മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും കണ്ണു നനയിക്കും ചെയ്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ആയിരുന്നു സിദ്ദിഖ് ലാൽമാരുടേത്. ഈ കൂട്ടുക്കെട്ടിൽ നിന്നും തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. റാംജി റാവു സ്പീക്കിംഗ്(1989), ഇൻ ഹരിഹർനഗർ (1990), ഗോഡ് ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1993) ആ വിജയകൂട്ടുക്കെട്ടിനെ അഭിമാനത്തോടെ ഓർക്കാൻ ഈ ചിത്രങ്ങൾ തന്നെ ധാരാളം. റാംജി റാവു സ്പീക്കിംഗും ഇൻ ഹരിഹർ നഗറുമൊക്കെ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രങ്ങളാണ്.
‘റാംജി റാവു സ്പീക്കിംഗ്’ ആയിരുന്നു സിദ്ദിഖ് ലാൽമാരുടെ ആദ്യചിത്രം. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ഈ ഇരട്ടസംവിധായകർ കണ്ടുവെച്ച പേര് ആരിലും കൗതുകമുണർത്തും; ‘നൊമ്പരങ്ങളെ സുല്ല് സുല്ല്’ എന്നായിരുന്നു അവർ ആ ചിത്രത്തിന് കണ്ടുവെച്ച പേര്. അതുമാറ്റി, ‘റാംജി റാവു സ്പീക്കിംഗ്’ എന്ന പേരാവും കുറച്ചുകൂടി നല്ലത് എന്ന് നിർദ്ദേശിക്കുന്നത് ഇരുവരുടെയും ഗുരുവും പ്രശസ്ത സംവിധായകനുമായ ഫാസിൽ ആണ്. അതുപോലെ ‘ഇൻ ഹരിഹർ നഗർ’ എന്ന രണ്ടാമത്തെ ചിത്രത്തിന് ഇവർ നൽകിയ പേര് ‘മാരത്തോൺ’ എന്നായിരുന്നു. ആ പേരുമാറ്റത്തിലും ഫാസിലിന്റെ നിർദ്ദേശമുണ്ടായിരുന്നു.
സിദ്ദിഖ്-ലാൽമാരെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ഇരുവരുടെയും എല്ലാ ചിത്രങ്ങളുടെയും പേരുകൾ ഇംഗ്ലീഷിൽ ആണ് എന്നതാണ്. ‘റാംജി റാവു സ്പീക്കിംഗ്’ മുതൽ ജനുവരി 16 ന് റിലീസിനെത്താൻ ഒരുങ്ങുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദർ’ വരെ ആ രീതി പിൻതുടരുന്നതാണ്. ‘കാബൂളിവാല’ മാത്രമാണ് ഇതിൽ ഒരു അപവാദം. എന്നാൽ അതും ഒരു മലയാളം പേരല്ല എന്നത് ശ്രദ്ധേയമാണ്. സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡി ഗാർഡ്’, ‘ലേഡീസ് ആന്റ് ജെന്റിൽമാൻ’, ‘ക്രോണിക് ബാച്ചലർ’, ‘ഹിറ്റ്‌ലർ’, ‘ഫ്രണ്ട്സ്’ എന്നു തുടങ്ങി ‘ഭാസ്ക്കർ ദ റാസ്കർ’ വരെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഇംഗ്ലീഷ് ടൈറ്റിലുകൾ എന്ന പതിവാണ് പിൻതുടർന്നിരിക്കുന്നത്.
Read Here: ഹിറ്റ്‌ലറും ബിഗ് ബ്രദറും തമ്മില്‍?: സിദ്ദിഖ് പറയുന്നു
എന്തുകൊണ്ടാണ് എല്ലാ സിനിമകൾക്കും ഇംഗ്ലീഷ് പേരുകൾ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞതിങ്ങനെ: “ആദ്യകാല ചിത്രങ്ങളായ ‘റാംജി റാവു സ്പീക്കിംഗ്’, ‘ഇൻ ഹരിഹർ നഗർ’ എന്നീ ചിത്രങ്ങൾക്ക് ഞാനും ലാലും നൽകിയത് മലയാളം പേരുകൾ ആയിരുന്നു. ‘നൊമ്പരങ്ങളെ സുല്ല് സുല്ല്’ എന്നായിരുന്നു ‘റാംജി റാവു സ്പീക്കിംഗി’ന് ഞങ്ങൾ ആദ്യം നൽകിയ പേര്. കഷ്ടപ്പാടുകളും ജീവിതപ്രാരാബ്ധവും തൊഴിലില്ലായ്മയുമെല്ലാമായി നടക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയ്ക്ക് ഇണങ്ങുന്ന ഒരു പേരെന്ന രീതിയിലായിരുന്നു അത്തരമൊരു പേരു നൽകിയത്. എന്നാൽ കുറച്ചുകൂടി പഞ്ചുള്ള ഒരു പേരാകാം എന്നു പറഞ്ഞ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന് നിർദ്ദേശിച്ചത് പാച്ചിക്ക (ഫാസിൽ) ആണ്. ബോധപൂർവ്വമല്ലെങ്കിലും പിന്നീട് ചെയ്ത ചിത്രങ്ങളുടെ കാര്യത്തിലും അതൊരു പതിവായി മാറുകയായിരുന്നു.”
Big Brother Movie Review, Release Live: മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ തിയേറ്ററുകളില്‍
ഈ നൂറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന ഹൈപ്പും പേറി വരുന്ന ‘ബിഗ് ബ്രദറി’നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് നടന്നത്. ‘ബിഗ് ബ്രദറി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. സംവിധായകന്‍ സിദ്ദിഖിനൊപ്പം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ് രാജന്‍, ജെന്‍സോ ജോസ്, മനു മാളിയേക്കല്‍, ഫിലിപ്പോസ് കെ ജോസഫ് എന്നിവരാണ്.
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.
Read Here: Big Brother Movie Review, Release Live: മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’ ഇന്ന് തിയേറ്ററുകളില്‍