നടനും തിരക്കഥാകൃത്തുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. സുബ്രഹ്മണ്യത്തിന്റെ ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ മുംബൈയിലെ മോക്ഷധാം ഹിന്ദു ശ്മശാനഭൂമിയിൽ നടക്കും.
രണ്ടു മാസം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് ശിവ് കുമാറിന്റെ മകനും മരണപ്പെട്ടിരുന്നു. “മനസ്സു വേദനിപ്പിച്ച വാർത്ത. അവിശ്വസനീയമാംവിധം ദാരുണമാണിത്. അദ്ദേഹത്തിന്റെയും ദിവ്യയുടെയും ഏകമകൻ ജഹാൻ ബ്രെയിൻ ട്യൂമർ ബാധിച്ചു മരിച്ചിട്ട് രണ്ട് മാസം ആവുന്നതേയുള്ളൂ. 16-ാം ജന്മദിനത്തിന് രണ്ടാഴ്ച മുൻപായിരുന്നു മകൻ ജഹാന്റെ മരണം,”സംവിധായകൻ ബീന സർവാർ ട്വീറ്റ് ചെയ്തു.
1989-ൽ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവ് കുമാർ സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, അർജുൻ പണ്ഡിറ്റ്, ചമേലി, ഹസരോം ഖ്വൈഷെയ്ൻ ഐസി, ടീൻ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും അദ്ദേഹമായിരുന്നു. ഹസാരോൺ ഖ്വൈഷെയ്ൻ ഐസി, പരിന്ദ എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള ഫിലിംഫെയർ അവാർഡുകൾ നേടി.

2 സ്റ്റേറ്റ്സ്, ഹിച്കി, നെയിൽ പോളിഷ്, റോക്കി ഹാൻഡ്സം, ഹാപ്പി ജേർണി, റിസ്‌ക്, പ്രഹാർ, ഉംഗ്‌ലി, ബാംഗിസ്ഥാൻ, കാമിനി, സ്റ്റാൻലി കാ ദബ്ബ പോലുള്ള ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശിവ് കുമാർ തിളങ്ങി. മീനാക്ഷി സുന്ദരേശ്വർ എന്ന ചിത്രത്തിൽ സന്യ മൽഹോത്രയുടെ പിതാവായാണ് അവസാനമായി അഭിനയിച്ചത്.
മുക്തി ബന്ധൻ, 24, പ്രധാനമന്ത്രി, ഡെഡ് എൻഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ ടിവി ഷോകൾ.