പ്രളയകേരളത്തിന് കരുത്തും സഹായവും നൽകാൻ ജാതി-മത-ലിംഗ ഭേദമില്ലാതെ, കക്ഷി- രാഷ്ട്രീയഭേദമില്ലാതെ കൈകോർത്തൊരു ജനതയെയാണ് നാം ഈ പ്രളയകാലത്ത് കണ്ടത്. സാധാരണക്കാർ മുതൽ സെലബ്രിറ്റികൾ വരെ ഒരേ മനസ്സോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി. മണ്ണിലേക്കിറങ്ങി വന്ന താരങ്ങളെ ജനങ്ങൾ പ്രശംസകൾ കൊണ്ട് മൂടി, അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകളായി.
എന്നാൽ, മീഡിയകളുടെയോ സോഷ്യൽ മീഡിയയുടെയോ കണ്ണിനു മുന്നിൽ പെടാതെ സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയവരെ നമ്മൾ അറിഞ്ഞു തുടങ്ങിയത് പ്രളയാനന്തരമാണ്. പ്രളയാനന്തരം, പ്രളയം ഒഴുകിപ്പോയ അതേ വഴികളിലൂടെ യാത്ര ചെയ്ത മാധ്യമങ്ങൾ, ദുരന്തമുഖത്ത് രക്ഷകരായി മാറിയ ‘റിയൽ ലൈഫ് ഹീറോ’കളെ കണ്ടെടുത്ത് ജനങ്ങൾക്ക് പരിചയപ്പെടുത്തി. തീർത്തും നിശബ്ദരായി രക്ഷാദൗത്യങ്ങളിൽ മുഴുകിയവർ നിരവധിയുണ്ടായിരുന്നു ആ ലിസ്റ്റിൽ. അവരിലൊരാളാണ് ക്യാമറമാൻ രാജീവ് രവിയും. പ്രളയമുഖത്ത് കർമ്മനിരതനായ, ഇപ്പോഴും കർമ്മനിരതനായി പ്രവർത്തിക്കുന്ന രാജീവ് രവിയെ കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാവുന്നത്.
രവിവർമ്മയെന്ന മാധ്യമപ്രവർത്തകനാണ് പ്രളയമുഖത്തെ രാജീവ് രവിയെ തന്റെ പോസ്റ്റിലൂടെ വരച്ചു കാണിക്കുന്നത്.
” ഇന്നലെ അച്യുതന് കുട്ടി വന്നു. (സത്യജിത്റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുകയാണ് അച്യുതന് കുട്ടി). പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി. രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തനരീതിയും വിഷയമായി.
അച്യുതന് കുട്ടി: “ആ മനുഷ്യന് പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. ഒരുപാട് സഹസംസ്ഥാനങ്ങളില് നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു. കല്‍ക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്ഥികളും മറ്റും എത്തിയിരുന്നു. പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല . പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ടീവിന്റെ പേരിലാണ് സംഭാവനകള്‍[ രാജീവിന്റെ ബാനറാണത്). ഒരു വടവൃക്ഷം പോലെ, നിശബ്ദമായി രാജീവ്. ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് … അച്യുതന് കുട്ടി പറഞ്ഞു കൊണ്ടിരുന്നു…
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിനു പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.” രവി വർമ്മ കുറിക്കുന്നു.
രവിവർമ്മയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം: