തിരശ്ശീലയ്ക്ക് അപ്പുറം ജീവിതത്തിലേക്കും നീളുന്ന സൗഹൃദങ്ങൾ മുറുകെ പിടിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും സത്യൻ അന്തിക്കാടുമെല്ലാം. അവരുടെ മക്കളിലേക്കും ആ സൗഹൃദഹസ്തങ്ങൾ നീളുന്ന കാഴ്ച പ്രേക്ഷകരുടെയും ഉള്ളം നിറയ്ക്കുന്ന കാഴ്ചയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രവും അത്തരമൊരു സൗഹൃദത്തിന്റെ സംഗമമാണ്. ദുൽഖറിനും അനൂപിനുമൊപ്പം പ്രിയദർശന്റെ മകൾ കല്യാണി കൂടി എത്തുമ്പോൾ വർഷങ്ങളായി പരസ്പരം അറിയുന്ന, സൗഹൃദം സൂക്ഷിക്കുന്ന കുടുംബങ്ങളുടെ സമാഗമം ആവുകയാണ് ചിത്രം.
അനൂപിന്റെ കുടുംബവും തന്റെ കുടുംബവും തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുകയാണ് ദുൽഖർ സൽമാൻ. താനും അനൂപും തമ്മിൽ വഴക്കിടുമ്പോഴെല്ലാം അതേറെ സങ്കടപ്പെടുത്തുന്നത് എപ്പോഴും ഉമ്മച്ചിയെ ആണെന്നാണ് ദുൽഖർ പറയുന്നത്.
“സിനിമയുടെ ഷൂട്ടിനിടയിൽ ഞാനും അനുവും (അനൂപ്) തമ്മിൽ പലതവണ ഉടക്കി. അനുവുമായി ഉടക്കുമ്പോൾ ഉമ്മച്ചിയ്ക്ക് വല്ലാത്ത പ്രയാസമായിരുന്നു. ഉടക്കുന്നത് സംവിധായകനുമായല്ല, വളരെ വേണ്ടപ്പെട്ട ഒരു വീട്ടിലെ കുട്ടിയുമായാണ്. അവർക്കെല്ലാം പരസ്പരം അത്രയേറെ ഇഷ്ടമാണ്,” ദുൽഖർ പറയുന്നു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു ദുൽഖർ.
അനൂപിന്റെ സിനിമയിലെ നായകൻ മാത്രമല്ല ദുൽഖർ, നിർമാതാവ് കൂടിയാണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫെയറര്‍ ഫിലിംസും ചേർന്നാണ് ‘വരനെ ആവശ്യമുണ്ട്’ നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുകയാണ്.
Read more: ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപിയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2013ൽ പുറത്തിറങ്ങിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’
ചിത്രത്തിലെ കാർത്തിക്കും ചിത്രയും ചേർന്ന് ആലപിച്ച ‘നീ വാ എന്നാറുമുഖാ’ എന്ന നവരാത്രി ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. സന്തോഷ് വർമയും ഡോക്ടർ കൃതയയും ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൽഫോൺസ് ജോസഫാണ്.