scorecardresearch

ഡീയസ് ഈറെ: പ്രേതങ്ങളെയും പ്രണയങ്ങളെയും കടന്ന് വീടകങ്ങള്‍ക്കിടയിലേക്ക്

നാലു തരം കുടുംബങ്ങളുണ്ട് ഈ ചിത്രത്തില്‍, ഹൊറര്‍ചിത്രമോ കുടുംബചിത്രമോ ഇത് എന്നു ചിന്താക്കുഴപ്പത്തിലാക്കും വിധം. പുറംകാഴ്ചയില്‍ത്തന്നെ തീര്‍ത്തും വ്യത്യസ്തമായ നാലു വീടുകള്‍

നാലു തരം കുടുംബങ്ങളുണ്ട് ഈ ചിത്രത്തില്‍, ഹൊറര്‍ചിത്രമോ കുടുംബചിത്രമോ ഇത് എന്നു ചിന്താക്കുഴപ്പത്തിലാക്കും വിധം. പുറംകാഴ്ചയില്‍ത്തന്നെ തീര്‍ത്തും വ്യത്യസ്തമായ നാലു വീടുകള്‍

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dies Irae

Dies Irae

ഡീയസ്  ഈറെ കണ്ടിരിക്കുമ്പോള്‍, പേടിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. ഒന്നു നടുങ്ങിപ്പോയാല്‍, ഒരു സ്പര്‍ശം കൊണ്ട് ആ നടുക്കം പങ്കുവയ്ക്കാന്‍ ഒരു കൂട്ടുപോലുമില്ലാതെയാണല്ലോ തീയറ്ററിലിരുപ്പ് എന്ന വീണ്ടുവിചാരവും വന്നുപോയി. സിനിമ ജനിപ്പിക്കുന്ന ഭീതിയെക്കുറിച്ചു ചുറ്റുപാടും നിറഞ്ഞ കഥാപ്രളയത്തില്‍ മുങ്ങിപ്പൊങ്ങിയായിരുന്നു സിനിമയിലേക്കുള്ള വഴി എന്നതുകൊണ്ടുതന്നെ, ബിപി സ്‌പൈക് വന്നാലോ, SOS മരുന്ന് കരുതിക്കാത്തുവയ്ക്കണോ എന്നു പോലും ചിന്തിച്ചതായിരുന്നു.

Advertisment

ആകാംക്ഷ നിറയ്ക്കുന്നുണ്ട്  ഈ രാഹുല്‍ സദാശിവന്‍ സിനിമയിലെ ഓരോ ഫ്രെയിമിലെയും ഓരോ ചലനവും ഓരോ ശബ്ദവും, അത് ജീവനുള്ളതിന്റെ ആയാലും ജീവനില്ലാത്തതിൻ്റെ ആയാലും. തീര്‍ച്ചയായും ഇതൊരു പെര്‍ഫെക്റ്റ് ഓഡിയോ വിഷ്വല്‍ ട്രീറ്റാണ്, അതില്‍ മറ്റൊരു പക്ഷമില്ലതന്നെ.

പക്ഷേ അയഥാര്‍ത്ഥ ലോകത്തിലെ കുഴമറിച്ചിലുകള്‍ കണ്ടിരിക്കുമ്പോള്‍, ഒരു തരി ലോജിക്കിനും പൊന്തി വരാനിടമില്ലാതെ ചുമ്മാ ഭ്രമിച്ചുലയിച്ചിരിക്കാന്‍ പറ്റണം. അങ്ങനൊരു ഇരിപ്പ് സാധ്യമായിരുന്നു 'ഭ്രമയുഗ'ത്തിനു മുന്നില്‍. പക്ഷേ ഈ കഥ കേട്ടും കണ്ടുമിരിക്കെ, ചില ഓട്ടകള്‍ കടന്നുവരുന്നു, അതിലൂടെ തല പൊക്കിനോക്കുന്നു ലോജിക്കില്ലായ്മകളെക്കുറിച്ചുള്ള ചില ചില ബോദ്ധ്യങ്ങള്‍. ലോജിക്കില്ലായ്മയുടെ ഓട്ടയെ ലോജിക്കില്ലായ്മകൊണ്ടുതന്നെ അടയ്ക്കാന്‍ സംവിധായകന് കഴിയുന്നില്ല എന്ന കുറവുണ്ട് സിനിമയ്ക്ക്.

സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ കൂടെപ്പോന്നത് രണ്ടുപേരാണ്. ആത്മഹത്യ ചെയ്തതെന്ന് കഥാത്തുടക്കത്തില്‍ പറയുന്ന കനിയുടെ സഹോദരനായി വരുന്ന പയ്യന്‍സ്, അവന്‍ തലമുടി കൊണ്ടുപോലും വിരലുകള്‍ കൊണ്ടുപോലും അഭിനയിച്ചു എന്ന നിരീക്ഷണത്തിന്റെ ബാക്കിയായി അവനാരെന്ന് ഗൂഗിള്‍ ചെയ്ത് കണ്ടുപിടിക്കലാണ് സിനിമ കണ്ടിറങ്ങിയതും ഞാന്‍  ചെയ്ത ആദ്യ കാര്യം.

Advertisment

അരുണ്‍ അജികുമാര്‍ എന്ന ആ പയ്യന്‍സ് ഒരു  റ്റിപ്പിക്കല്‍ റ്റീനേജറുടെ, എല്ലാം നിസ്സാരമെന്നും കാഷ്വലെന്നും പുറമേ ഭാവിക്കും വിധമുള്ള ശരീരഭാഷ എത്ര ആഴത്തിലാണ് ചെയിരിക്കുന്നതെന്ന് സിനിമ കണ്ടു തന്നെ അറിയണം. വളരെ കുറച്ചു സീനുകളില്‍ മാത്രം വന്നുപോകുന്ന അവന്‍,   നുള്ളുനുറുങ്ങായിത്തകര്‍ന്നുപോയിരിക്കുന്ന അവന്റെ ഉള്ള് പുറത്തെടുക്കുമ്പോഴുള്ള വാക്കും നോക്കും ഇരിപ്പും നില്‍പ്പും - അതു നമ്മളിലൊട്ടിപ്പിടിക്കും. ഹെല്‍പ്  വേണ്ടുന്ന പയ്യനാണെന്ന്  എന്നെക്കണ്ടാല്‍ തോന്നുമോ എന്ന അവന്റെ ചോദ്യം - അതത്രപെട്ടെന്ന് തൂത്തുകളയാനാവില്ല സിനിമ കണ്ടിറങ്ങുന്ന ആര്‍ക്കും.

കവി മുല്ലനേഴിയുടെ ഛായ എപ്പോഴൊക്കെയോ തോന്നിച്ച മധു എന്ന കോണ്‍ട്രാക്റ്ററാണ് രണ്ടാമതായി അമ്പരപ്പിച്ചത്. കണ്ണാണ് അഭിനയത്തില്‍ ആ കഥാപാത്രമവതരിപ്പിച്ച ജിബിന്‍ ഗോപിനാഥിന്റെ പ്രധാന അഭിനയോപകരണം. ആ മനുഷ്യന്റെ ഭയചകിതഭാവത്തിന് എന്തൊരു ജീവനാണ്.

ഈ രണ്ടുപേരുടേയും അഭിനയതീവ്രതയൊന്നും പ്രണവില്‍ കാണാനായില്ല. 'ഹൃദയം' ഒ ടി ടിയില്‍ കാണാന്‍ ശ്രമിച്ച് പാതിയില്‍ തോറ്റുനിര്‍ത്തിയ ഒരാളെന്ന നിലയ്ക്ക്, പ്രണവിന്റെ  അഭിനയഗ്രാഫിലെ  അന്യായപുരോഗതിയോടുള്ള മതിപ്പ് രേഖപ്പെടുത്താതെ വയ്യ. പ്രണവിന്റെ രൂപഭാവപ്പകര്‍ച്ചകളില്‍ (പക്ഷിച്ചിറകടികള്‍ കേട്ട് ആകാശത്തിലേയ്ക്ക് ഉറ്റുനോക്കിനില്‍ക്കുന്ന സീനില്‍ പ്രത്യേകിച്ചും) ഇടയ്ക്കിടെ മോഹന്‍ലാല്‍ വന്നുപോകുന്നത് കാണാതെയും വയ്യ. പക്ഷേ അത് പ്രണവിന് പങ്കില്ലാത്ത പ്രണവിന്റെ പരിമിതിയാണ്. അതും ഒരിയ്ക്കല്‍ പ്രണവ് മറികടക്കുമായിരിക്കും.

