“മീടൂ മൂവ്മെന്റ് സ്ത്രീ- പുരുഷ സംവാദത്തിന്റെ വിഷയമല്ല. തെറ്റിനു മീതെ ഉയരേണ്ട ശരിയുടെ ശബ്ദവും നിലപാടുമാണ് അത്,” ബോളിവുഡിന്റെ പുതിയ മീടൂ മൂവ്മെന്റിനോട് പ്രതികരിച്ച് ദീപിക പദുക്കോൺ. 16-ാമത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കാൻ രൺവീറിനൊപ്പം എത്തിയപ്പോഴായിരുന്നു ബോളിവുഡിലെ പുതിയ മീടു മൂവ്മെന്റിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.
“എന്നെ സംബന്ധിച്ച് മീടു എന്നത് ജെൻഡർ ഇഷ്യു അല്ല. തെറ്റിനു മുകളിലുള്ള ശരിയുടെ വിജയമാണത്. അതുകൊണ്ട് തന്നെ ആരെങ്കിലും അത്തരത്തിലുള്ള വിവേചനമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെങ്കിൽ അവരെ നമ്മൾ പിന്തുണയ്ക്കേണ്ടതുണ്ട്. ഒരു സ്ത്രീയും പുരുഷനുമായുള്ള ഇഷ്യു എന്ന രീതിയിലോ, ജെൻഡർ നോക്കിയോ അതിനെ കൈകാര്യം ചെയ്യരുത്,” ദീപിക പറയുന്നു.
“ഒരു തരത്തിലുള്ള പീഡനവും അംഗീകരിക്കാവുന്നതല്ല,”തനുശ്രീ ദത്ത- നാനാ പടേക്കർ വിവാദം എടുത്തുപറയാതെ രൺവീറും തന്റെ നയം വ്യക്തമാക്കി. ” പീഡനം തെറ്റാണ്. ആണെന്നോ പെണ്ണെന്നോ ഇല്ല, ഏതു വ്യക്തി പീഡനത്തിന് ഇരയായാലും അത് തെറ്റാണ്. ജോലിസ്ഥലത്തോ, പൊതുസ്ഥലങ്ങളിലോ തെരുവിലോ വീട്ടിലോ എവിടെ വച്ചാണെങ്കിലും പീഡനം തെറ്റു തന്നെ. പക്ഷേ ദൗർഭാഗ്യവശാൽ അത്തരം ധാരാളം സംഭവങ്ങൾ ഇന്നുണ്ടാവുന്നുണ്ട്. അത്തരം പീഡനങ്ങൾ ഉണ്ടാകുമ്പോൾ, നമ്മളെ അസ്വസ്ഥമാക്കുന്ന അനുഭവങ്ങളെ കുറിച്ച് പരസ്യമായി പറയാൻ ഏറെ ധൈര്യം വേണം. അതുകൊണ്ട് തന്നെ തുറന്നു പറയുന്നവരെ നമ്മൾ കേൾക്കേണ്ടതുണ്ട്,” എന്നാണ് രൺവീർ വിഷയത്തോട് പ്രതികരിച്ചത്.