/indian-express-malayalam/media/media_files/uploads/2023/09/Mammootty-Birthday.jpg)
ഫെൻസിങ് സ്റ്റാറായി മമ്മൂട്ടി; പുതിയ ലുക്ക്
Happy Birthday Mammootty: തീവ്രവും തീക്ഷണവുമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. ഇന്ന് 72-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ.
അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. പിറന്നാൾ ദിനത്തിലും ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രവും അതിലെ ലുക്കുമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഫെൻസിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിലെ ലുക്കാണോ, മേക്കോവർ ഷൂട്ടാണോ അതോ ഏതെങ്കിലും പരസ്യചിത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്നൊന്നും പോസ്റ്റിൽ നിന്നും വ്യക്തമല്ല. ‘തൂഷെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെൻസിങിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള വാക്കാണിത്.
മമ്മൂട്ടിയുടെ ജന്മദിനം പതിവു പോലെ ആഘോഷമാക്കുകയാണ് സിനിമാലോകവും ആരാധകരും. നിരവധി പേരാണ് പിറന്നാൾ ആശംസ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെയാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. 1971 ഓഗസ്റ്റ് ആറാം തീയതി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിൽ ഒരു ചെറിയ വേഷം മമ്മൂട്ടിയ്ക്കു ലഭിച്ചു. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട്, കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നാനൂറോളം ചിത്രങ്ങൾ, നിരവധി വേഷപ്പകർച്ചകൾ. ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും വക്കീലായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളെ.
കഠിനാധ്വാനവും നിരന്തരപരിശ്രമവുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടനെ സ്വസ്ഥമായിരിക്കുന്നത്. തന്നിലെ നടനെ നിരന്തരം തേച്ചു മിനുക്കി തന്നോടു തന്നെ മത്സരിക്കുകയാണ് അദ്ദേഹം. ഏറ്റെടുക്കുന്ന വേഷങ്ങളോടും സ്വന്തം ജീവിതത്തോടും ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും അർപ്പണബോധവും ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.