ചോരപ്രളയമില്ലാത്ത ഹൊറര്‍ സിനിമ എന്ന നിലയിലും സിനിമയോട് മതിപ്പുണ്ട്. ഞെട്ടാന്‍ പാകത്തില്‍ മനസ്സിനെയും ശരീരത്തിനെയും ഉപബോധമനസ്സ് തയ്യാറാക്കി വച്ചിരുന്നതു കൊണ്ടാണോ എന്നറിയില്ല ഒരിടത്തുവച്ചും ഭയം ഗ്രസിച്ചില്ല. ചിലങ്ക അഴിച്ചെടുക്കാന്‍ നോക്കുന്ന ആദ്യനീക്കത്തിന്റെ നേരത്ത് - ആ ഒറ്റത്തവണ മാത്രം അറപ്പുകൊണ്ട് ഒന്നിളകിയിരുന്നതോര്‍മ്മയുണ്ട്. ആ അറപ്പു സീന്‍ കാണിക്കുന്ന തവണകള്‍ കുറയ്ക്കാമായിരുന്നുവെന്നും തോന്നി.

രോഹന്റെ ഉള്ളിന്റെയുള്ളിലെ കുറ്റബോധത്തില്‍ നിന്നാണ് അവന് പ്രേതസാന്നിദ്ധ്യം അനുഭവപ്പെടുന്നത് എന്നൊരു പരിധി വരെ തോന്നിപ്പിയ്ക്കുന്നുണ്ട് കുറേയേറെ നേരം വരെ സിനിമ. രോഹന്റെ വീട്ടില്‍ വന്നിരുന്ന, അവനുമായി ശാരീരികമായി ഏറ്റവുമടുത്തിടപഴകിയിരുന്ന, വിവാഹക്കാര്യവുമായി നിര്‍ത്താതെ പിന്തുടര്‍ന്നപ്പോള്‍ അവന്‍ ഒഴിവാക്കിയ, ആ ഒഴിവാക്കല്‍ മനസ്സിലായപ്പോള്‍  താനേ പിന്‍വാങ്ങിയ ബന്ധത്തിലെ കനി എന്ന പെണ്‍കുട്ടിയെയാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെടുക്കുന്നത്.

കനിയുടെ മരണവാര്‍ത്ത രോഹനറിയുന്നതുപോലും വൈകിയാണ്. അവള്‍  സൂയിസൈഡ് നോട്ട് എഴുതി വച്ചിരുന്നോ, എന്നതു മാത്രമാണ് അവനപ്പോള്‍ തിരക്കുന്നത്. താനുമായുള്ള  അവളുടെ അടുപ്പത്തിന്റെ കഥയെക്കുറിച്ച്  വീട്ടില്‍ ആര്‍ക്കെങ്കിലും നേരിയ സൂചനയെങ്കിലും കിട്ടിയിരുന്നോ എന്നൊന്ന് തിരക്കി തന്റെ നിലനില്‍പ്പിനെ ആ മരണം ഒരുതരത്തിലും ഭാവിയില്‍ ബാധിക്കില്ല എന്ന് സ്വയം ഒന്നുറപ്പിക്കാനാണ് അയാള്‍ പിന്നീട് അവളുടെ വീട്ടില്‍ പോകുന്നത്. അതിലേക്കുള്ള  വഴി മാത്രമാണയാള്‍ക്ക്, ടര്‍ഫില്‍ വച്ചുള്ള ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ മാത്രം പരിചയമുള്ള അവളുടെ അനിയന്‍. കനിയുടെ ക്‌ളാസ്‌മേറ്റ് എന്ന നിലയ്ക്ക് അനിയന്‍ പയ്യന്‍സ്, രോഹനെ അറിഞ്ഞിരുന്നതായി ചിത്രത്തിലെവിടെ നിന്നും  ഉറപ്പോടെ വായിച്ചെടുക്കാനാവുന്നുമില്ല.

എപ്പോഴോ രോഹന്‍, ഫോണിലെ കനിയുടെ ചിത്രത്തിനോട്  'സോറി' പറയുന്നുണ്ട്.കനിയോടുണ്ടായിരുന്ന ബന്ധത്തിലവശേഷിക്കുന്ന  തീരാക്കടം വീട്ടാനാണ് അയാള്‍, അവളുടെ അനിയനെ അയാളുടെ വീട്ടിലേക്ക് വിളിക്കുന്നതും സത്ക്കരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ. രോഹന്റെ വീട്ടില്‍ അവര്‍ കിടന്ന മുറി, കിടക്ക, കിടക്കവിരി, അവര്‍ ഉമ്മ വച്ച ഇടം - അതൊക്കെ നോക്കിനില്‍ക്കുമ്പോളുള്ള അവന്റെ നിശ്ചലതയില്‍ നിന്നാണ് 'പ്രേതസാന്നിദ്ധ്യത്തിന്റെ പിറവി' എന്ന വിധമുള്ള കഥയിലെ ട്രീറ്റ്‌മെന്റ്, ഒരു സൈക്കോളജിക്കല്‍ തലത്തിലേക്ക്  കഥ പറച്ചിലിനെ ഉയര്‍ത്തുമെന്ന് ഇടയ്ക്കുവച്ച് തോന്നിയിരുന്നു. ആ തലത്തിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നുതാനും.

Dies Irae movie Review 1
ഡീയസ് ഈറെയിൽ പ്രണവ് മോഹൻലാൽ

ആ പ്രേതസാന്നിദ്ധ്യം  ചിലങ്ക കെട്ടിയ കനിയല്ലെന്നു വരുന്നയിടത്തു വച്ച്, രോഹന്റെ മുന്നില്‍ മാത്രം ഒതുങ്ങാതെ മറ്റൊരാളിലേക്കു കൂടി ആ പ്രേതച്ചെയ്തികള്‍ പടരുകയാണ് എന്നു വരുന്നയിടത്തുവച്ച് കഥയില്‍ നിന്ന്  'രോഹന്റെ കുറ്റബോധം' കളത്തിനു പുറത്താവുന്നു.

ഇത് തീരാപ്രണയത്തിന്റെ  കഥയാണെന്ന ഒരു പക്ഷവും പറഞ്ഞുകേട്ടു. ഏകപക്ഷീയമായ പ്രണയമവശേഷിപ്പിക്കുന്ന രണ്ടുതരം അതിഗാഢവിഷാദങ്ങളേ എനിക്കിതില്‍ കാണാനായുള്ളു. പ്രണയ ചിത്രത്തിനപ്പുറം ഹൊറര്‍ ചിത്രത്തിനപ്പുറം  കുടുംബങ്ങളിലേക്കല്ലേ ഇതിലെ  ക്യാമറ  അനുതാപപൂര്‍വ്വം നീളുന്നത്?

നാലു തരം കുടുംബങ്ങളുണ്ട് ഈ ചിത്രത്തില്‍. പുറംകാഴ്ചയില്‍ത്തന്നെ തീര്‍ത്തും വ്യത്യസ്തമായ നാലു വീടുകള്‍. അകമേയും പുറമേയും നാലും നാലു തരമായ  വീടുകള്‍. ഓരോന്നും ഓരോ ജീവിതാവസ്ഥകളെ, സാമ്പത്തികാവസ്ഥകളെ കാണിയ്ക്കുന്നു.

ഒന്ന് രോഹന്റേത് .
രണ്ട് കനിയുടേത്.
മൂന്ന് മധുവിന്റേത്
നാല് വീട്ടുജോലിക്കാരിയുടേത്.

കനിയ്ക്ക്, അവളെ  അവള്‍ ചുരുക്കിച്ചുരുട്ടിക്കൂട്ടിവച്ച രഹസ്യവിഷാദലോകത്തില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നിരിക്കാം  മരണം എന്ന തോന്നല്‍ തരുന്നുണ്ട്, കനിയുടെ മരണാനന്തരം അവളുടെ അച്ഛനുമമ്മയും നടത്തുന്ന സംഭാഷണ ശകലങ്ങള്‍. "നമ്മളെക്കൊണ്ടാവുന്നതെല്ലാം നമ്മള്‍ ചെയ്തില്ലേ... ഇല്ല... നമ്മളൊന്നും ചെയ്തില്ല. അവളെത്ര വിഷമിച്ചുകാണും." എന്നൊക്കെ അവര്‍ രണ്ടുപേരും അവളുടെ ഇല്ലായ്മയെ പരസ്പരം ചേര്‍ന്നു നിന്ന് നേരിടാന്‍ ശ്രമിക്കുന്നുണ്ട് (അത് ആത്മഹത്യ തന്നെ ആയിരുന്നുവോ എന്നത് മറ്റൊരു കാര്യം).

