന ദിവസമാണ് കടന്ന് പോകുന്നത്. തന്റെ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം മലയാള സിനിമയ്ക്ക് രണ്ട് അതുല്ല്യ പ്രതിഭകളെ കൂടി സമ്മാനിച്ച് കടന്നുപോയ സുകുമാരന്റെ ഓർമ്മകളിലായിരുന്നു മലയാള സിനിമ ലോകം എന്ന് പറയാം. ഒപ്പം സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മോളി കണ്ണമാലിയുടെ ഫൊട്ടോഷൂട്ടും സാനിയയുടെ തകർപ്പൻ നൃത്തചുവടുകളും. അറിയാം ഇന്നത്തെ വിനോദ വാർത്തകൾ ഒറ്റനോട്ടത്തിൽ.
ഒന്നും മിണ്ടാതെ എന്നെ സമാധാനിപ്പിക്കാന്‍ നിന്ന മക്കള്‍; സുകുമാരന്റെ വിയോഗമോര്‍ത്ത് മല്ലിക
മലയാളികളുടെ പ്രിയനടൻ സുകുമാരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പിന്നിടുകയാണ്. അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമർപ്പിക്കുകയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളുമെല്ലാം. പ്രിയപ്പെട്ട സുകുവേട്ടന് വിട പറഞ്ഞ ആ ദിനത്തിലെ സംഭവങ്ങള്‍ എല്ലാം തന്നെ ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍.
“എല്ലാം ഇന്നലെയെന്ന പോലെ ഓർമയുണ്ട്. കലാഭവന്റെ മുറ്റത്ത് അദ്ദേഹത്തെ കൊണ്ടു കിടത്തിയതും എല്ലാം ഓർമയുണ്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് എത്തും വരെ രാജു ആരോടും മിണ്ടിയില്ല, ഇന്ദ്രനും അതെ. തലേ ദിവസം ജനാർദ്ദനൻ ചേട്ടൻ കാണാൻ വന്നിരുന്നു, എന്റെ സിഗരറ്റ് വലിയും മദ്യപാനവുമൊക്കെ നിർത്താൻ എന്നെ ഇവിടെ പിടിച്ചു കിടത്തിയേക്കുവാണ് എന്നൊക്കെ സുകുചേട്ടൻ തമാശയായി അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ എനിക്കറിയാമായിരുന്നു അൽപ്പം വലിയൊരു അറ്റാക്കായിരുന്നു അതെന്ന്. ”
Read More: ഒന്നും മിണ്ടാതെ എന്നെ സമാധാനിപ്പിക്കാന്‍ നിന്ന മക്കള്‍; സുകുമാരന്റെ വിയോഗമോര്‍ത്ത് മല്ലിക
അച്ഛന്റെ ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് പൃഥ്വിക്ക്: സുപ്രിയ
തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളും ഇന്ന് ഏറെ ശ്രദ്ധ നേടി.
“അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”
ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചു.
അരങ്ങേറ്റം അച്ഛനൊപ്പം; സുകുമാരനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മകൻ, വീഡിയോ
അച്ഛന്റെ പാതയിലൂടെ സിനിമാരംഗത്തേക്ക് ചേക്കേറിയ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നത്. എന്നാൽ, ഇവരിൽ ഒരാൾ മാത്രമാണ് സുകുമാരനൊപ്പം അഭിനയിച്ചിട്ടുള്ളത്. സുകുമാരൻ നിർമിച്ച സിനിമയിലാണ് ബാലതാരമായി മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. 1986 ൽ റിലീസായ ‘പടയണി’ എന്ന ചിത്രത്തിൽ അതിന്റെ നിർമാതാവ് കൂടിയായ സുകുമാരനും അഭിനയിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ സുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നുണ്ട്.
എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ
ലോക്ക്ഡൗണ്‍ കാലം എല്ലാവർക്കും പുതിയ പരീക്ഷണങ്ങൾക്കുള്ള സമയം കൂടിയായിരുന്നു. അഭിനേത്രിക്കു പുറമെ നല്ലൊരു നർത്തകി കൂടിയായ സാനിയ ഇയ്യപ്പനും മറിച്ചല്ല. ഇതുവരെ പരീക്ഷിക്കാത്ത ഒരു സ്റ്റൈലുമായാണ് സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും എത്തിയിരിക്കുന്നത്.
2001ൽ പുറത്തിറങ്ങിയ ‘മിന്നലേ’ എന്ന ചിത്രത്തിൽ ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ബോംബെ ജയശ്രീ ആലപിച്ച ‘വസീഗരാ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണു സാനിയയും റിനോഷും ചുവടുവയ്ക്കുന്നത്. നൃത്തത്തിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രണ്ടുപേരും ചേർന്നു തന്നെയാണ്. ഇതിന്റെ വീഡിയോ സാനിയ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്.
Read More: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ
പണ്ടേ ഞാന്‍ പത്രാസുകാരിയായിരുന്നു; മോളി മോഡേണായ കഥ
“അമ്മേ, ദേ അമ്മ വൈറലായി,” രാവിലെ മകൻ ഫോണുമായി ഓടിയെത്തിയപ്പോൾ മോളിചേച്ചി പറഞ്ഞു “നീ നോക്കിക്കോടാ, ഇനിയെന്നെ പിടിച്ചാൽ കിട്ടില്ല.” ‘മോഡേണ്‍ ലുക്കില്‍’ പാന്റും ടര്‍ട്ടില്‍ നെക്ക് ടോപ്പും ബൂട്ട്സുമെല്ലാം ധരിച്ച് ഹെയര്‍ സ്റ്റെെലും മാറ്റി മലയാള മനോരമയുടെ ‘ആരോഗ്യം’ മാസികയുടെ ജൂലൈ പതിപ്പിന്റെ കവർ പേജില്‍ എത്തിയതോടെ നടി മോളി കണ്ണമാലി നാട്ടിൽ സ്റ്റാറായി.
This is one magazine cover I liked the most these days. Molly Kannamali is an actor in Malayalam cinema and she speaks about the ‘power of black’ in the latest issue of #Manorama Arogyam, popular health magazine in #Kerala. pic.twitter.com/5ESkoSDE1x
— K Tony Jose (@KtonyjoseMM) June 15, 2020
അമേരിക്കയില്‍ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തില്‍ കാൽമുട്ടു കയറ്റി ശ്വാസംമുട്ടിച്ചു കൊന്നതിന്റെ പ്രതിഷേധം ലോകമെന്നും പടര്‍ന്ന് ‘Black Lives Matter’ എന്ന ക്യാമ്പൈന് ആളിക്കത്തിയതിന്റെ പശ്ചാത്തലത്തിലാണ് ‘കറുപ്പിന്റെ കരുത്ത്’ എന്ന ആശയവുമായി മലയാള മനോരമയുടെ ‘ആരോഗ്യം’ മാസികയുടെ മുഖചിത്രത്തില്‍ മോളി കണ്ണമാലി മോഡേണ്‍ ആയി എത്തിയത്.
