ദുൽഖർ സൽമാൻ നായകനാകുന്ന റൊമാന്റിക് ചിത്രം സീതാരാമം ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങവേ ചിത്രത്തിന് ഗൾഫിൽ പ്രദർശനാനുമതി നിഷേധിച്ചു. ദുൽഖർ ചിത്രങ്ങളുടെ വലിയൊരു മാർക്കറ്റ് തന്നെയാണ് ഗൾഫ്. യുഎഇയിൽ ചിത്രം വീണ്ടും സെൻസറിങ് നടത്തുവാനായി സമർപ്പിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന സീത രാമം ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്.വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.