പക്ഷേ, നഷ്ടപ്പെട്ടതിലല്ലാതെ ബാക്കിയാവുന്നതില്‍ അവരുടെ ശ്രദ്ധ പതിയുന്നതേയില്ല. ബാക്കിയായ അവരുടെ മകന്‍ അപ്പോഴും, ആരുടെയും ശ്രദ്ധ കിട്ടാത്ത ഒരു വെറും സാന്നിദ്ധ്യമാണ്.ടെറസിലെ കൂട്ടുകാര്‍ക്കിടയില്‍ നിന്നുകൊണ്ട്  അലക്ഷ്യമായി ഫുട്ബോള്‍ തട്ടുകയും  ഒറ്റയ്ക്ക് ഡൈനിങ് റ്റേബിളിലിരുന്ന് എന്തൊക്കെയോ കഴിയ്ക്കുകയുമാണ് അവന്‍. കോണികയറും വഴി, അച്ഛന്റെ  കാഴ്ചയിലേക്ക് അവന്റെയാ ഇരിപ്പ് കയറിവരുന്നുണ്ടെങ്കിലും   ആ വീട്ടിലാരും തന്നെ അവനെ ചേര്‍ത്തുപിടിക്കുന്നില്ല. 

കനിയെക്കുറിച്ചു പറയുമ്പോഴും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന കമ്യൂണിക്കേഷനില്ലായ്മയെക്കുറിച്ചു വളരെ കാഷ്വലായി അവന്‍ പറയുന്നുണ്ട്. കനിയുടേത് , ഒരു പാരസ്പര്യവും തമ്മിലില്ലാതിരുന്ന ഒരു കുടുംബമാണ് എന്ന സൂചനയുണ്ട് വളരെ മിതമായി വരച്ചിട്ട ഈ പരാമര്‍ശങ്ങളിലെല്ലാം. തമ്മില്‍ വായിക്കാനറിയാത്തവരാണ് ഒരു പക്ഷേ അവര്‍ നാലുപേരും. 

രോഹന്‍ എന്ന കനിയുടെ ക്‌ളാസ്‌മേറ്റിനെക്കുറിച്ചോ അവര്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി മീറ്റിങ്ങില്‍ വച്ച് കണക്റ്റായതിനെക്കുറിച്ചോ അവരുടെ ഇടയില്‍  അതോടെ വളര്‍ന്നുവന്ന ഇന്റിമസിയെക്കുറിച്ചോ അവിടെ ആര്‍ക്കും ഒന്നുമറിയില്ല. കനിയുടെ മരണശേഷം അവളുടെ വീട്, ആ കൂട്ടുകാരി സന്ദര്‍ശിക്കുന്നതായി കാണുന്നുമില്ല. വീട്ടുജോലിക്കാരി പറയുമ്പോലെ, കനി സ്വതേ അവളുടെ മുറിയിലൊതുങ്ങുന്ന ഒരു ഡിപ്രഷന്‍ ഗേള്‍ ആയിരുന്നോ  അതോ രോഹന്റെ പിന്‍മാറ്റം മൂലം അവള്‍ സ്വലോകത്തിലേക്ക് ചുരുങ്ങിയതാണോ എന്നൊന്നും കഥയില്‍ വ്യക്തമല്ല. കനിയുടെ ഡാന്‍സ് ക്‌ളാസ്‌മേറ്റുപോലും കനിയുടെ ലോകത്തിലെ രോഹനെ അറിഞ്ഞിട്ടേയില്ല എന്നതും  ശ്രദ്ധേയം. ഉറ്റുനോക്കിനില്‍പ്പായ ആളെ കൃത്യമായറിയാമായിരുന്നിട്ടും കനി എന്തു കൊണ്ട് നിസ്സംഗസമീപനം അവലംബിച്ചു എന്നതും കാഴ്ചക്കാരന്റെ ഭാവനയ്ക്ക് വിട്ടുതരുന്നു സിനിമ.

