/indian-express-malayalam/media/media_files/uploads/2018/10/AMMA12.jpg)
ദിലീപിനെ പിന്തുണച്ചും ആരോപണമുന്നയിച്ച നടിമാരെ തള്ളിപ്പറഞ്ഞും സിദ്ദിഖ്, കെപിഎസി ലളിത എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ തള്ളി നടനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജും രംഗത്ത്. സംഘടനയുടെ പേരില്‍ ദിലീപിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അത്തരത്തില്‍ പിന്തുണച്ചാല്‍ പരസ്യമായി രംഗത്തെത്തുമെന്നും ബാബുരാജ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ശബ്ദസന്ദേശം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം വിളിച്ചത് ആരുടെ അനുവാദത്തോടെയാണെന്ന് മനസ്സിലാകുന്നില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ മറ്റൊരു സൂപ്പര്‍ബോഡി വേണ്ടെന്നും ഇതിനൊക്കെ പഴി കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ബാബുരാജ് പറഞ്ഞു.
ദിലീപിന്റെ സിനിമയുടെ സെറ്റില്‍ വച്ച് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തെ തള്ളി എഎംഎംഎ സെക്രട്ടറി ജഗദീഷും രംഗത്തെത്തിയിരുന്നു. ആരോപണവിധേയനായ ആളുടെ സിനിമയുടെ സെറ്റില്‍വച്ച് അയാളെ ന്യായീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ ആ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് ജഗദീഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
സിദ്ദിഖ് ചെയ്തത് അച്ചടക്കലംഘനമാണെന്നും ജഗദീഷ് വ്യക്തമാക്കി. ''ജനറല്‍ ബോഡി ഉടന്‍ വിളിക്കില്ല എന്നൊന്നും സിദ്ദിഖിന് തീരുമാനിക്കാന്‍ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ബോഡി കൂടണം എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. പിന്നെ ലളിതച്ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്? ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ 'അമ്മ' ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കാന്‍,'' ജഗദീഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.