Read More: പണ്ടേ ഞാന്‍ പത്രാസുകാരിയായിരുന്നു; മോളി മോഡേണായ കഥ
ആ ചിത്രങ്ങൾ പൂർത്തിയാക്കും മുൻപ് സുശാന്ത് വിട പറഞ്ഞു
സുശാന്ത് സിങ് രജ്പുത് വിട പറയുമ്പോൾ പാതിയിൽ ഉപേക്ഷിക്കപ്പെടുന്നത് ഒരുപിടി ചിത്രങ്ങൾ കൂടിയാണ്. അഞ്ചോളം ചിത്രങ്ങളാണ് സുശാന്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരുന്നത് എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. സുശാന്തിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചബ്ബയുടെ ആദ്യ സംവിധാനസംരംഭമായ ‘ദിൽ ബെച്ചാര’യാണ് അതിലൊന്ന്. സെയ്ഫ് അലിഖാനും സഞ്ജന സംഘിയുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ജോൺ ഗ്രീനിന്റെ ബെസ്റ്റ് സെല്ലർ നോവലായ ‘ദ ഫാൾട്ട് ഇൻ ഔവർ സ്റ്റാർസ്’ എന്ന നോവലിനെ ആസ്പദമാക്കിയ ഈ പ്രണയചിത്രം മേയ് എട്ടിന് റിലീസ് പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. എന്നാൽ അതിനിടയിലാണ് കൊറോണ വ്യാപനം മൂലം സിനിമാമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്.
Read More: ആ ചിത്രങ്ങൾ പൂർത്തിയാക്കും മുൻപ് സുശാന്ത് വിട പറഞ്ഞു
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി
നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂർ കാരയ്ക്കാട് പുത്തൻപുരയിൽ തെക്കേതിൽ മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാർത്ഥ സാരഥി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Read More: രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി
മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ
കുറച്ചു ദിവസങ്ങളായി മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമുള്ള അവബോധ ക്ലാസ്സുകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കൂട്ടത്തിൽ നടി രജിഷ വിജയന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ഒരു പനി വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായൊരു കാര്യമാണ്, മനോവിഷമം അനുഭവപ്പെടുമ്പോൾ ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ അടുത്തു പോവുന്നതും. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ അവസാനിപ്പിക്കൂ,” എന്നാണ് രജിഷ കുറിക്കുന്നത്.
Read More: മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ
സൽമാൻ ഖാന്റെ കുടുംബം എന്റെ കരിയറും ജീവിതവും ഇല്ലാതാക്കുന്നു: സംവിധായകൻ
2010 ൽ പുറത്തിറങ്ങിയ ‘ദബാംഗ്’ എന്ന ചിത്രത്തിന് ശേഷം അർബാസ് ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചതായി സംവിധായകൻ അഭിനവ് സിങ് കശ്യപ്. ഭീഷണിപ്പെടുത്തി തന്റെ മാനസികാരോഗ്യത്തെ നശിപ്പിച്ചതായും ചലച്ചിത്രകാരൻ പറഞ്ഞു. ഫെയ്സ്ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
“പത്ത് വർഷം മുമ്പ് ഞാൻ ‘ദബാംഗ് 2’ നിർമ്മിക്കുന്നതിൽ നിന്ന് പുറത്തുപോയതിന്റെ കാരണം, സൊഹൈൽ ഖാനുമായും കുടുംബവുമായും ചേർന്ന് അർബാസ് ഖാൻ എന്നെ ഭീഷണിപ്പെടുത്തി എന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണ്. ശ്രീ അഷ്ടവിനായക് ഫിലിംസുമായുള്ള എന്റെ രണ്ടാമത്തെ പ്രൊജക്ട്. അർബാസ് ഖാൻ അവരുടെ മേധാവി ശ്രീ. രാജ് മേത്തയെ വ്യക്തിപരമായി വിളിച്ച് അവർ എന്നോടൊപ്പം ഒരു സിനിമ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. മുൻകൂറായി തന്ന പണം ശ്രീ അഷ്ടവിനായക് ഫിലിംസിന് മടക്കി നൽകി ഞാൻ വിയകോം പിക്ചേഴ്സുമായി ചേർന്ന് ചിത്രം ഒരുക്കാൻ ശ്രമിച്ചു. അവിടെയും അതു തന്നെ സംഭവിച്ചു.”
Read More: സൽമാൻ ഖാന്റെ കുടുംബം എന്റെ കരിയറും ജീവിതവും ഇല്ലാതാക്കുന്നു: സംവിധായകൻ