/indian-express-malayalam/media/media_files/uploads/2023/09/Nithya-Menon-Supriya.jpg)
സൈബർ അക്രമങ്ങൾക്കെതിരെ തുറന്നടിച്ച് സുപ്രിയയും നിത്യയും
ഡിജിറ്റൽ യുഗത്തിൽ വർധിച്ചുവരുന്ന ഒന്നാണ് സൈബർ ക്രൈം. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, അശ്ലീല കമന്റുകൾ ചെയ്യുക എന്നിവയെല്ലാം സൈബർ ആക്രമണങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരാവുന്ന ഒരു വിഭാഗം സെലിബ്രിറ്റികളാണ്. വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് ആണ് പലപ്പോഴും താരങ്ങൾ ഏറ്റുവാങ്ങുന്നത്.
അപൂർവ്വം ചിലർ നിയമനടപടികളുമായി മുന്നോട്ടുപോയി ബുള്ളിയിങ് ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമ്പോൾ മറ്റുപലരും പൊതുവെ അത്തരം കാര്യങ്ങൾ ഗൗനിക്കാതെ വിടുകയാണ് പതിവ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ താരങ്ങളും മറ്റും പ്രതികരിക്കാതെ പോവുമ്പോൾ പലപ്പോഴും അത് സൈബർ ബുള്ളികൾക്ക് വളരാൻ പ്രചോദനമാവുന്നുണ്ടെന്ന് പറയാതെ വയ്യ.
എന്നാൽ ഇത്തരം ആക്രമണങ്ങൾക്ക് പൂട്ടിടുവാൻ കഴിഞ്ഞ ദിവസങ്ങളിൽ നടി നിത്യ മേനനും നിർമാതാവായ സുപ്രിയ മേനോനും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ആരാധകർ. വർഷങ്ങളായി സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചുകൊണ്ടിരുന്ന ഫേക്ക് ഐഡിയ്ക്കു പിന്നിൽ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.
"നിങ്ങളെപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഫേക്ക് ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളി ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. വർഷങ്ങളോളം ഞാനത് ഗൗനിക്കാതെ വിട്ടെങ്കിലും ഒടുവിൽ ഞാൻ അതാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച് വളരെ മോശമായി അവർ കമന്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആളെ കണ്ടുപിടിച്ചത്. ആളൊരു നേഴ്സാണ്, ഒരു കുഞ്ഞുകുട്ടിയുമുണ്ട്. ഞാൻ അവർക്കെതിരെ നിയമപരമായി കേസ് ഫയൽ ചെയ്യണോ അതോ ആളെ പൊതുവിടത്തിൽ കൊണ്ടുവരണോ?" സുപ്രിയയുടെ ഇൻസ്റ്റ സ്റ്റോറിയിലെ വാക്കുകൾ ഇങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/09/image-59.png)
ബുള്ളിയിങ്ങിനോട് പ്രതികരിച്ചുകൊണ്ട് സുപ്രിയ രംഗത്തു വന്നതിന്റെ ഫലവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ടു തുടങ്ങി. സുപ്രിയയെ അപകീർത്തിപ്പെടുത്തികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെല്ലാം ഉടനടി സമൂഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. താൻ എക്സ്പോസ് ചെയ്യപ്പെടുമോ എന്ന ഭയം സൈബർ ബുള്ളിയെ കീഴ്‌പ്പെടുത്തി എന്നതിന്റെ സൂചന കൂടിയായിരുന്നു അത്.
/indian-express-malayalam/media/media_files/uploads/2023/09/Supriya-1.jpg)
സമാനമായ രീതിയിൽ, സമൂഹമാധ്യമങ്ങളിലൂടെ തുറന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിത്യ മേനനും. 'സിനിമ ഷൂട്ടിനിടെ ഒരു തമിഴ് നടൻ ബുദ്ധിമുട്ടിച്ചു, തമിഴ് സിനിമയിൽ തനിക്കേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു: നിത്യമേനൻ' എന്ന തലക്കെട്ടോടെ ഓൺലൈനിൽ പ്രചരിച്ച ഒരു വ്യാജ വാർത്തയ്ക്ക് എതിരെ ശബ്ദമുയർത്തുകയാണ് ശബ്ദമുയർത്തുകയാണ് നിത്യ മേനൻ.
"ഒരു അഭിമുഖത്തിലും ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല. ഈ വാർത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയുന്നവർ എന്നെ അറിയിക്കൂ," എന്നായിരുന്നു നിത്യ ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ ആ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ തുടക്കമിട്ടവരെയും സമൂഹമാധ്യമങ്ങളിലൂടെ നിത്യ മേനൻ തുറന്നുകാട്ടി.
സൈബർ അക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്ന സുപ്രിയയേും നിത്യ മേനനേയും അഭിനന്ദിക്കുകയാണ് ആരാധകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.