രോഹന്റെ നിലനില്‍പ്പാവട്ടെ ബന്ധങ്ങളുടെ ബലത്തിലല്ല കാശിന്റെ ബലത്തിലാണ് . ആര്‍ക്കിട്ടെക്റ്റായ അച്ഛന്‍ പണികഴിപ്പിച്ച  ശില്പഭംഗി തികഞ്ഞ വീട്ടില്‍ അവന്റെ ഏകാന്തവാസം ജീവിതത്തിന്റെ എല്ലാ ലഹരിയും നുണഞ്ഞാണ് . കനിയുടെ മരണമറിഞ്ഞിട്ടുനില്‍ക്കുമ്പോഴും അവന്റെ കണ്ണ് ഒരു പെണ്‍കുട്ടിയില്‍ പതിയുന്നുണ്ട് , അവനവളുടെ പേരു തിരക്കുന്നുണ്ട്. അവന്റെ ഫോണിന്റെ ഡിസ്പ്ലെയില്‍ അവന്റെ പുതിയ കമ്പത്തിലെ പെണ്‍കുട്ടിയുടെ ചിത്രമാണ്.

അച്ഛന്‍ അവനോട് "ഡോണ്‍ട് ഗിവ് മി ട്രബിള്‍..." എന്ന് പറയുന്നുണ്ട് ഒരു ഫോണ്‍കോളിലൂടെ. ഒരച്ഛന്‍മയം ആ ശബ്ദത്തിലില്ല. അമ്മ ശബ്ദവും ഫോണ്‍വഴി കേള്‍പ്പിക്കുന്നുണ്ടെങ്കിലും അതിലുമില്ല ഒരാര്‍ദ്രത. കടമ പോലുള്ള ബന്ധങ്ങള്‍, വേണ്ടപ്പെട്ടവരുള്ള അതിവിദൂര വിദേശ ഇടം, ചേച്ചി എന്ന ചെറു പരാമര്‍ശം- കമ്യൂണിക്കേഷന്‍ ഗ്യാപ്പോ ജനറേഷന്‍ ഗ്യാപ്പോ ബിസിനസ് സമാന ബന്ധങ്ങളോ എന്നൊക്കെ തോന്നിപ്പിക്കുന്ന ഒരു കുടുംബം.   ലോകത്തിന്റെ അതിവിദൂരകോണുകളിലായിരുന്നിട്ടും  ഒരിയ്ക്കല്‍പോലും അവരാരും വീഡിയോ കോളില്‍ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇവരില്‍ നിന്നെല്ലാം തീര്‍ത്തും വിഭിന്നമായി, വീട്ടുജോലിക്കാരി ജീവിക്കുന്നതോ  മകനെ കേന്ദ്രീകരിച്ചുമാത്രം. ബാക്കി രണ്ടു കുടുംബങ്ങളില്‍ മക്കളെ കേള്‍ക്കാത്ത, അറിയാത്ത വീട്ടുകാരാണുള്ളതെങ്കില്‍ ഇവര്‍ മകനെ മാത്രം കേള്‍ക്കുന്നു, അറിയുന്നു എന്നതാണ് വിനാശത്തിന്റെ വിത്തും പാതയുമാകുന്നത്.

ഈ മൂന്നു കുടുംബങ്ങളിലും ചെറുപ്പക്കാരുണ്ട് എന്നതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായി കഥയില്‍ മറ്റൊരു കുടുംബമുണ്ട്. അവിടെയുള്ളത് കോണ്‍ട്രാക്റ്റര്‍ മധുവും അമ്മയുമാണ് . അമ്മയും മകനും തമ്മില്‍ ഏറെ പ്രിയവും ചേര്‍ച്ചയും ഉണ്ടെങ്കിലും അവരുടെ വഴികള്‍, കാഴ്ചപ്പാടുകള്‍ ഒക്കെ വ്യത്യസ്തം.

