scorecardresearch

അവാര്‍ഡ് പൊട്ടക്കണ്ണന്‍റെ മാവിലേറ് പോലെ: കള്ളന്‍ പ്രസാദ് വെല്ലുവിളി ഉയര്‍ത്തിയ വേഷമെന്ന് ഫഹദ്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അവാര്‍ഡ് പൊട്ടക്കണ്ണന്‍റെ മാവിലേറ് പോലെ: കള്ളന്‍ പ്രസാദ് വെല്ലുവിളി ഉയര്‍ത്തിയ വേഷമെന്ന് ഫഹദ്

ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫഹദ് ഫാസിലും. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം കള്ളന്‍ പ്രസാദിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാറില്ലെന്നും ആളുകള്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് പ്രതികരിച്ചു. സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്ത് തന്റെ മുഖം കണ്ടാല്‍ ആരെങ്കിലും തിയേറ്ററില്‍ കയറുമോ എന്ന് പേടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേതെന്നും സഹതാരങ്ങളായ സുരാജും അലന്‍സിയറുമെല്ലാം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. പൊട്ടക്കണ്ണന്‍ മാവിലെറിഞ്ഞ പോലെയാണ് അവാര്‍ഡിനെ കാണുന്നതെന്നും അദ്ദേഹം തമാശയായി പറയുന്നു.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. 321 ഫീച്ചര്‍ സിനിമകളാണ് പരിഗണിച്ചത്. മോമിലെ അഭിനയത്തിന് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ബംഗാളി താരം ഋഥി സെന്‍ ആണ് മികച്ച നടന്‍. അസമീസ് സിനിമയായ വില്ലേജ് റോക്സ്റ്റാര്‍ ആണ് മികച്ച ചിത്രം. വിനോദ് ഖന്നയ്ക്ക് ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു.

Advertisment

മലയാള സിനിമകളും ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ നിറഞ്ഞുനിന്നു. ഭയാനകം സിനിമയിലൂടെ ജയരാജ് മികച്ച സംവിധായകനായി. യേശുദാസ് ആണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ സിനിമയിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസിന് 8-ാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) തിരഞ്ഞെടുത്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. രണ്ടാം തവണയാണ് ദിലീഷ് പോത്തന്റെ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മലയാള ചിത്രം ടേക്ക് ഓഫിലെ മികച്ച അഭിനയത്തിന് പാര്‍വ്വതിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ അഭിനയത്തിന് ഫഹദിനെയും ജൂറി ചെയര്‍മാന്‍ പ്രശംസിച്ചു. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രസിനെ മികച്ച നടനായി പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞത് മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാനമായി. മലയാള സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു.

Fahad Fazil Thondimuthalum Driksakshiyum National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: