ചലച്ചിത്രലോകത്ത് നീണ്ട പത്ത് വര്‍ഷങ്ങള്‍ പൂർത്തിയാക്കിയിരിക്കുകയാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുൽഖർ നായകനായ ആദ്യ ചിത്രം ‘സെക്കൻഡ് ഷോ’ റിലീസായത് 2012 ഫെബ്രുവരി മൂന്നിനായിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാർ എന്നതിലേക്ക് അതിവേഗമാണ് ദുൽഖർ എത്തിയത്. ഇന്നിപ്പോൾ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാകളിലെല്ലാം ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, തന്റെ ഈ സ്പെഷ്യൽ ദിനത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് ദുൽഖർ.
“പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി.
സൂര്യന്റെ പിതാവായ സമുദ്രം എനിക്ക് ഭൂമിയും മഴയും ചിലപ്പോൾ അനുയോജ്യമായ തണലും നൽകി. എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരോടൊപ്പം ഞാനും വളർന്നു. എന്റേതായ നിറങ്ങളും സുഗന്ധങ്ങളും ഞാൻ കണ്ടെത്തി. ഇപ്പോൾ കാറ്റ് എന്റെ അടുത്തും ദൂരത്തുമായുമുണ്ട്. എല്ലായിടത്തും വസന്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എല്ലാവർക്കും അതിരുകളില്ലാത്ത നന്ദി. എന്നാൽ കൂടുതലും സമുദ്രങ്ങളോടാണ്. നിന്റെ കാറ്റിൽ ഞാൻ ചരിയുന്നു.” ദുൽഖർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടും’ തമിഴിൽ ബ്രിന്ദാ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യുമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഫെബ്രുവരി 25നാണ് ‘ഹേയ് സിനാമിക’ തിയേറ്ററിൽ എത്തുക. അദിതി റാവുവും കാജൾ അഗർവാളുമാണ്ചിത്രത്തിലെ നായികമാർ.
ജനുവരി 14ന് റിലീസ് ചെയ്യേണ്ടിയിരുന്ന ‘സല്യൂട്ട്’ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയതായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Also Read: തന്റെ പ്രിയതാരത്തിനൊപ്പം ചുവടുവെച്ച് മഞ്ജു വാര്യർ