പല പ്രായത്തിലെ മക്കള്‍ പല തലങ്ങളില്‍ നിറയുന്ന ഇടം ആയി ഈ ഹൊറര്‍ സിനിമയെ വായിച്ചെടുക്കാനാണ് തോന്നുന്നത്. നമ്മളറിയാതെ പോകുന്ന നമ്മുടെ മക്കള്‍ എന്നൊരു മാനമാണ് കൂടുതല്‍ സ്‌ട്രൈക്ക് ചെയ്തത്.അങ്ങനെയുമാവാം ഈ സിനിമയുടെ കാമ്പ്.

നാലു കഥവീടുകളിലെയും മുഖ്യകഥാപാത്രങ്ങള്‍ വീട്ടിലേക്ക് മടങ്ങുകയാണ്. രോഹന്‍ ഏറ്റവും ആര്‍ദ്രമായി വീട്ടുകാരിലേക്കുചേരാന്‍ ശ്രമിക്കുകയാണ്. കനിയുടെ വീട്ടുകാര്‍, വീട്ടില്‍ ബാക്കിയായവനു കാവല്‍ നല്‍ക്കുന്നു. മധു, അമ്മയുടെ ശരിയെ ശരി വെയ്ക്കുന്നു. വീട്ടുജോലിക്കാരി കരഞ്ഞൊഴിഞ്ഞ് പുതിയൊരാളാവുന്നു.

വളരെ നേർത്ത ഒരു പിടി സൂചനകളെ ഡീകോഡ് ചെയ്താൽ മാത്രം മുഴുവനായി പിടി തരുന്ന ലോകമാണ് ഈ സിനിമ, ഇതൊരു വെറും പ്രേതലോകമോ പ്രണയ ലോകമോ മാത്രമല്ല എന്നു കൂടി അറിഞ്ഞാലേ ഈ സിനിമാക്കാഴ്ച പൂർത്തിയാകൂ എന്നു തോന്നുന്നു

വീട്ടിലേക്കുള്ള വഴി എന്നാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍, ഹൃദയം പറഞ്ഞത്. വയസ്സു ചെന്ന മതിഭ്രമത്തിന്റെ  കൈയിലേക്ക് ചെറുപ്പത്തിന്റെ കൈ  ആര്‍ദ്രമായി നീളുന്ന ഫ്രെയിമില്‍ കഥ തീര്‍ന്നിരുന്നുവെങ്കില്‍ എന്നൊരാഗ്രഹവും  തോന്നി. ആര്‍ദ്രമായ ഒരു ചെറുചിരി രോഹന്റെ ചുണ്ടിന്റെ കോണിലെങ്കിലും ആദ്യമായി  വിരിയുന്നുണ്ട്  അവന്‍ ഒടുക്കം അമ്മയെ വിളിച്ച് സംസാരിക്കുമ്പോള്‍. ഒരു പ്രേതം വഴിയാണെങ്കില്‍പ്പോുലും അവന്‍ യാന്ത്രികത വിട്ട് മനുഷ്യത്വത്തിലേക്ക് നടന്നുകയറുന്നതിന്റെ ഒരു നേര്‍ത്തചിത്രം മിന്നിമാഞ്ഞുപോകുന്നുണ്ട് ഈ രണ്ടു സീനുകളിലും.

 'ക്രോധത്തിന്റെ ദിനം' എന്നതു തന്നെയാണോ   ശരിയ്ക്കും ഈ സിനിമയുടെ കാതല്‍? തിരിച്ചറിവുകളുടെ ദിനം, അതും കൂടിയല്ലേ ഈ സിനിമ? സത്യത്തിലിത്  'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്നു തന്നെയല്ലേ പറയുന്നത്? സൈജു കുറുപ്പും പുതപ്പുരൂപവും ഒക്കെ ചേര്‍ന്ന്  അയഥാര്‍ത്ഥലോകത്തിനായുള്ള അടിവരകളിലേക്ക് കൂപ്പുകുത്തുന്ന രംഗങ്ങളില്ലാതെയായിരുന്നില്ലേ ഈ സിനിമ ഭംഗിയാവുക?

Editors Note: മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

  • Pratheeksha: 0484 2448830, Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Read More:  പ്രിയ എ എസ്സിന്റെ മറ്റു രചനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Pranav Mohanlal Horror Movies Features Priya As

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: