ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ‘ട്രാൻസി’ന്റെ നിർമ്മാണജോലികൾ അവസാനഘട്ടത്തിലേക്ക്. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ആംസ്റ്റർ ഡാം ഷെഡ്യൂൾ പൂർത്തിയായതായി അണിയറപ്രവർത്തർ പറയുന്നു. ആംസ്റ്റർ ഡാമിനെ കൂടാതെ കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ട്രാൻസി’ന്റെ കൊച്ചി ഷെഡ്യൂൾ ആണ് ഇനി പൂർത്തിയാക്കാനുള്ളത്. നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കുന്നത്.
ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ അൻവർ റഷീദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അൻവർ റഷീദിന്റെ പ്രതികരണം.
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ഷെയിൻ നിഗം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ട്രാൻസ്’ ക്രിസ്മസ് റീലിസായി തിയേറ്ററുകളിലെത്തും.
Read more: അൻവർ റഷീദ് ചിത്രത്തിൽ നസ്രിയ, ഫഹദ് ഫാസിലിന്‍റെ നായികയാകുന്നു