മലയാളസിനിമയിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകരുടെ ലിസ്റ്റെടുത്താൽ അതിൽ തള്ളികളയാനാവാത്ത ഒരു സാന്നിധ്യമാണ് ദിലീഷ് പോത്തന്റേത്. മലയാള സിനിമാ ആരാധകർക്ക് നിരന്തരം ചർച്ച ചെയ്യാനും കണ്ടെത്താനുമായി ഓരോ സിനിമകളിലും പോത്തേട്ടൻസ് ബ്രില്ല്യൻസ് ഒളിപ്പിച്ചുവയ്ക്കുന്ന സംവിധായകൻ. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും പരമാവധി സൂക്ഷ്മാംശങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ദിലീഷ് പോത്തനിലെ സംവിധായക മികവിന് സിനിമാപ്രേമികൾ നൽകിയ പേരാണ് പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്നത്.
ദിലീഷ് പോത്തൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. സഹോദരിമാർക്ക് ഒപ്പമുള്ള രണ്ടുചിത്രങ്ങളാണ് ദിലീഷ് ഷെയർ ചെയ്തിരിക്കുന്നത്. ” 28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവർ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ്,” ചിത്രം പങ്കുവച്ച് കൊണ്ട് ദിലീഷ് പോത്തൻ പറയുന്നു.
കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്ത് ഓമല്ലൂരിൽ ജനിച്ച ദിലീഷ് പോത്തന്റെ പിതാവ് കൊല്ലംപറമ്പിൽ ഫിലിപ്പ് ഒരു ഫിലിം റെപ്രസന്റീവ് ആയിരുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ദിലീഷ് പോത്തൻ ജോലി ഉപേക്ഷിച്ചാണ് സിനിമാരംഗത്തേക്ക് എത്തിയത്. 2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടർന്ന് ’22 ഫീമെയിൽ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഏഴോളം ചിത്രങ്ങളിൽ ദിലീഷ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നടനായും സംവിധായകനായുമൊക്കെ മലയാള മുഖ്യധാര സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായി മാറുകയായിരുന്നു ദിലീഷ് പോത്തൻ. 2016-ൽ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വർഷങ്ങളിൽ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടിയതോടെ അപൂർവ്വമായൊരു നേട്ടത്തിനും ദിലീഷ് അർഹനായി. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്കരനുമൊപ്പം ചേർന്ന് ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനിയും ദിലീഷ് പോത്തൻ ആരംഭിച്ചു. ഇവരുടെ ബാനറിൽ നിർമ്മിച്ച ആദ്യപടമായിരുന്നു 2019ൽ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’.