പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീനിവാസ മൂർത്തിയുടെ നിര്യാണത്തിൽ അനുസ്മരണം രേഖപ്പെടുത്തി നടൻ സൂര്യ. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ശ്രീനിവാസ മൂർത്തിയുടെ മരണം.
“ഇത് വ്യക്തിപരമായ വലിയ നഷ്ടമാണ്! ശ്രീനിവാസമൂർത്തി ഗാരുവിന്റെ ശബ്ദവും വികാരങ്ങളും തെലുങ്കിലെ എന്റെ പ്രകടനങ്ങൾക്ക് ജീവൻ നൽകി. നിങ്ങളെ മിസ് ചെയ്യും സർ! നേരത്തെ പോയല്ലോ,” സൂര്യ കുറിച്ചു. സിങ്കം ഫിലിം സീരീസിലെ സൂര്യയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിലൂടെയാണ് മൂർത്തി അറിയപ്പെടുന്നത്.
1990കളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ശ്രീനിവാസ മൂർത്തി തന്റെ കരിയർ ആരംഭിച്ചത്. ആയിരത്തോളം സിനിമകൾക്ക് ഡബ്ബ് ചെയ്തു. ശിവയ്യ (1998) എന്ന ചിത്രത്തിൽ ശബ്ദം നൽകിയതിന് നന്ദി പുരസ്കാരം ലഭിച്ചു.
‘വിശ്വാസ’ത്തിൽ അജിത് , ‘ജനതാ ഗാരേജി’ൽ മോഹൻലാൽ, അല വൈകുണ്ഠപുരമുലൂവിൽ ജയറാം, വിക്രം, അർജുൻ, ഉപേന്ദ്ര തുടങ്ങി നിരവധി തെലുങ്ക് ഇതര നടന്മാർക്ക് ശ്രീനിവാസ മൂർത്തി ഡബ്ബ് ചെയ്തു. ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും അവരുടെ ചിത്രങ്ങൾ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തപ്പോൾ ശബ്ദം നൽകിയതും ശ്രീനിവാസ മൂർത്തിയായിരുന്നു. നിരവധി ഹോളിവുഡ് സിനിമകളുടെ തെലുങ്ക് വേർഷനും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ ആയിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രീനിവാസ മൂർത്തിയുടെ ഏറ്റവും അവസാനത്തെ പ്രൊജക്റ്റ്.