/indian-express-malayalam/media/media_files/uploads/2019/05/Prakashante-Metro-Haseena-Suneer.jpg)
Prakashante Metro Haseena Suneer
Prakashante Metro film Director Haseena Suneer Interview: സിനിമ കാണാൻ ഇഷ്ടമുണ്ടായിരുന്നെങ്കിലും സിനിമയുടെ ലോകത്തെത്തുമെന്നോ ഒരു സിനിമ സംവിധാനം ചെയ്യുമെന്നോ ഹസീന സുനീർ പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കൽ യാത്രയ്ക്കിടെ ഒരു പെൺകുട്ടി പങ്കു വച്ച അനുഭവകഥ മനസ്സിൽ ഉടക്കിയതോടെയാണ് ആ കഥ സിനിമയാക്കണമെന്ന ആഗ്രഹം ഹസീനയുടെ മനസ്സിൽ വളർന്നത്.
ഒരു നിമിത്തം പോലെ തന്നിലേക്ക് എത്തിയ ആ കഥയെ 'പ്രകാശന്റെ മെട്രോ' എന്ന സിനിമയാക്കി നാളെ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കുകയാണ് ഹസീന. പ്രതികൂലമായ നിരവധിയേറെ സാഹചര്യങ്ങളെ അതിജീവിച്ച് ചിത്രം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുമ്പോൾ, അതു വരെ ജീവിതത്തിൽ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ പോലും കണ്ടിട്ടില്ലാത്ത ഹസീന സുനീർ എന്ന വീട്ടമ്മ ഒരു സംവിധായിക ആയി മാറിയ ഒരു വിസ്മയ കഥ കൂടി പറയുന്നുണ്ട് 'പ്രകാശന്റെ മെട്രോ'.
മലയാള സിനിമയിലേക്ക് മറ്റൊരു വനിതാ സംവിധായികയെ കൂടി സമ്മാനിച്ചു കൊണ്ട് 'പ്രകാശന്റെ മെട്രോ' റിലീസിനൊരുങ്ങുമ്പോൾ തന്റെ ആദ്യ സിനിമയെ കുറിച്ചും കടന്നു വന്ന പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ഹസീന സുനീർ.
"ഇതൊരു റോഡ് മൂവിയാണ്. ഒരു ദിവസം നടക്കുന്ന കഥയാണ്. കാസർക്കോടിന് അടുത്തുള്ള ഉദുമൽപേട്ടയിൽ നിന്നൊരു പെൺകുട്ടി ഒരാളെ തിരക്കി എറണാകുളത്തേക്ക് വരുന്നതാണ് കഥ. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സംഭവ കഥയാണ് ചിത്രം പറയുന്നത്. 2016 ൽ ഒരു യാത്രയ്ക്കിടെ ഒരു പെൺകുട്ടി എന്നോട് പറഞ്ഞ കഥയാണ് ഇത്. ഏതു സാഹചര്യത്തിലും ഏതു നാട്ടിലും ആർക്കും സംഭവിക്കാവുന്നതും സംഭവിച്ചിട്ടുള്ളതുമായ ഒരു കഥയാണ്. അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നു തോന്നിയപ്പോഴാണ് സംവിധാനത്തിലേക്കു വരുന്നത്," ഹസീന പറയുന്നു.
ദിനേഷ് പ്രഭാകറും പുതുമുഖമായ അനഘ ജാനകിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശൻ എന്ന ഓട്ടോ ഡ്രൈവറിന്റെ വേഷമാണ് ദിനേഷ് പ്രഭാകർ ചെയ്യുന്നത്. "ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആളെന്ന രീതിയിലാണ് ദിനേഷേട്ടനെ കാസ്റ്റ് ചെയ്തത്. ഒരേ സമയം ആറു ക്യാമറകൾ വെച്ചാണ് ഷൂട്ട് ചെയ്തത്. വൈറ്റിലയിൽ നിന്നും തുടങ്ങി ആലുവയിൽ അവസാനിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് മുഴുവൻ റോഡിലായിരുന്നു. 53 ദിവസത്തോളം കഷ്ടപ്പെട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്."
സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു ഹസീനാ സുനീര്‍. ഒരു ഹൗസ് വൈഫായി കഴിയുകയായിരുന്ന ഹസീന കഥയെഴുതുമായിരുന്നു. ഈ കഥ കേട്ടപ്പോൾ അതു സിനിമയാക്കണമെന്ന് ആഗ്രഹം തോന്നിയാണ് സംവിധായികയായത്.
"സിനിമയൊക്കെ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ സ്റ്റാർ വാല്യൂ ഇല്ല എന്ന കാരണത്താൽ ചിത്രത്തിന് ഡിസ്ട്രീബ്യൂഷൻ കിട്ടിയല്ല. ഒടുവിൽ നിർമ്മാതാവായ നസീർ സാർ തന്നെ മുന്നോട്ട് വന്ന് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുക്കുകയായിരുന്നു. ആദ്യം 60 തിയേറ്റർ പറഞ്ഞതായിരുന്നു, പിന്നെ അത് അമ്പതായി കുറഞ്ഞു. ഇപ്പോൾ നിലവിൽ കേരളമൊട്ടാകെ 39 തിയേറ്റർ ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇനിയും കുറയുമോ, നാളെ എന്താകുമെന്നോ എനിക്കറിയില്ല," സിനിമ തിയേറ്ററുകളിലെത്തിക്കാൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ച് ഹസീന വെളിപ്പെടുത്തി.
Prakashante Metro: തന്റെ സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സംവിധായിക ഹസീനഒരു വർഷത്തോളമായി ഈ ചിത്രത്തിന്റെ പിറകിലാണെന്നും കുടുംബത്തിന്റെ പിന്തുണയാണ് മുന്നോട്ട് പോവാൻ കരുത്തു പകരുന്നതെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന ജോലി മുതൽ ഓട്ടോ സ്റ്റാൻഡുകളിലൊക്കെ ചെന്ന് ഡ്രൈവർമാരെയൊക്കെ വ്യക്തിപരമായി ക്ഷണിക്കുന്ന ജോലികളിൽ വരെ ഹസീന മുന്നിട്ടിറങ്ങുകയാണ്.
"എന്നെ പോലെയുള്ള തുടക്കക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെ താങ്ങാൻ പറ്റുന്നില്ല. എല്ലാ കാര്യങ്ങളും നേരിട്ടിറങ്ങി ചെയ്യുകയാണ്. കല്യാണത്തിന് വിളിക്കുന്ന പോലെ ഓരോയിടത്തും പോയി ആളുകളെ നേരിട്ട് വിളിക്കുകയാണ്. നമ്മൾ പുതിയ ആളുകൾ സിനിമ കൊണ്ടു വരുമ്പോൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവസരം തരുന്നില്ല എന്നതാണ് സങ്കടം. എന്തായാലും റിസ്ക് എടുത്തു. കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് 'പ്രകാശന്റെ മെട്രോ' എന്നാണ് എന്റെ വിശ്വാസം. ഇനിയെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്."
നർമ്മത്തിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദിനേഷ് പ്രഭാകർ, അനഘ എന്നിവരെ കൂടാതെ നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ചെമ്പിൽ അശോകൻ, അഞ്ജന അപ്പുക്കുട്ടൻ, ഇർഷാദ്, സാബു തരികിട എന്നിവരും ചിത്രത്തിലുണ്ട്.
ഷാഹിൻ സിദ്ദിഖ് നായകനാവുന്ന 'അന്നൊരു ഞായറാഴ്ച' ആണ് ഹസീനയുടെ അടുത്ത ചിത്രം. ജൂൺ മാസത്തോടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഹസീന.
Read More about Women Directors in Malayalam: മലയാള സിനിമയിലെ പെണ്‍വര്‍ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us