/indian-express-malayalam/media/media_files/uploads/2023/09/Alencier-Dhyan-Sreenivasan.jpg)
അങ്ങനെയൊരഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അലൻസിയർ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു വേണ്ടത്
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിലെ നടൻ അലൻസിയറുടെ പ്രതികരണങ്ങളെ വിമർശിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു വേണ്ടതെന്നും ധ്യാൻ പറഞ്ഞു. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ വച്ചായിരുന്നു ഈ പ്രതികരണം.
അലൻസിയർചേട്ടൻ വളരെ അടുത്ത സുഹൃത്തും, ജേഷ്ഠതുല്യനുമാണ്. അങ്ങനെ ഒരു അങ്ങനെയൊരഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ അവാർഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോൾ, ഈ കാര്യം പറയാൻ വേണ്ടി പോയതുപോലെയാണ് എനിക്ക് തോന്നിയത്.
സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ആളാകാനും ഷൈൻ ചെയ്യാനും തോന്നും. അതുകൊണ്ട് തന്നെ അതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. അങ്ങനെയൊരു ചടങ്ങിൽ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് അദ്ദേഹത്തിനെതിരെ ആക്ഷൻ എടുക്കേണ്ടത്," ധ്യാൻ പറഞ്ഞു.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ താൻ ഒട്ടും തന്നെ ഖേദിക്കുന്നില്ലെന്നായിരുന്നു നടൻ അലൻസിയറുടെ പ്രതികരണം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ഒരു പ്രതിമ തരണമെന്നും പെൺപ്രതിമ വേണ്ടെന്നും, സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ തന്നെയും കുഞ്ചാക്കോ ബോബനെയും 25000 രൂപ തന്നു അപമാനിക്കരുതെന്നും നടൻ വിമർശിച്ചിരുന്നു.
താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും നമ്പൂതിരി ഉണ്ടാക്കിയ പെൺപ്രതിമയിൽ എന്തുകൊണ്ട് സ്ത്രീ വിരുദ്ധത കാണാൻ പറ്റുന്നില്ലെന്നും അലൻസിയർ ചോദിച്ചു. താൻ തന്റെ അമ്മയേയും ഭാര്യയേയും സ്നേഹിക്കുന്നുവെന്നും അലൻസിയർ പറഞ്ഞു. "ഞാൻ തന്നെയാണ് പറഞ്ഞത്. പറഞ്ഞത് തെറ്റല്ല. നിങ്ങൾ ഈ വീട്ടിൽ കയറിവരുമ്പോൾ കാണുന്ന ഭൂമി എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. അച്ഛന് അവകാശപ്പെട്ടതല്ല. ഞാനൊരു പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് എന്റെ അമ്മയ്ക്ക് വേണ്ടി സംസാരിച്ചതാണ്. നിങ്ങൾക്ക് ഈ വീടിനകത്ത് കയറിയാൽ എന്റെ അമ്മയെ കാണാം. ആദ്യം വന്നുകയറുമ്പോൾ എന്റെ അമ്മയെ കണ്ടിട്ടാണ് ഇവിടെ കേറുന്നത്.
ഞാനൊരു സ്ത്രീ വിരോധിയുമല്ല. പക്ഷേ, ഏകപക്ഷീയമാകരുത് ഒരു പക്ഷം പിടിക്കുമ്പോൾ. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കിൽ പെണ്ണില്ല, പെണ്ണില്ലെങ്കിൽ ആണുമില്ല. ശിവ-പാർവതി സങ്കൽപ്പമുണ്ടല്ലോ, അത് തന്നെ എത്രയോ ദൈവികമാണ്, ശേഷ്ഠമാണ്. അത് നിങ്ങൾ മറന്നിട്ട് ഏകപക്ഷീയമായെന്ന് പറഞ്ഞിട്ട്, അപ്പുറത്ത് അമ്മയും അച്ഛനെന്നും സംഘടനയുണ്ടാക്കിയിട്ടൊന്നും കാര്യമില്ല. പറഞ്ഞതിൽ ഒരു ലജ്ജയും തോന്നുന്നില്ല.
നിങ്ങൾ എന്തിനാണ് എല്ലാ വർഷവും ഒരാൾ തന്നെ സൃഷ്ടിച്ച കലാസൃഷ്ടിയെ തന്നെ കൊടുത്തു കൊണ്ടിരിക്കുന്നത്? എന്തു കൊണ്ടാണ് അതിനകത്ത് നിങ്ങൾക്ക് സ്ത്രീവിരുദ്ധത കാണാൻ പറ്റാത്തത്? എന്തു കൊണ്ടാണ് നിങ്ങൾ നമ്പൂതിരി ഉണ്ടാക്കിയിരിക്കുന്ന ശിൽപ്പത്തിൽ സ്ത്രീവിരുദ്ധത കാണാത്തത്. എന്തു കൊണ്ട് നിങ്ങൾക്ക് അവിടെയൊരു പുരുഷനെ സൃഷ്ടിച്ച് വച്ചുകൂടാ? ഡാവിഞ്ചി സൃഷ്ടിച്ച് വച്ചിട്ടുണ്ടല്ലോ.'
ഞാനെന്ത് സ്ത്രീവിരുദ്ധതയാണ് പറഞ്ഞത്? ഞാൻ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. ഒരു നാണക്കേടും എനിക്കില്ല. ഒരു പുരുഷൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുകയാണ്. 25,000 രൂപ തന്ന് അപമാനിച്ചുവെന്നത് വെറുമൊരു സ്റ്റേറ്റ്‌മെന്റ് മാത്രമാണ്. 25,000 ആയാലും 50,000 ആയാലും ട്രഷറിയിൽ നിന്ന് മാറാൻ പറ്റുമോയെന്ന് നമുക്ക് നോക്കാം, അത്രയേയുള്ളൂ.
ഞാൻ എന്റെ അമ്മയേയും ഭാര്യയേയും സ്നേഹിക്കുന്ന ആളാണ്. ഞാൻ ഇന്നലെ കിട്ടിയ അവാർഡ് ആദ്യം കൊണ്ടുകൊടുത്തത് എന്റെ ഭാര്യയുടെ കൈയ്യിലല്ല. എന്റെ കൂടെ അഭിനയിച്ച പൌളി ചേച്ചിക്കാണ്. അത് നിങ്ങൾ കാണാതെ പോയത് എന്റെ കുറ്റമല്ല," അലൻസിയർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.