ക്രിസ്തുവിനെ സ്വവർഗാനുരാഗിയായി സൂചിപ്പിക്കുന്ന സിനിമ പിൻവലിക്കണമെന്ന് ഉത്തരവിട്ട് ബ്രസീൽ കോടതി. ‘ദ ഫസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിൽ യേശുവിനെ സ്വവർഗാനുരാഗിയായി സൂചിപ്പിച്ചതിനെതിരെ മതസംഘടനകളുടെ പരാതിയിലാണു കോടതി ഉത്തരവ്. നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യുന്ന ചിത്രം മതനിന്ദ വളർത്തുന്ന രീതിയിലുള്ളതാണെന്നാണു പരാതി.
മുപ്പതാം പിറന്നാളിന് വീട്ടിൽ മടങ്ങിയെത്തുന്ന ക്രിസ്തു സ്വവർഗാനുരാഗിയാണെന്ന് സൂചനകളുള്ള ചിത്രീകരണമാണ് ‘ദ ഫസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’. ക്രിസ്തുവിന്റെ മാതാവ് മേരി മരിജ്വാന വലിക്കുന്നതായും ചിത്രം കാണിക്കുന്നുണ്ട്. ഇതിനെതിരെ മതവിശ്വാസികൾ രംഗത്തെത്തിയെങ്കിലും ആവിഷ്കാരസാതന്ത്ര്യമാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ വാദിച്ചത്. സിനിമ പിൻവലിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന് മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികൾ അടങ്ങുന്ന ബ്രസീലിയൻ സമൂഹത്തിനും പ്രയോജനകരമാണെന്ന് ജഡ്ജി അബികെയർ വിധിയിൽ വ്യക്തമാക്കി.
ചിത്രം ദശലക്ഷക്കണക്കിന് ക്രൈസ്തവമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രസീലിലെ കത്തോലിക്ക സമൂഹമാണ് ഹർജി നൽകിയത്. റിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർട്ട ഡോസ് ഫണ്ടോസ് എന്ന ഹാസ്യ യൂട്യൂബ് ചാനലാണ് ക്രിസ്മസ് സ്പെഷലായി അവതരിപ്പിച്ച ‘ദ ഫസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിനു പിറകിൽ.
അതേ സമയം, വിധിയെക്കുറിച്ച് പ്രതികരിക്കാൻ നെറ്റ്ഫ്ളിക്സ് തയ്യാറായില്ല. നേരത്തെ ചിത്രത്തിന്റെ സെൻസർഷിപ്പ് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ തന്റെ മുൻതീരുമാനത്തിന് വിരുദ്ധമായാണ് ജഡ്ജിയുടെ പുതിയ ഉത്തരവ്. നിർമാതാക്കളുടെ അപ്പീലിനു മേൽ മറ്റൊരു വിധി ഉണ്ടായില്ലെങ്കിൽ ജഡ്ജി അബികെയറിന്റെ വിധി നിലനിൽക്കും.
ക്രിസ്മസിനു മുന്നോടിയായി ഒരുകൂട്ടം ആളുകൾ പോർട്ട ഡോസ് ഫണ്ടോസിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ മൂന്നു പേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
1986 ൽ നിക്കോസ് കസൻദസ്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം (The Last Temptation of Christ) എന്ന കൃതിയെ ആസ്പദമാക്കി ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന പേരിൽ പിഎം ആന്റണി എഴുതി സംവിധാനം ചെയ്ത മലയാള നാടകം ഏറെ വിവാദമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെത്തുടർന്ന് നാടകത്തിന്റെ അവതരണം നിരോധിച്ചിരുന്നു.
കസന്‍സാക്കീസിന്‍റെ നോവലിനെ ആസ്പദമാക്കി 1988 ൽ ഒരുക്കിയ ‘ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ഇംഗ്ലീഷ് ചിത്രവും വിവാദമായിരുന്നു.